HomeTHE ARTERIASEQUEL 33മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

Published on

spot_imgspot_img

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന

അയ്യപ്പപ്പണിക്കരുടെ “ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ ”
എന്നൊരു കവിതയുണ്ട്

“പെട്ടെന്ന്
ഒരു ചൂട്
ഒരു കത്തൽ
ഒരു ദാഹം.
ഒരു ദഹനം
ഇവിടെ അവസാനിക്കുന്നു
എൻറെ മരണാനന്തര ചിന്തകൾ
ശേഷം ചിന്ത്യം,അചിന്ത്യം
ആരുണ്ടിവിടെ ചരിത്രത്തോട്
സംസാരിക്കാൻ പോന്നവർ?

കാലം വർഷമായും
വർഷം മാസമായും ദിവസമായും ചുരുങ്ങി

ഒരു പകലിന്റെ വെളിച്ചം
ഒരു നിമിഷത്തിൽ ഒതുങ്ങി

ഇനിയുള്ളത് ഇരുട്ടും മൗനവും
…………
എങ്കിലും ഞാൻ അടിയറവു പറയുന്നില്ല
ഈ ഇരുട്ടും മൗനവും
എനിക്കിഷ്ടപ്പെട്ടവർ”

ഈ തിരഞ്ഞെടുപ്പ് അത്ര എളുപ്പമല്ല.
ഒരേസമയം നിരാസത്തിൻറെ യും സ്വീകാര്യതയുടെയും ഭാവങ്ങൾ ഇ കവിതയിലുണ്ട്. അത് സുതാര്യവും ഗഹനവും ആണ് ഒരേ സമയം .ഇത്തരത്തില്‍  വ്യവഹാരത്തിന്റെ ഏറ്റവും പുതിയ ഇടം സുധീഷ്‌ കോട്ടേമ്പ്രത്തിന്റെ കവിതകളില്‍ കാണാം .
മനസ്സിനൊപ്പം ശരീരവും ചലിക്കേണ്ടി വരുന്നു എന്ന വ്യവസ്ഥാപിതത്വത്തെ മുറിച്ചുമാറ്റലാണ് സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ

ഇരുട്ടും മൗനവും യാഥാസ്ഥിതികതയുടെ ഭാവനയിൽ കറുപ്പും നിശബ്ദതയും എന്ന് മാറ്റിയെഴുതാം എന്ന ധാരണയെ കുറുകെ തിരുത്തുന്നുണ്ട് സുധീഷിലെ കവി .

Somebody’s Boring me.
I think it is me. 

എന്ന ഡൈലാൻ തോമസ്
ചിന്തിച്ചതുപോലെ അവനവനിൽ തന്നെ അപരനെയും അപരനിൽ അവനവനെയും കാണുന്ന
കീഴ്മേൽ കുതി സുധീഷിന്റെ കവിതകളിലുണ്ട്

“എൻറെ ഭാഷയിൽ എനിക്കൊരു ജീവിതം
 ഉണ്ടോ എന്ന് നോക്കട്ടെ”

എന്നാണ് സുധീഷ് പറയുന്നത് വിരലറ്റത്ത് വൈദ്യുതിയും നാവറ്റത്ത് മൊഴിത്തഴക്കവുമുള്ള ഒരു കവി തന്റെ ഭാഷയുടെ ചൂടും ഉറവും തിരഞ്ഞു പോകുന്നതിന്റെ നേർത്ത ഒച്ചകളാണ് സുധീഷിന്റെ കവിതകൾ .തൊട്ടാൽ ബോധാബോധങ്ങളിലേക്ക് വൈദ്യുതാഘാതമേൽക്കും .പേരും ഒരു ഉടലും മറന്ന് കവിതയിലേക്ക് നാം ബോധരഹിതരായി പതിക്കും. പിന്നെ കവിത നമുക്ക്
വഴികാട്ടും.

വെട്ടിയിട്ട തെളിഞ്ഞ വഴികളിലൂടെയല്ല സുധീഷിന്റെ കവിതയുടെ യാത്രകൾ. ആകാശത്തു നിന്ന് നോക്കുമ്പോൾ അത് നാമറിയാതെ ഒരു ഭൂപടം വരച്ചു വെച്ചിട്ടുണ്ട് എന്ന് അറിയുന്നു. മനുഷ്യൻറെ ശ്വാസമേറ്റ് മലിനമാകാത്ത ഇടങ്ങളാണ് ഈ ഭൂപടങ്ങളുടെ കാതൽ. അവിടെ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് നുഴഞ്ഞു കയറുന്ന ചിലന്തികൾ ഉണ്ട്. കാക്കക്കോ പരുന്തിനോ മനുഷ്യർക്കോ കൈയെത്താത്ത ഇടത്ത് മുട്ടയിട്ട അപരജീവികളുണ്ട്. കുമ്പസാരങ്ങളും പാപഭാരങ്ങളും വന്യതകളും രതിയും പ്രണയവും വ്യാമോഹങ്ങളും ഉണ്ട്.

 എങ്കിലും പിറന്നേക്കുമോ പിറന്നേക്കുമോ

എന്ന പ്രതീക്ഷയുടെ ചൂടിലാണ് നാം ഈ കവിത വായിക്കുക. കാഴ്ചയാണ് അതിൻറെ കാതൽ. ഇമേജുകൾ ആണ് ഈ കവിതയിലേക്കുള്ള വാതിൽ. അത് ഒരേ സമയം ദൃശ്യപരതയെയും മനുഷ്യ ശരീരങ്ങളുടെ ചലനാത്മകതയെയുംതെളിവുകളെയുംതുറസുകളെയും ആവിഷ്കരിക്കുന്നു.

‘’ആവുന്നത്ര ചൂടിനാൽ അടിവയർ അവയെ ലാളിച്ചു’’ എന്ന്  എഴുതുന്നുണ്ട് ആൺകോഴിയുടെ ആത്മഗതത്തിൽ കവി .

മനുഷ്യരെക്കൊണ്ട് സാധ്യമാകാത്ത മുട്ട വിരിക്കൽ എന്ന സാധ്യതയെ  ഉൾക്കൊണ്ടാണ് ഈ കവിത എഴുതിയിരിക്കുന്നത്. മനുഷ്യനെയും  പക്ഷി മുട്ടയെയും  ചേർത്ത് വെച്ച് നിർമ്മിച്ച ലോകത്തെ വ്യവസ്ഥാപിത പ്രത്യയശാസ്ത്രങ്ങൾക്കോ , ആവാസ നിയമങ്ങൾക്കോ , മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും ഇടയിലെ അതിർത്തി രേഖകൾക്കോ സ്ഥാനമില്ല
.തന്നിൽനിന്ന് കുതിച്ചു ചാടുന്ന അനുഭവമായി അടവക്കലും
വിരിയിക്കലും എന്ന ആഗ്രഹത്തെ കവിതയിൽ കണ്ടെത്തുകയാണ് കവി

Reading a poem is like reading
a poet and in turn everything that has touched him.
In this way, the reader and poet
converge and something
Universal Sparks between them. 

എന്ന ദൈലാന്‍  തോമസിനെ കുറിച്ചുള്ള ഒരു പഠനത്തിൽ ആന്ദ്രെ ബോഗു  പറയുന്നുണ്ട്. എപ്പോൾ വേണമെങ്കിലും ഉരുകി മഴയായി പതിക്കാൻ സാധ്യതയുള്ള ഒരു മേഘത്തിൻറെ അറ്റത്തിരുന്നാണ് സുധീഷ് കവിതകൾ എഴുതുന്നത് എന്നു തോന്നുന്നു. അതുകൊണ്ട് തന്നെ നിരന്തരം പുതുക്കപ്പെട്ട കൊണ്ടിരിക്കുന്ന രൂപത്തിന്റെയും  ഭാവത്തിത്തിന്റെയും  അർത്ഥ ത്തിന്റെയും  എല്ലാ സാധ്യതകളെയും അത് ഉൾക്കൊള്ളുന്നുമുണ്ട്

മായ്ച്ചു വരയ്ക്കാനായി തന്റെ  മുഖത്തെയും ഉടലിനെയും ആണ് കവി ഈ കവിതകളിൽ പതിപ്പിച്ചു വെച്ചിരിക്കുന്നത് .
ഉടനീളം ഒരു രാജ്യമാണ് ഓരോ തീവണ്ടിയും  എന്ന് പറയുമ്പോൾ
(തീവണ്ടി ഒരു ഇൻസ്റ്റലേഷൻ ആര്‍ട്ട്‌ )
അനിശ്ചിതത്വത്തിന്റെ  ദീർഘ ദൃശ്യമാണു വെളിപ്പെടുന്നത് .

അത് രാജ്യം മുഴുവനും എന്ന ദൂരസങ്കല്പമാണ് ഉൾക്കൊള്ളുന്നത് .ഈ തീവണ്ടി സഞ്ചരിക്കുന്നത് ജീവിതത്തിനും മരണത്തിനും കുറുകെയാണ്. പ്രതീക്ഷകൾക്കും ആശങ്കകൾക്കും ഒപ്പമാണ്. ജീവൻറെ അസന്നിഗ്ദ്ധ യെക്കുറിച്ചുള്ള ആശങ്കയിലാണ് .
ഒന്ന് കണ്ണടച്ച് മുകളിൽ നിന്ന് നോക്കിയാൽ ഒരു ദേശത്തെ മുഴുവൻ നീണ്ടുനിവർന്ന് വളഞ്ഞു വരച്ചെടുക്കുന്ന ഒരു വലിയ ചിത്രമായി ഈ കവിത മാറുന്നത് കാണാം. മനുഷ്യർ ഉടലുകൾ ആയി കവിതയിലേക്ക് കയറുന്നതും ഇറങ്ങുന്നതും കാണാം.
ഉടനെ  തിരിച്ചെത്തു൦ എങ്കിലും കുറച്ചുനേരത്തെ
അസാന്നിധ്യം അസഹനീയമാകുന്നു ചിലപ്പോൾ .

പ്രതീക്ഷകളുടെ
ആശയറ്റ വരുടെ
രോഗിയുടെ
അനാഥരുടെ
നിത്യ സഞ്ചാരിയുടെ
വീടായി
 ദേശത്തെ ഇൻസ്റ്റലേഷൻ ചെയ്യുന്ന
ഒന്നായി തീവണ്ടി മാറുന്നു

എത്ര പെട്ടെന്നാണ് തീവണ്ടി ഒരു ദേശമായി മാറിയത് !

വേഗതയുടെ ഒട്ടും ഗൗനിക്കാതെ കാത്തിരിപ്പുകൾ ഒന്നിനൊന്ന് ആവർത്തിക്കുമ്പോൾ പ്രതിഷ്ഠാപനം എന്നത് നിലനിൽപ്പിനെ  സംബന്ധിക്കുന്ന അവസാനത്തെ അടയാളമായി മാറുന്നു .സ്ഥലനാമങ്ങൾ ഈ തീവണ്ടിയുടെ ചലന വ്യവസ്ഥയിലെ കണ്ണികൾ ആകുന്നു. മനുഷ്യരും പക്ഷികളും പ്രാണികളും കലർന്ന ഏറ്റവും വലിയ ആവാസവ്യവസ്ഥയായി …..മറ്റൊരു ലോകമായി മാറുന്നു .തീവണ്ടിയെ രാഷ്ട്രമാക്കുന്നത് ഈ പ്രതിഷ്ഠാപനം പ്രക്രിയയുടെ സമയദൂരസങ്കൽപ്പങ്ങളാണ് എന്ന് വരുന്നു. ഈ വ്യവസ്ഥയിൽ  ഒരുവന്റെ മുടന്തിനു പോലും പ്രാധാന്യമുണ്ട് എന്ന് കണ്ടെത്തുന്നു

മനുഷ്യനെ ലയിപ്പിക്കുന്ന/ ദഹിപ്പിക്കുന്ന വിചിത്രമായ ഒരു അനുഭവമായി തീവണ്ടി മാറുന്നു .എല്ലാ നഗരങ്ങളെയും നാട്ടുപാത കളെയും കല്പ്പനികമാക്കുകയും ഇരമ്പങ്ങളുടെ ഒച്ചകൾ ആക്കുകയും ചെയ്യുന്ന അദൃശ്യ ദേശ ഭൂപടത്തിലൂടെ ഈ തീവണ്ടി മനുഷ്യനെ നിരായുധനായി കൊണ്ട് കുതിച്ചു പായുന്നു.

മിന്നലിന്റെ  ഒരു ചീള്
ആകാശത്തെ വൈദ്യുതീകരിച്ച പോലെ

എന്നു  കവി .ഏതാണീ ദേശം? ഏതാണ് ഈ മനുഷ്യർ ?ഇതാരുടെ ഒച്ചയും നിലവിളികളും ആണ് ?

ലോകങ്ങളെ പലമട്ടിൽ കാണുകയും ജീവിതത്തെ പലമട്ടിൽ അനുഭവിക്കുകയും ഭാഷയെയും ചലനത്തെയും മനുഷ്യ ശരീരങ്ങളുടെ മജ്ജയിൽ നിന്നും മാംസത്തിൽനിന്നു൦  മരണത്തിൽനിന്നും ചുരണ്ടിയെടുക്കുന്ന  കവിതകളായി സുധീഷിന്‍റെ  കവിതകൾ മാറുന്നത് കാണാനാവും. അവ പ്രതിഷ്ഠാപനം എന്ന ഒരൊറ്റ രീതിശാസ്ത്രപദ്ധതിയിലൂടെ മാത്രമല്ല വെളിപെടുന്നത് .
നിരവധി കാലുകൾ ഉള്ള ഒരു മൃഗത്തിനെ ആയാസപ്പെട്ടുള്ള നടത്തം പോലെ ഒരു വൻ താൻ പോലുമറിയാതെ ഉടലിൽ ഒളിപ്പിക്കുന്ന
തീജ്വാലകളുടെ  ചൂടിനാലെ ,

സ്വന്തം ഭാഷയിൽ ജീവിതം ഉണ്ടോ എന്ന് തിരച്ചിലാലെ……!
ദിനം ദിന ജീവിതം വല്ലാതെ പരിണമിക്കുമ്പോൾ
വാക്കുകൾക്കും ആലോചനകൾക്കും കൈവരുന്ന അർത്ഥ പരിണാമങ്ങളാലെ ,…..!
ജീവിതത്തെക്കുറിച്ച് ഇത്രമാത്രം ആത്മ പെടാൻ എന്തുണ്ടായി എന്ന് ആശങ്കകളാലെ , ….!
മൃഗങ്ങളുടെയും മനുഷ്യരുടെയും പേരുകളിൽ തമ്മിൽ പിരിഞ്ഞു പോകുന്ന അനുഭവത്താലെ ,……!
എതിരെ വരുന്നവരുടെ ഉള്ള്  എങ്ങനെ അറിയും എന്ന് ആന്തലാലെ ,……!
ഇങ്ങനെ ഏതൊക്കെ വഴിയിലൂടെ നടന്നാലും സുധീഷിന്റെ  കവിതകളിൽ എത്തും .
അതുകൊണ്ടുതന്നെയാണ് ഇമേജുകളെ ചേർത്ത് തലങ്ങുംവിലങ്ങും വരച്ചെടുക്കുന്ന ഒരു ഇന്സ്ടലേഷന്‍  കൂടിയായി ഈ കവിതകൾ പ്രത്യക്ഷപ്പെടുന്നത് .അത് അത്രമേൽ സൂക്ഷ്മവുമാണ് .

കാമ വിസർജനത്തിനു വേണ്ടി ഒരു സത്യവാങ്മൂലം എന്ന കവിത കാണാനാവുന്ന കവിതയാണ്. ഉടലിനെ പ്രണയത്തെ എത്രമേൽ അത്മീയമായാണ്  കണ്ടെടുക്കുന്നത് ഇവിടെ !

മണ്ണിരകൾ മണ്ണിനോട്
എന്നപോലെ ഏന്തിവലിഞ്ഞു
കുറുകി അമർന്ന്
ഒറ്റക്കൊരു ഉടലാവാൻ
ചർമ്മത്തെ ചർമത്തിനുള്ളില്‍
ചുറ്റി പിടിക്കുന്ന
മാംസക്കൊള്ടുത്താവാൻ 

ഉടൻ ആണോ ഈ ആഗ്രഹം സൂക്ഷിക്കുന്നത് ?
സ്വന്തം ഉടലിനെ തുറക്കാനുള്ള ആത്യന്തിക ശ്രമമാണ് രതി ഇവിടെ .കവിതയും അതുതന്നെ

ഒറ്റ വരി കവിതയിൽ ഒരു ജീവന്‍റെ  രുചി അത്രയും പകർന്നു പകർത്തുന്നതും ,രതിയിൽ ഉടല്‍പ്പൂട്ടുകൾ തുറക്കുന്നതും ഒരേ കാഴ്ച്ചയിൽ തെളിയുന്നവ.

നിലാവ് നക്കി എടുക്കും വരെ
ശരീരങ്ങൾ പിരിഞ്ഞു പോവില്ല
എന്നെഴുതുന്നത് കവിതയിലെ തുറസ്സൂണ്ട് .
ഉടല്‍ കാമാനകളെ ഇത്രമേൽ വിവർത്തനം ചെയ്ത് എടുക്കാൻ ആകുമോ എന്ന് വായനയെ അതിശയിപ്പിക്കുന്നു കവി .

അൽപനേരം
ഈ ആൾ കണ്ണാടി
ഒന്ന് മാറ്റി വയ്ക്കൂ
വാക്കിൽ കാണാം
പുതുമുള
വരയില്‍
പുതു  വഴക്കം
പാട്ടില്‍
പുതിയൊരിമ്പം

എന്ന്  കവി ഒരിക്കൽ എഴുതുന്നുണ്ട് .
കവിതയ്ക്ക് വാക്കിനോടു ഭാഷയോടും ഏറെ സങ്കുചിതമായ സങ്കീർണമായ കഠിനാധ്വാനത്തിലൂടെ ക്രിയാ പരമായ ഒരു സാധ്യതയെ ഏറ്റെടുക്കേണ്ടതുണ്ട് എന്ന കവി തിരിച്ചറിയുന്നു. ജനപ്രിയ ഇടങ്ങളെയോ സമഗ്രതയെയോ കവിത/ കവി ഏറ്റെടുക്കേണ്ടതുണ്ടോയെന്ന ചിന്ത കവിതയിൽ കവിയിൽ ഉണ്ട് .അതൊരു സാമാന്യധാരണയിലേക്ക് നീട്ടിവെക്കലല്ല ആൾക്കൂട്ടത്തിലെ ആവശ്യങ്ങളെ മൊത്തമായി ഏറ്റെടുക്കലല്ല ദൂരത്ത്

സമയത്തെയും ദൂരത്തെയും ചലനത്തെയും അനക്കങ്ങളെയും സൃഷ്ടിക്കുന്ന സൂക്ഷ്മ അർത്ഥങ്ങളെ നിലനിർത്തിക്കൊണ്ട്, ബഹുസ്വരമായ രുചികളെ മറികടന്നുകൊണ്ട് ,അപ്പപ്പോൾതന്നെ വിശകലന സ്വഭാവം കൈവരുത്തി കൊണ്ട് ഭാഷയിൽ ,കവിതയിൽ വാക്കിനെ  നവീകരിച്ചു കൊണ്ടിരിക്കുകയാണ് എന്ന ആത്മബോധമാണ് കവിക്ക് വേണ്ടത് എന്ന് കവി വിശ്വസിക്കുന്നു

അപ്പോഴാണു തനിക്ക് അധികം ഒന്നും പറയാനില്ല എന്നും

മുകളിലേക്ക് കയറിയതും
താഴേക്കു താഴെ നിന്ന്
കോണി വലിക്കപ്പെട്ട
സന്ദർഭത്തെ കവിഭാഷയിൽ പിടിച്ചു
വയ്ക്കുന്നതിൽ
കവിഞ്ഞൊന്നും ……

എന്ന് കവി പറയുന്നത്.
കാലത്തിൻറെ കവിത എന്ന് പറയുമ്പോഴും രാമചരിതം മുതലിങ്ങോട്ടുള്ള കവികൾ അതതുകാലത്തെ പുതുക്കിയും തിരുത്തിയും മുന്നോട്ടുപോയത് ഇത്തരത്തിൽ ചില കാഴ്ചപ്പാടുകൾ സമ്മാനിച്ചുകൊണ്ടാണ് .
കവിത വരുംകാലങ്ങളിൽ അതിജീവിക്കും എന്ന കാറൽമാക്സ് ആശങ്കപ്പെട്ടതുപോലെ ഒരു ചിന്ത സുധീഷിലും  ഉണ്ട് ചിലപ്പോൾ
ദാരിദ്ര്യം എന്ന പേരിൽ ഇനി ഒരു കവിതയ്ക്ക് സാധ്യതയുണ്ടോ എന്ന് അയാൾ ആശങ്കപ്പെടുന്നത് അതുകൊണ്ടാണ്. ജീവിതത്തിലെ മറ്റെല്ലാ വ്യവഹാരങ്ങളെയും പോലെ ഭാഷയും മൊഴിയും ഉടലും ചലനങ്ങളും എല്ലാം നിരന്തര പരിണാമങ്ങൾക്ക് വിധേയമാവുന്നു .അത്
ചലനാധിഷ്ടിതമാണ് .
ഈ ചലന സ്വഭാവമാണ് ജീവിതത്തിനുള്ളിൽ കവിതയെ സാധ്യമാകുന്നതും ജീവിതത്തിനു പുറത്തേക്ക് കുതിച്ചുപായുന്ന അമ്പായി കവിതയെ പരിവർത്തിപ്പിക്കുന്നതും . അവിടെ ദേശനാമങ്ങൾക്കോ  സംബോധനകൾക്കോ പ്രസക്തിയില്ല

തീൻമേശയിൽ
കോഴി ഒരു പക്ഷിയുടെ പേരല്ല
പോത്ത് ഒരു മൃഗത്തെയും
മുരുകൻ എന്തിൻറെ പേരാണ് 

എന്ന്  ഹോട്ടൽ പാരഡൈസ് എംജി റോഡ് എറണാകുളം എന്ന കവിത ചോദിക്കുന്നുണ്ട്. ഭാഷയിൽ പേരും ആശയവും അനുഭവവും സൃഷ്ടിക്കുന്ന നേരിയ വ്യതിയാനങ്ങൾ, ഒന്നും വഴുക്കിയാൽ സാധ്യമാകുന്ന വലിയ രാഷ്ട്രീയ കലാപങ്ങൾ ഭാഷയിൽ വച്ചുതന്നെ വല തിരിച്ചെടുക്കുന്നു കവി.
അർത്ഥം ഉത്പാദിപ്പിക്കപ്പെടുന്നത് വ്യതിരിക്തതകളില്‍ക്കൂടിയാണ്  എന്ന് ദെരീദ പറയുന്നത് ഓര്‍ക്കാം .
ഒരു ചിഹ്നത്തിന് ഒരു ശ്രുംഖലയിലോ വ്യത്യാസങ്ങളുടെ  വ്യവസ്ഥയിലോ  മാത്രമേ അർഥമായി നിലനിൽക്കാൻ സാധിക്കൂ

The poet is the man of metaphor.
 while the philosopher is interested,
only in the truth of meaning beyond
even signs and names, and Sophist manipulates
 Empty signs. The poet plays on the multiplicity of signifields . 

എന്നാണ് ദരീദ പറയുന്നത് .സുധീഷിന്റെ  കവിതകളിൽ ഈ വിഘാതം പല രീതിയിൽ ഉണ്ട്.

സമയത്തെക്കുറിച്ച്
 ആധി  കൊള്ളുന്ന
 വാഹനങ്ങളും
നിരത്തിലേക്ക്
വയറുന്തി  നിൽക്കുന്ന
 പാർപ്പിടങ്ങളും
ആള്‍ക്കവലകളും
 ബൂമറാങ്ങ് പോലെ ….

എന്ന്  ഏകാന്തതയെ ഭാഷയിലേക്ക് പരിവർത്തിപ്പിക്കുന്നുണ്ട്  കവി .ഒരു പെയിൻറിങ്ങിലെന്നപോലെ ഇമേജുകൾ നിരന്നു നിൽക്കുന്നുമുണ്ട് .

ഓവുചാലുകളെ
പ്രസവിക്കുന്ന
പന്നിക്കൂട്ടങ്ങൾ
അറവുശാലകളിലെ
 അലക്കി ഇട്ട
തോലുടുപ്പുകൾ
ഒറ്റക്കുതിപ്പിൽ
നിലച്ചുപോകുന്ന
അറവു ശാലകളിലെ അലക്കിയിട്ട
തോലുടുപ്പുകള്‍
ഒറ്റകുതിപ്പില്‍ നിലച്ചുപോകുന്ന
 ഇലക്ട്രിക് ലൈനിലെ
പക്ഷിമരണങ്ങൾ
ആൾ മതിലുകൾ കൊണ്ട്
 പണിത കെട്ടിടങ്ങൾ

എന്നിങ്ങനെ ചിത്ര ഭാഷയുടെ സങ്കേതങ്ങളിലേക്ക് കവിത പടരുന്നു ഭാഷയുടെ ചിത്രവൽകരണത്തെ ക്രിയാത്മകമായ വിനിമയ സാധ്യതകളിലേക്ക് പകർത്തുകയാണ് കവി
‘’ഈ ചുവരുകൾ’’ എന്ന കവിതയിൽ.
പുതിയ കാലത്തിൻറെ അകം പുറങ്ങൾ കാവ്യ പ്രശ്നമായി തന്നെ കടന്നുവരുന്നുണ്ട് .നിർമ്മിക്കപ്പെട്ട അന്നുമുതൽ അതിരുകലെക്കുരിച്ചു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്ന ചുവരുകൾ ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട് എന്ന കവിത പറയാതെ പറയുന്നു .അനുസരണകളാല്‍  പടുത്ത അതിൻറെ അകം പുറങ്ങൾ പക്ഷേ എല്ലാ ഭ്രമങ്ങളെയും ഒതുക്കി വെക്കുന്നുണ്ട് .സൂക്ഷ്മതലത്തിൽ അനുഭവിപ്പിക്കുന്ന കവിതയാണ് ചുവരുകൾ.
പാരമ്പര്യത്തിന്റെ  ചുവരിൽ ചേർക്കുമ്പോൾ അറിയാൻ കഴിയുന്ന കരച്ചിലുകളും നിസ്സഹായത കൊണ്ട് ചുവരിന്മേൽ ചാരിയുള്ള  നിൽപ്പുകളും ചായമിളകിയായാലും ഒഴിഞ്ഞു പോകാത്ത ചരിത്രത്തിൻറെ ബാധ്യതകളും നിലനിൽക്കുന്നത് അറിയുമ്പോൾ തന്നെ

ഒരിക്കൽ
അല്ലെങ്കിൽ
മറ്റൊരിക്കൽ
അലറിവിളിച്ചു പായേണ്ടിവരും
 പൊട്ടി ഒഴുകാൻ
കൂട്ടാക്കാത്ത
ഈ ചുവരുകൾക്ക്

എന്ന് തീർപ്പ് കൽപ്പിക്കുന്നുണ്ട് കവി .

Find the self and then kill it
എന്ന്  ഒരു ആഫ്രിക്കന്‍ ഗാനത്തില്‍ പറയും പോലെ…ഭാഷയിലെയും കവിതയിലെയും പ്രശ്നങ്ങളെയും അവനവനെയും  കണ്ടെത്തുകയും മറികടക്കുകയും ചെയ്യാൻ കവിത പ്രാപ്തി നേടുന്നു .ഓർമ്മയിൽ കാടുള്ള മൃഗത്തെ മെരുക്കാൻ ആവില്ല എന്ന് മുൻകാല കാവ്യ മൊഴിയെ റദ്ദ് ചെയ്തുകൊണ്ട്
ഓർമ്മയിൽ
കാടുള്ള ഒരു
ജന്തുവിനെ
ഓര്‍ക്കുന്നു
എന്ന് തിരുത്തി എഴുത്തിലേക്ക് കടക്കുന്നു .വിജയലക്ഷ്മിയുടെ മൃഗശിക്ഷകനിലെ മെരുങ്ങിയ  മൃഗത്തെ ഓർക്കുക ! ഭയക്കുകയും നിശബ്ദമായി പ്രതിരോധാഗ്നി  പടർത്തുകയും ചെയ്യുന്നു മൃഗം ..അനുസരണ വിധേയത്വമായി പ്രത്യക്ഷത്തിൽ പരിണമിക്കുന്നില്ല വിജയലക്ഷ്മിയില്‍.  വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനിലാകട്ടെ പ്രതിരോധം കലാപമായി പുറത്തുവരികയും ചെയ്യുന്നു .അനുസരണ എന്നത് അത്ര മികച്ച ഒരു ജീവിതരീതി അല്ലാത്തതുകൊണ്ട്

ഒട്ടും അനുസരണയില്ലാത്ത
ഒരു മൃഗത്തെ
എന്തിനാണ് മേരുക്കിയെടുത്തത്
അതിനെ
കാട്ടിൽ ഉപേക്ഷിക്കുക 

( വെരുക് )

എന്നാണ് കവിയുടെ മതം .
പാരമ്പര്യനിരാസത്തെ ഇതിലപ്പുറം എങ്ങനെ വെളിപ്പെടുത്താൻ!
പുതിയ കവിതകളിൽ നിന്ന് ഇതിലുമപ്പുറം ഉദാഹരണങ്ങൾ കുറവ് എന്ന് പറയാം .അസാധാരണം എന്ന് തോന്നാമെങ്കിലും മൂങ്ങയുടെ  മൂളലിലേക്ക് ജീവിതത്തെ കൂട്ടിയിണക്കുമ്പോൾ അസാധാരണമായ ചില അത്ഭുതങ്ങൾ സംഭവിക്കുന്നു. നേരം പുലരുകയും മുല്ല  പൂക്കുകകയും മുറിവ് ഉണങ്ങുകയും ചെയ്യുന്നതിൽ ആനന്ദിക്കുക മാത്രം ചെയ്യുക എന്നാണ് ഈ അസാധാരണത്വത്തെ സാധാരണത്വത്തിലേക്ക് വേരു മാറ്റുമ്പോൾ സംഭവിക്കുന്നത് .
‘’ഊം ‘’ എന്ന കവിത മനുഷ്യനുള്ള നിർദ്ദേശങ്ങളാണ്.

കണ്ണാൽ മിണ്ടിയത് കണ്ണാൽ കേൾക്കാനും 

ചുണ്ടാൽ എഴുതിയവ ചുണ്ടാൽ അറിയാനും 

ഉടലാൽ ചൊന്നവ
ഉടലാല്‍ തന്നെ ചൊല്ലി എടുക്കാനും
ആംഗ്യത്തിൽ പറഞ്ഞവ ആംഗ്യത്തിൽ തന്നെ കേൾക്കാനുമുള്ള ആഹ്വാനം ആകുന്നുണ്ട് ഈ കവിത. രാമചരിതം മുതലിങ്ങോട്ട് കവികൾ ഓരോരു ഭാഷയുടെ നവീകരണത്തിൽ നടത്തിയ അധ്വാനങ്ങളുടെ ചരിത്രം ബൃഹത്താണല്ലോ .

Poetry is nearer to vital
truth than history. 

എന്ന് പ്ലാറ്റോ പറഞ്ഞത് വെറുതെയല്ലല്ലോ! നിരന്തര0  ഭാഷ കൈകാര്യം ചെയ്യുന്ന സാമൂഹിക ജീവി എന്ന രീതിയിൽ മനുഷ്യന്‍റെ  സ്വത്വത്തെ ആവിഷ്കരിക്കുന്നുണ്ട് ഊം എന്ന കവിത.

 അത്യാഹിത
സന്ദർഭങ്ങളിൽ മാത്രം
എടുത്തണിയും ഭാഷ

എന്നാണ് കവി പറയുന്നത് .ഭാഷയില്‍ ഒളിച്ചു പാർക്കുന്ന മുങ്ങകളെ  വെറുതെ വിടാനാണ് ആവശ്യം .വിശദീകരിക്കാനാവാത്ത ലോകത്തെ ഒരു മൂളലിലൂടെ നീട്ടിയും കുറുക്കിയും ഒച്ചപ്പെടുത്തിക്കോട്ടെ  എന്ന്  കവിത പ്രത്യാശിക്കുന്നു. ഇതേ ഭാഷയാണ് പതിനൊന്നരയുടെ വെയിൽ എന്ന കവിതയിൽ കടന്നുവരുന്നത്

ഭാഷ കൊള്ളാതായ പോലെ എന്നാണ് കവിതയില്‍

ദൈനംദിന അധ്വാനങ്ങളിൽ നിന്ന് സുഖം എന്ന വാക്കിലെ ജീവിതമില്ലായ്മ വല്ലാതെ ചീർത്തു വരുന്നു,.
ചേലില്ലാത്ത ഒരു ഭാഷയിൽ പണിതുയർത്തിയ ജീവിതത്തിൽ നിന്ന് അർത്ഥമോ  അലങ്കാരമോ ഇല്ലാത്ത വാക്കുകൾ ഒടിഞ്ഞു വീഴുന്നു .

ഏകാന്തത
എന്ന വാക്കിലെ
അതിസാന്ദ്രത
അരോചകമായ ജീവിതത്തിൽ നിന്ന് പുറത്തു ചാടുന്നു. അക്ഷരങ്ങൾക്ക് സ്ഥാനമാറ്റം കൈവരുന്നു. ആവർത്തനങ്ങളിൽനിന്ന് ആവർത്തനങ്ങളിലേക്ക് കാഴ്ചകൾ (visuals/ images)ആവർത്തിക്കുന്നു. നിറങ്ങൾ മാറുകയും കര്തൃത്വങ്ങള്‍ മാറുകയും ചെയ്യുന്നു. ഒരാൾ ഉണ്ട് എന്ന് മാത്രമായി ജീവിതം വെട്ടിത്തിരുത്തി എഴുതപ്പെടുന്നു
ഭാഷ പുതുക്കപ്പെടുന്നു

കാഴ്ചക്ക് അപ്പുറത്തെ അനുഭവത്തെ കവിത  പിടിച്ചെടുക്കുന്നു.
നടന്നു പോകുന്ന
ഒരാളുടെ പിന്‍ ചിത്രം
ഉണ്ട് എന്ന് മാത്രം !
മുൻചിത്രത്തിൽ അവരുടെ മുഖം
കാണാൻ പറ്റിയേക്കും
അകാരണമായി ചിരി വറ്റിപ്പോയ
ചുണ്ടുകളില്‍
ഭാഷ ചത്തുപോയതിന്റെ
 നേർത്ത സൂചന
കിട്ടിയേക്കാം 

ഇവിടെയാണ് ഭാഷയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളുടെ പുതു മാതൃകയിലുള്ള പുതുക്കലുകൾ സംഭവിക്കുന്നത് .കുമാരനശാനിl ഈ പുതുക്കൽ ദൃശ്യഭാഷയുടെ അടരുകളും രേഖകളും(layers and lines) എന്നഅവതരണ സമ്പ്രദായത്തിന്‍റെ  സങ്കേതങ്ങളിൽ ആരോപിച്ചെടുക്കാവുന്ന ഭാഷാ നിർമിതി സുധീഷിലേക്ക് എത്തുമ്പോൾ, ജീവിതത്തിൻറെ പല മാനകാഴ്ചകളിൽ നിന്ന് നാം  സ്വയം ചീന്തി സ്വതന്ത്രമാകുന്ന വാക്കിന്റെ ഉടലിനേ  കാണും വിധമാണ് നിവര്‍ത്തിക്കപ്പെടുന്നത് .
.ഈ  കാഴ്ച ,പ്രയോഗിക്കുന്ന വാക്കിൻറെ അർത്ഥം അറിയില്ലെങ്കിലും ആഴങ്ങളിൽ മുഴങ്ങുന്ന പുതിയ അനുഭവത്തെ സ്വാംശീകരിക്കുന്നുണ്ട് .ഉണ്ട് (presence)എന്ന അവസ്ഥയുടെ  പരിസരത്തുനിന്നു കൊണ്ടാണ് ഈ കവിതയുടെ സംവേദന സാധ്യത .

Words mean more than
what is set down on paper.
 It takes the human voice to infuse
 them with shades of
 deeper meaning.
എന്ന മായ ഏഞ്ചലോ പറയുന്നുണ്ട്

‘’അകാരണം
എന്ന വാക്കിൻറെ
 അർത്ഥം അവർക്ക്
 അപ്പോഴും
അറിയില്ലെങ്കിൽ പോലും ‘’

എന്ന്  കവിത അവസാനിക്കുമ്പോൾ ഭാഷാ പ്രയോഗ സാധ്യതയെ കൂടുതൽ ഉറച്ച ഒരു ഇടത്തിലേക്ക് സ്ഥാനപ്പെടുത്താൻ കവിക്ക്  കഴിയുന്നുണ്ട് .

സുധീഷിന്‍റെ  കവിതകളിൽ ഉടനീളം ‘ മാത്രം മിണ്ടുന്ന ഒരാളെ ‘കാണാം

ഉടലിലെ അനവധിയായ ഉന്മാദ സ്ഥലങ്ങളെ തിരയുന്നു  ചിലപ്പോൾ അയാൾ .
സ്നേഹിതനെ കഴുത്തിനു കീഴെ ഇത്തിരി സ്ഥലം വേണമെന്ന് ആവശ്യപ്പെടുന്നു മറ്റു ചിലപ്പോൾ അയാൾ.
വാക്കുകളുടെ കാര്യത്തിൽ ഇത്രമാത്രം ആശങ്കകള്‍ ….തീർപ്പുകൾ ….

ചില വാക്കുകളെ
അകത്ത് അടച്ചുവെച്ച്
ചില വാക്കുകളെ
പുറത്തുവിട്ടു
ആളുകളിൽ
ഭാഷയിൽ
 ഉടലിൽ
പലവിധ
ആനന്ദ മാർഗ്ഗങ്ങൾ തിരയാൻ അയാൾക്കറിയാം .

കഴുത്തുമുറുക്കി മരിക്കേണ്ടി വരുന്ന മനുഷ്യൻറെ പ്രതിനിധിയാണ് അയാൾ. പച്ച ചുവക്കുന്ന കാലത്ത് കവിക്ക് അയാൾക്ക് അയച്ചു കൊടുക്കാൻ ഉള്ളത് ഒരു പച്ചിലക്കൊളുന്താണ് .
എല്ലാവരുടെയും വിശപ്പു മാറുന്ന ഒരു പഴയ ഇലയുടെ തടച്ചിൽ നാമെല്ലാവരുടെയും നാവിൽ തടയും പോലെ തന്നെ, കണ്ണിലെ കൃഷ്ണമണിയിലും  നാവിൻ തുഴയിലും മനുഷ്യചരിത്രത്തിലെ ചില എടുകളെ  ….ചില പച്ചില കൊളുന്തുകളെ  കവി ഊരി എടുക്കുന്നുണ്ട് .നിയമങ്ങളെ പിന്തുടരാതെ ജീവിച്ച മനുഷ്യരാണ് യഥാർത്ഥ ചരിത്ര നിർമാതാക്കൾ എന്ന് പറയും പോലെയാണിത്. മരിക്കാനുള്ള ഇടം പോലും കവർന്നെടുക്കുന്ന ജീവനുകളുടെ  പുതിയ കരച്ചിൽ ആണിത്
പച്ചകൾ മുഴുവൻ ചുവക്കുകയും മണ്ണ് വിളറി വിണ്ടുപ്പോവുകയും ചെയ്യുന്ന കവിതയാണിത്.

ഒരേ മട്ടിൽ തുടരുന്ന
ലോകത്തിൻറെ മടുപ്പിനെ
ഒരാൾ
മറികടക്കുന്നതിന്‍റെ
തീവ്രശ്രമമായോ

തെറ്റി കിട്ടുന്ന
സന്ദേശങ്ങൾ
ഒരാളെ മാറ്റി
മറ്റൊരാളാക്കുമോ എന്ന സംശയമായോ അയാൾ കവിതയിൽ മാത്രം മിണ്ടുന്നു. അയാൾക്ക് തിരിഞ്ഞു  കിട്ടിയ ലോകത്ത് അയാൾ ഉണരുമ്പോൾ

ആയിരത്തി നാനൂറ്റി നാല്പ്പതു  ദിവസത്തെ
പോലെയല്ല
ആയിരത്തി നാനൂറ്റി നാല്പ്പത്തിഒന്നാമത്തെ
 ദിവസം (ചിലന്തിനൃത്തം )

എന്ന വെളിപാടുണ്ടാകുന്നു
വെറുപ്പാണ് അനശ്വരം എന്ന തിരിച്ചറിണ്ടാകുന്നു .സ്വന്തം ഉടലിനെ ,
വാക്കിനെ രാകി  മിനുപ്പിക്കുന്നു .

ഒറ്റ വാക്കിൽ തുടങ്ങുന്ന ജീവിതത്തെ
വാക്കാൽ
നോക്കാൽ
പതുക്കെ
പല്ലമര്‍ത്തലായ്
തൊടലൊക്കെയും
തോണ്ടലായ്… 

കണ്ടെടുക്കാൻ നോക്കൂ൦ . അങ്ങനെ ഭാഷയും വാക്കും കവിതയും ഉടലും കണ്ടെടുക്കുന്നു. പരസ്പരംവരച്ചു നോക്കുന്നതിന്റെ ഉഭയ  സാധ്യതകൾ എന്ന കവിതയിൽ

ഭാഷ
ഒരാണ്‍  അവയവം ആണെന്ന്
നീ പറഞ്ഞ
ആ നിമിഷത്തിൽ
അരക്കെട്ടിൽ നിന്ന്
ഒരു ആമത്തല
അകത്തേക്ക് ചുരുങ്ങുന്നു

എന്ന് എഴുതുന്നുണ്ട് കവി .ഉടല്‍  ഒരേകാന്ത രൂപകം ആണെങ്കിൽ ആ ഉടലിലേക്ക് തന്നെ ഊളിയിട്ട് , ശരീരത്തിൻറെ സാധ്യതകളെ റദ്ദ് ചെയ്യുകയോ തിരുത്തി എഴുതുകയോ ചെയ്യുകയാണ് കവി.ആനുപാതികങ്ങളില്‍   വിശ്വസിക്കാത്ത ഒന്നായി കവിത വെളിപ്പെടുന്നു. കവിതയിലെ ഉടലാഖ്യാനങ്ങളെ കവികൾ
So Soul into soul, may flow do it to body first repair. എന്ന് ജോൺ ജോണും

If the body were not the soul, what is the soul? എന്ന വാൾട്ട് വിറ്റ്മാനും

I like my body when it is with, your  

എന്ന ഇ .ഇ  കമിങ്സും എഴുതുന്നുണ്ട് ഭാഷ ഒരാൾ അവയവമാണ് എന്ന് പറയുമ്പോൾ പോലും ഭാഷയ്ക്കും മുൻപത്തെ മൂളലുകളും അമർച്ച കളും അടക്കം ചെയ്ത പ്രാചീന ക്ഷേത്രമാണ് പെണ്ണുടൽ എന്നും കവി കണ്ടെത്തുന്നുണ്ട്.

നിന്നെ വരയ്ക്കുമ്പോൾ
അളവനുപാതങ്ങൾ
തെറ്റിപ്പോകുന്നു
അളവനുപാതങ്ങൾ
ശരിയാകുമ്പോൾ
നീ ഇല്ലാതാവുന്നു

ഒറ്റയ്ക്ക്
നിൽക്കുമ്പോൾ
നീയുണ്ടതിൽ എന്നു  കവിതയിൽ അവനും അവളും ഉടൽപ്പകർച്ചകളാകുന്നു .ഭാഷ കലങ്ങിയ മുറിയിലാണ് ഈ ഉടൽ ചേദങ്ങളും തെറ്റി വരകളും സംഭവിക്കുന്നത് .പരസ്പരം വരച്ചു നോക്കുകയാണ്, വരച്ചുറപ്പിക്കുന്നില്ല എവിടെയും .
ഇത്തരം ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി കളിക്കുന്ന ഒരാൾ കവികക്കുള്ളില്‍  അദൃശ്യനായുണ്ട്.
എത്ര ശ്രമിച്ചിട്ടും
കിട്ടിയില്ല
 വീണ്ടും വരുന്നതിനു
തൊട്ടു മുൻപത്തെ
എന്നെ

എന്നു  പാർപ്പ് എന്ന കവിതയിലും

ഉറക്കത്തിൽ
കിണറാഴങ്ങളിൽനിന്ന്
കുറ്റാക്കൂരിരുട്ട്
വാരി വാരി കൊടുത്തു

(കഴിഞ്ഞില്ല പ്രേത ഭാവന)

 എന്തൊരു കാലമാണെന്ന് ഓരിയിട്ടും
(ലോട്ടസ് അപ്പാര്റ്റ്മെന്റ് ,വയലില്‍ ക്രോസ് റോഡ്‌ ,കൊച്ചി 12 )

നാറുന്നു എന്ന്
ചീറി കൊണ്ട് ഇറങ്ങി പോയും
പുരികക്കൊടി ഉയർത്തി
ചോദിക്കുന്ന
ചോദ്യങ്ങൾക്ക്
ഊര  വളച്ച്  നേരിട്ടും

(കുമ്പളചോല )

തോന്നിയപോലെ പുലരുകയാണയാൾ .
ആല മേലെ പാഞ്ഞു കയറുകയാണയാൾ .
കുമ്പളവള്ളി പോലെ…..!

അയാലെക്കുറിച്ചെതാൻ കവിയുടെ വാക്കുകൾക്കപ്പുറം മറ്റൊന്നുമില്ല.
ഒറ്റമുരിക്കെ …..എന്ന് വിളികേൾക്കാനാണയാള്‍ക്കിഷ്ടം .
അപരനെ  പരതിപ്പരതി അയാൾ നടന്നെത്തുന്ന ഏകാന്തതകളാകുന്നു ചിലപ്പോൾ സുധീഷിന്‍റെ  കവിതകൾ എന്ന കണ്ടെത്തലിൽ ഒരു സുഖമുണ്ട്.
അയാളില്‍  അയാൾ മാത്രമല്ല.
പെണ്ണുറവ പൊട്ടിയൊലിക്കുന്ന അലിവുണ്ട് .
ഉടൽ ഉരുകിപ്പൂത്ത് മുരിക്ക് കാടാകുന്ന  പച്ചച്ച  സ്വപ്നമുണ്ട് .
നോക്കി നോക്കി ഇരിക്കെ കൈവെള്ളയിൽ തീ ആളിയാലും ഉള്ളിൽ കത്തുന്ന പ്രണയത്തിൻറെ ആളളില്‍ അതയാൾ അറിയാൻ ആഗ്രഹിക്കുന്നില്ല.
ഉടൽ നൊന്തൊ രു ജീവനെ പെറണമെന്നത്  അയാൾ കവിതയിൽ മാത്രം പറയതല്ല .
ഏത് മനുഷ്യനാണ് ഇങ്ങനെ സ്വയം പറിച്ച് പുറത്തുകാട്ടിത്തരാനുള്ള  കെൽപ്പുള്ളത് ?
അതുകൊണ്ടുതന്നെ സുധീഷിനെ കവിതയുടെ ഉടലിനുള്ളിൽ കൊതിച്ചുപൂക്കുന്ന കാട്ടുപൂക്കളിൽ പാതി പെൺപൂക്കളും പാതി പൂക്കളും ആണ്‍ പൂക്കളുമാണ് .

നീ തൊടുമ്പോൾ
ഞാനോ
എൻറെ ഉള്ളിലെ നീയോ അഗ്നി

എന്നു  മുൻപെപ്പോഴോ സാഫോയുടെ കവിതയിൽ വിവർത്തനം ചെയ്തെടുത്തത്  ഓർക്കുന്നു.
ഈ  ഉടൽ ചിലപ്പോൾ അർത്ഥത്തിൽ നിന്ന് പുറത്തുകടക്കുന്നുണ്ട് പോയത്തക്കാരൻ എന്ന കവിതയിൽ

ദേഹത്ത്  നിന്നും
ദേഹത്തെ ഒഴിപ്പിക്കുന്ന
കല

വെളിപ്പെടുന്നു

ഏത് ഉടലിനെയാണ് സ്വന്തം ഉടലിൽനിന്ന് കുടഞ്ഞു കളയേണ്ടത് ?കവിതയുടെ ശരീരത്തിൽനിന്ന് അടർത്തി മാറ്റിയാലും ഇല്ലെങ്കിലും സുധീഷിനെ ഭാഷയിലെ ശരീരങ്ങൾക്ക് മാനങ്ങൾ ഏറെയാണ് .വീടുവരയ്ക്കുമ്പോൾ എന്ന കവിത അത്തരമൊരു ആഖ്യാനമാണ്

വീട് വരക്കണ്ട
എന്ന് തീരുമാനിക്കാം
പക്ഷേ ചിരവയുണ്ട്
തീവ്രമായ ഒരു ഉപമ പോല്‍
അമ്മിയുണ്ടുരലുണ്ട്
ചാരിവെച്ച മുറവും
പേട്ട് തേങ്ങയും
കമഴ്ത്തിവെച്ച കലവുമുണ്ട്
അമ്മയുടെ ശില്പം
എന്ന്
ഒറ്റക്കാഴ്ചയിൽ
തോന്നിച്ചു കൊണ്ട് 

ജീവിതത്തെക്കുറിച്ച് അതിൻറെ ആഴങ്ങൾ കൊണ്ട് എഴുതി എടുക്കുകയാണ് കവിതയിൽ.
അത് ചിലപ്പോൾ ഒരാളിൽനിന്ന് പലരായി പടരുന്നു
.
എല്ലാ ദിവസവുമുള്ള
 ഒരേ കളി മടുത്തു
 ഞങ്ങൾ
 പെട്ടെന്ന്
പ്രതിമകൾ ആകുന്നy
കളി പരീക്ഷിക്കും
 ഉടനെയൊന്നും
പുറത്തു വരേണ്ടതില്ലാത്തതിനാൽ
 ദിവസങ്ങളോളം
 ആ കളി തുടരും
 അപ്പോൾ ഞങ്ങൾ
 വിശപ്പ് മറക്കും 

നിലനിൽപ്പിന്‍റെ  വഴിയിലെ ഏകാന്തത എന്നത് എത്ര തീവ്രവും കഠിനവും ആണെന്ന് ബാബിലോൺ വെളിപ്പെടുത്തുന്നു
Beyond myself somewhere. I wait for my arrival.

എന്ന ഒക്ടോവിയോ പാസ് എഴുതും പോലെയാണത് മനുഷ്യാവസ്ഥയുടെ ഏറ്റവും ഉറച്ച നിലപാടുതറ ഏകാന്തതയാണെന്ന് പാസ് തന്നെ പറയുന്നുണ്ടല്ലോ!
ഒരിക്കലെങ്കിലും മനുഷ്യൻ ഏകാന്തതയുടെ മുഖപടം അണിയേണ്ടിവരുമെന്നും അല്ലെങ്കിൽ അവന് ആത്മഹത്യയല്ലാതെ മറ്റൊരു നിവർത്തിയും ഉണ്ടാവില്ല എന്നും പാസ് പറഞ്ഞു.

സുധീഷ് എത്ര വിദഗ്ധമായാണ് സ്വന്തം ആത്മഹത്യകളെ മറികടക്കുന്നത്!

ഇനി പരതാൻ ഇടമില്ല
എന്ന്
ഒരു കുട്ടിയെ
എല്ലാ സ്ഥലങ്ങളിൽ നിന്നും
കാണാതാവും
കളിയിൽ നിന്ന്
പുറത്താക്കപ്പെട്ട കുട്ടി
എവിടെയും പോകുന്നില്ല
പുതിയൊരു കളി
അവൻ കണ്ടുപിടിച്ചു
മണ്ണിനും അവനും മാത്രം
മനസ്സിലാവുന്നത്

ഏകാന്തതയും മരണവും കാണാനാവുന്ന ഒച്ചകളും ദൃശ്യങ്ങളുമായാണ് സുധീഷിന്‍റെ  കവിതയിൽ വന്നു നിറഞ്ഞു പോകുന്നത്.
കപ്പി  ഉരയുന്ന ഒച്ചയില്ലാത്ത ഇരുട്ടായി…… 

ആളനക്കം കുറയുന്ന നേരങ്ങളിൽ തറയോട് തുളച്ചു വരുന്ന പുല്ലായി …..

പോകെപ്പോകെ വെളുക്കുന്ന ഇരുട്ടായി അത് വെളിപ്പെടുന്നു

സ്ഥാനഭ്രംശങ്ങളുടെ തെളിവുകളാണ്  എവിടെയാ വീട് എന്ന് മാത്രം ചോദിക്കരുത് എന്ന കവിത,.
ദേശ൦ കാല൦  സ്ഥലം൦  തുടങ്ങിയ സങ്കല്പങ്ങളുടെ രാഷ്ട്രീയ ചിത്രണങ്ങളിൽ നിന്ന് മനുഷ്യർ മാത്രം മായ്ച്ചുകളയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന ഈ കവിത വായിക്കുമ്പോൾ നാം സ്വയം ചോദിച്ചു പോകുന്നു .
എല്ലായിടങ്ങളിലും വിശപ്പിനും അരക്ഷിതാവസ്ഥയും ഒരേ ഭാഷ ഒരേ എണ്ണം ഒരേ മണം.
ഈ ഭാഷയെയാണ് സുധീഷിന്‍റെ  കവിത ഒരേസമയം അടയാളപ്പെടുത്താനും മറികടക്കാൻ ശ്രമിക്കുന്നത്.
നല്ല വാക്ക് എഴുതുന്നതെല്ലാം റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് പ്രജാപതിക്കെതിരെ എഴുതാൻ മുനകൂർപ്പിച്ചു  കൊണ്ടിരിക്കുകയാണെന്ന് കവി വെളിപ്പെടുത്തുന്നുണ്ട് .
വാക്കായി വെളിപ്പെടുത്തുന്ന ഓരോ രോഷവും കവിതയില്‍  തിളക്കുന്നുണ്ട് .
ഒടുവിൽ ഏകാന്തതയുടെ വായിലേക്ക് വെടിയേറ്റ് വീഴും എന്ന് അറിയാമെങ്കിലും

ഇനിയുമെഴുതുമെഴുത്തെല്ലാം
അന്നനാളത്തിൽ നിന്ന്
തിരികെയുതിര്‍ക്കുമെന്ന

ഉറപ്പ് ഈ കവിതകൾക്കുണ്ട്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...