ജാഫർ സാദ്ദിഖ്
ഒരു പ്രണയിതാവ് ഏറ്റവും നല്ല സ്രഷ്ടാവാണ്. അത്കൊണ്ട് തന്നെ അജയ് ഒരു കാമുകനും പുസ്തകങ്ങൾ അവന്റെ കാമിനിയുമാകുന്നു. ഇത്രമേൽ പ്രണയാർഥമായി ഒരാളും പുസ്തകങ്ങളെ സമീപിച്ചു കാണില്ല. മിസ്റ്റർ അജയ് താങ്കൾ വിജയിച്ചിരിക്കുന്നു ആശംസകൾ.
ലളിതമായി പറഞ്ഞാൽ നിരന്തരം പുസ്തകങ്ങളെ ക്കുറിച്ചും വായനയെക്കുറിച്ചും വായനക്കാരനോട്
സംവദിക്കുന്ന കൃതി അതിനുമപ്പുറം കുറെയധികം ഗ്രേ ഷേഡുകളുള്ള മനുഷ്യരെ നമുക്ക് പരിചയപ്പെടുത്തുന്നു. ഏറ്റവും മനോഹരമായ പേരുകൾക്കുടമയാണവർ അലി, അഭി, അമുദ, ജല, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, സൂസന്ന, തണ്ടിയേക്കൻ , ഇക്ബാൽ, കൃഷ്ണൻ, ലക്ഷ്മി, അറുമുഖം, കാർമേഘം ഒന്നു കണ്ണോടിച്ചാൽ നമുക്കു ചുറ്റുമുള്ളവരോ ഒരു പക്ഷെ നാം തന്നെയോയാണവർ.
നോവലിലെ പ്രധാന കഥാപാത്രമായ അലിയും അവന്റെ സുഹൃത്ത് അഭിയും കൂടെ, ഒരു കാലത്തു മലയാള അപസർപ്പക നോവൽ സാഹിത്യത്തിൽ അതികായനായ എന്നാൽ ഇന്ന് മലയാള സാഹിത്യത്തിൽ നിന്നും വിസ്മരിക്കപെട്ടുപോയ നീലകണ്ഠ പരമാരയുടെ അവസാന കാലത്തു അദ്ദേഹം എഴുതി തുടങ്ങിയ എന്നാൽ മുഴുമിപ്പിക്കാത്ത വിഷാദത്തിന്റെ ശരീരഘടന എന്ന പുസ്തകം തേടിയുള്ള യാത്രയാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. ആ യാത്ര ഏറ്റവും മനോഹരമാണ് എന്ന് നോവലിലെ കഥാപാത്രമായ പോളിനെകൊണ്ട് നോവലിസ്റ്റ് പറയിക്കുന്നുമുണ്ട്. എന്ത് കൊണ്ട് താൻ ബൈബിളിലെ ലൂക്കയെ മാത്രം വായിക്കുന്നു എന്ന ചോദ്യത്തിന് യേശുവിന്റെ കാലശേഷം യേശുവിനെ തേടിയിറങ്ങിയ ലൂക്കയുടെ യാത്ര എത്രമനോഹരമായിരുക്കും എന്നാണ് പോളിന്റെ മറുപടി. പല ലയറുകളായി പരന്നു കിടക്കുന്ന കൃതിയിൽ ഇതൊരു അംശം മാത്രമാണ്. ടൈറ്റിൽ കഥാപാത്രമായ സൂസന്ന; ഒരുപക്ഷെ തന്റെ കാമുകനേക്കാൾ നിരന്തരം പുസ്തകങ്ങളെ പ്രണയിച്ചിരുന്നവൾ പിന്നീട് പുസ്തകം വായിക്കാതെയാകുന്നതെന്ത് കൊണ്ടെന്നന്വേഷണമാണ് ഈ പുസ്തകം അതിനുമപ്പുറം പ്രണയത്തെ കുറിച്ചും വിഷാദത്തെ കുറിച്ചും നിരന്തരം സംവദിക്കുന്ന ഒരു പക്ഷെ വായന കഴിഞ്ഞാൽ ഒരു ശൂന്യത അല്ലെങ്കിൽ അപകർഷതാ ബോധം പ്രേക്ഷകന് സമ്മാനിക്കുന്ന പുസ്തകങ്ങളുടെ ആത്മകഥയാണ് ഈ കൊച്ചു ഗ്രന്ഥപ്പുര.
ഒരോ കഥാപാത്ര സൃഷ്ടിയിലും അജയ് പുലർത്തിയ സൂഷ്മത കഥാപാത്രങ്ങളിൽ ജീവൻ നിലനിർത്തുന്നു. അറുപത്തി അഞ്ചോളം ലോക സാഹിത്യകാരന്മാരടക്കം ഏകദേശം 121 ഓളം കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന കൃത്യമായ സ്പേസും ഇടവേളകളും വായനക്കാരനെ ആ ഒരു ബാഹുല്യത അനുഭവപെടുത്തുന്നില്ല. കൂടാതെ അജയ് സ്വീകരിച്ച ഹൈപ്പർ ടെക്സ്റ്റ് കഥാകഥന രീതിയും അതായത് ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് അതിൽ നിന്നും മറ്റൊന്നിലേക്ക് അജയ്യുടെ ഭാഷയിൽ പറഞ്ഞാൽ ഒരാൾ മറ്റൊരാളെ തൊടുന്നതാണ് സ്നേഹം ഒരു കഥ അതിന്റെ തൊട്ടു മുൻപുണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ് സാഹിത്യം. അത് പോലെ സുന്ദരമായി അജയുടെ ഒരു കഥാപാത്രം മറ്റൊരു കാഥാപാത്രത്തെ തൊടുന്നു അത് തുടരുന്നു അതൊരു നോവലാകുന്നു.
മലയാള ലൈംഗിക സങ്കൽപ്പങ്ങളെ നഖശികാന്തം വിമർശിക്കുന്നുണ്ട് ഗ്രന്ഥകർത്താവ്. അത് ഫാത്തിമയും അമുദയും തമ്മിലുള്ള ലെസ്ബിയൻ പ്രണയമാണെങ്കിലും അല്ലെങ്കിൽ പറയാതെ പറയുന്ന അലിയും അഭിയും തമ്മിലുള്ള ഗേ റഫറൻസാണെങ്കിലും വിവാഹ പൂർവ പ്രണയമായ മുത്തുമണിയുടേതാണെങ്കിലും അലിയുടെയും സൂസന്നയുടെയും പ്രായ സങ്കൽപ്പത്തെ തൂത്തെറിയുന്ന പ്രണയമാണെങ്കിലും അതുമല്ലെങ്കിൽ സ്വന്തം അച്ഛനാൽ ലൈംഗിക വിക്രിയകൾ നേരിടുന്ന ഭാനുമതിയാണെങ്കിലും മലയാളി സമൂഹത്തിലേക്കുള്ള തുറിച്ചു നോട്ടമാണ്. അത് പോലെ തന്നെ അജയ് സൃഷ്ടിച്ചു വെച്ച സ്ത്രീകഥാപാത്രങ്ങൾ ആധുനിക മലയാള സാഹിത്യത്തിലെ ജൻന്റർ സമവാക്യങ്ങൾ തകർത്തെറിയുന്ന രീതിയിലുള്ളതാണ്. ഫിസിക്കൽ ട്രെയ്നറും ഒറ്റയടിക്ക് അലിയെ ഇടിച്ചു നിലം പരിശുമാക്കുന്ന ഫാത്തിമ, വിരിഞ്ഞമാറും നീണ്ടകൈകളുമുള്ള അലിയെ ഒറ്റക്ക് കിടങ്ങിൽ നിന്നും കൈ പിടിച്ചു കയറ്റുന്ന സരസ, ജീവിത പരാജയങ്ങളെ സധൈര്യം നേരിടുന്ന സൂസന്ന, എവിടെ നിന്നോ വന്നു അലിയുടെ ആരെല്ലൊമായി പെട്ടെന്നൊരുനാൾ അപ്രത്യക്ഷയാകുന്ന അമുദ, സ്വന്തം അച്ഛന്റെ ലൈംഗിക ചേഷ്ടകൾ ചോദ്യം ചെയ്യുന്ന ഭാനുമതി, തനിക്കിഷ്ട്ട പെട്ട പുരുഷനെ സധൈര്യം തന്റെ വീട്ടിലേക്കു കൊണ്ടുവന്ന് വടകക്കാരനായി താമസിപ്പിക്കുന്ന ജല എന്നിവർ ഒരു വശത്തു പുതിയ സമവാക്യം രചിക്കുമ്പോൾ മറുവശത്തു നിസ്സഹായനായ അലിയും ഭൂതകാലം വേട്ടയാടുന്നത് മൂലം ജീവിതത്തിൽ നിന്നും നിരന്തരം ഒളിച്ചോട്ടം നടത്തുന്ന ചന്ദ്രനും, കഴിവുണ്ടായിട്ടും ഒന്നുമാകാതെ ജീവിതത്തിൽ പകച്ചു നിൽക്കുന്ന കൃഷ്ണനും ഇഖ്ബാലും സമകാലീന പുരുഷ സങ്കൽപ്പങ്ങളെ നോക്കി പല്ലിളിക്കുന്നുണ്ട്.
സമാന്തരമായി കാലത്തെയും സ്ഥലത്തെയും വ്യക്തമായി അടയാളപ്പെടുത്തുമ്പോൾ തന്നെ നോവലിലുടനീളം അത് ചിന്നി ചിതറികിടക്കുകയാണ് . ഒരു മാലയിൽ മുത്തുകൾ കോർക്കും വിധം അതിനെ കൂട്ടിച്ചേർക്കൽ വായനക്കാരനിലേക്ക് അജയ് വിട്ടുതന്നിരിക്കുന്നു.
കൂടാതെ മെറ്റഫറുകൾ കൊണ്ട് സമ്പന്നമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര അലി കിണറിൽ വീഴുന്ന രംഗം അത്ഭുത ലോകത്തെ ആലീസുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത് മുയലിനു പകരം നായ കടലാസ് രാജ്ഞിക്കു പകരം പാമ്പ് കിടങ്ങിനു പകരം കിണർ അവസാനം ആലീസിനു പകരം അലിയും. അത് പോലെ ജീവിത പരാജയങ്ങളാൽ പകച്ചു നിൽക്കുന്ന ഇക്ബാലിനെ കാണിച്ചു കൊണ്ട് അജയ് നമ്മെ കൊണ്ട് പോകുന്നതു ഫ്ലോബേറിന്റെ അടുത്തേക്കും അദ്ദേഹത്തിന്റെ കൃതിയായ മാഡം ബൊവെറിയിലേക്കുമാണ്. എന്നാൽ ഒരുവശത്തു വായനയെ കുറിച്ചു പറയുമ്പോൾ തന്നെ മറുവശത്തു ആ വായനകൾ കൊണ്ട് നീ എന്ത് നേടി എന്നു സൂസന്നെയെ ചോദ്യം ചെയ്യുന്ന ജോസഫ് എന്ന കഥാപാത്രത്തെയും അജയ് സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. ആ ചോദ്യം സൂസന്നയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അത് പോലെ തന്നെ തനിക്കു തുറക്കാൻ കഴിയാത്ത എന്നാൽ പുസ്തകങ്ങൾക്ക് മാത്രം തുറക്കാൻ കഴിയുന്നൊരറ ഇപ്പഴും സൂസന്നയുടെ മനസ്സിൽ ഉണ്ടെന്നറിയുന്ന ജോസഫ് നൂറു പുസ്തകങ്ങളിൽ നിന്നും മതഗ്രന്ഥം എന്ന ഒറ്റ പുസ്തകത്തിലേക്ക് ചുരുങ്ങുന്നു. ഒരുപക്ഷെ തന്നിലുള്ള അപകർഷതാബോധം മറയ്ക്കാനും സൂസന്നയെ മറക്കാനും തുടങ്ങിയതാകാം പക്ഷെ അവസാനത്തെ കണ്ടു മുട്ടലിലും ജോസഫ് സൂസന്നയോടു പറയുന്നത് എന്നെ എനിക്ക് വിട്ടുതരൂ എന്നാണ്. അത്പോലെതന്നെ നോവലിൽ ഏറ്റവും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നത് ചന്ദ്രന്റെയും ജലയുടെയും അലിയുടെയും അമുദയുടെയും പ്രണയങ്ങളാണ് കത്തുന്ന ഗ്രന്ഥാലയങ്ങളാണ് നോവലിന്റെ മറ്റൊരു പ്രത്യേകത ‘തീ’ക്കല്ലാതെ മറ്റൊന്നിനും അതിൽ ഗ്രന്ഥാലയങ്ങളെ നശിപ്പിക്കാൻ പറ്റുന്നില്ല. അതിൽ തന്നെ അറുമുഖന്റെ ചായ പീടികയാകുന്ന ഗ്രന്ഥാലയത്തിൽ തീ പടരുന്നത് ഒരു സങ്കടത്തോട് കൂടിയല്ലാതെ വായിചു തീർക്കാൻ കഴിയില്ല കാരണം അത്രമേൽ ഹൃദ്യമാം വിധമാണ് അറുമുഖന്റെ മൂന്നാറിലെ തണുപ്പിൽ ഒരു മലയാടിപാതയിൽ ആ ചായപ്പീടിക വയറിന്റെയും മനസ്സിന്റെയും വിശപ്പു മാറ്റികൊണ്ടിരുന്നത്. മാത്രവുമല്ല ഗ്രന്ഥാലയങ്ങൾ നശിക്കുമ്പോൾ അതിന്റെ സൂക്ഷിപ്പുകാരും നോവുന്ന ഒരോർമ്മയായി നോവലിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇതിനെല്ലാം മുകളിലാണ് അജയ് ഉപയോഗിച്ചിരിക്കുന്ന ഭാഷ അത്രമേൽ ലളിതവും എന്നാൽ ഗഹനവുമാണത്. വളരെ കയ്യടക്കത്തോടെ നിർമ്മിച്ചു വെച്ചിരിക്കുന്ന ഈ കൃതി എന്നാൽ ചിലയിടങ്ങളിൽ അത് നഷ്ടപെട്ടു പോകുന്നപോലെ തോന്നിയെങ്കിലും പെട്ടെന്ന് വീണ്ടെടുക്കുന്നുണ്ട്. ഇനി മറ്റു ചിലപ്പോൾ വിഷാദത്തെ കുറിച്ച് സുധീർഘമാം പറയുന്ന ഈ പുസ്തകം ഒരു നഷ്ടബോധത്തോടെയെല്ലാതെ വായിച്ചു തീർക്കാൻ സാധിക്കില്ല. അഭിയല്ലാതെ മറ്റാരും ഈ കൃതിയിൽ വിഷാദത്തിൽ നിന്നും മുക്തമല്ല എന്ന് അജയ് തന്നെ അടിവരയിടുന്ന കാര്യമാണ്. അത് പോലെ അജയ് തുറന്നു വെച്ച ലോകനോവൽ സാഹിത്യം അറേബ്യൻ രാവുകളിൽ തുടങ്ങി കാഫ്ക, ഡേവിഡ് ഗ്രോസ്മാൻ, എലീന ഫിറാൻ, ചെഖോവ് എന്നിവരിലൂടെ ലോക സാഹിത്യത്തിൻറെ വലിയൊരു ക്യാൻവാസ് മലയാളിക്ക് മുൻപിൽ തുറക്കുന്നു എത്രമേൽ വായിച്ചോ അതിനുമായിരമിരട്ടി വായിക്കാനുണ്ട് അറിയാനുണ്ട് എന്ന തിരിച്ചറിവ് തീർച്ചയായും ഒരു നഷ്ടബോധം നമുക്ക് പ്രദാനം ചെയ്യും മാത്രവുമല്ല അജയ് അലിയിലൂടെ പറയുന്ന കുഞ്ഞു കുഞ്ഞു വിവരണങ്ങൾ ലോക നോവൽ സാഹിത്യത്തിലേക്ക് നമുക്ക് തരുന്ന മികച്ച ഒരു ഓപ്പണിങ് ആകും എന്നതും സംശയാധീതമായ കാര്യമാണ്. പുസ്തകങ്ങളെ ഒരുവൻ എത്രമേൽ ഇഷ്ടപെടുന്നോ അത്രമേൽ ഹൃദ്യമായിരിക്കും അവനീ പുസ്തകം. ഒരു നൂറു പുസ്തകങ്ങൾ പേറുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര.
അജയ് പി മന്റെ സൂസന്നയുടെ ഗ്രന്ഥപ്പുരയെ കുറിച്ച് ജാഫർസാദിഖ് നടത്തിയ നിരീക്ഷക്ഷണം സത്യസന്ധവും മൗലികവുമാണ്.വായനക്കാരന്റെ ഗ്രന്ഥപ്പുരയായ അജയ് യുടെ ആദ്യനോവൽ വിസ്മയകരമായ വായനാനുഭവം തന്നെയാണ്. ചെറുപ്പകാലത്ത് വായനയുടെ വാതായനങ്ങൾ തുറന്നിട്ടു തന്ന കോട്ടയം പുഷ്പനാഥ് മുതൽ കഫ്കയും നെരൂദയും വരെ നേരിട്ട് വന്ന് സംസാരിക്കുന്ന അപൂർവ്വമായ അനുഭവം നോവൽ നൽകുന്നു.
അതിഭാവുകത്വമില്ലാത്ത ലളിതമായ ഭാഷയും കൊച്ചു വാചകങ്ങളുടെ വലക്കണ്ണികൾ കൊണ്ടു തീർത്ത വലിയൊരു വൈഡ് വെമ്പായി നോവൽ വലവിരിച്ചു നിൽക്കുകയാണ്.
എന്തുകൊണ്ടും ഉത്തരാധുനിക സാഹിത്യ ലോകത്തേക്ക് ഒറ്റ നോവൽ കൊണ്ടു തന്നെ നടന്ന കയറിയ അജയ് ക്കും ശ്രദ്ധേയമായ നീരീക്ഷണം നടത്തിയ ജാഫറിനും അഭിനന്ദനങ്ങൾ.