കവിത
അളകനന്ദ ലാൽ
നാട്ടിലെ പെണ്ണുങ്ങക്കെല്ലാം
തൊഴിലുറപ്പിന്റെ പണി കിട്ടിയേപ്പിന്നെയാണ്
പുല്ലുംകെട്ടോ വിറകുംകെട്ടോ തലേലില്ലാതെ
കുട്ടിമാളെ കാണാൻ തുടങ്ങിയത്.
അവർക്കപ്പോ തന്നെ അമ്പത് കഴിഞ്ഞ പ്രായം കാണും.
കയ്യില് പൈസ കിട്ടാൻ തുടങ്ങിയപ്പൊ മുതൽ
വീട്ടിലെ ആടിനും പയ്യിനുമൊന്നും പാലില്ല,
കെട്ടിയോന്റേ കീശേൽ ബീഡിക്കാശുമില്ല.
കുട്ടിമാള് പ്രേമിച്ച് കെട്ടിയപ്പോ കേട്ട അച്ഛന്റെ ആട്ട്
നാൽപത് കൊല്ലം കഴിഞ്ഞിട്ടും
ആ തൊടീക്കാര് മറന്നിട്ടില്ല,
പക്ഷേ അറുപത് തികഞ്ഞൊരുത്തി
വയസ്സാംകാലത്ത്
കെട്ടിയോനെ ഇട്ടേച്ച് പോയതിന്റെ കാരണം
പൊരയ്ക്ക് ചുറ്റിനും പരതീട്ടും
അവർക്കാർക്കും കിട്ടിയതുമില്ല.
നാലെണ്ണത്തിനെ പെറ്റ് പോറ്റിയ തള്ളക്ക്
ഒരൊറ്റ അവിഹിതകഥ പോലും
ചമയ്ക്കാൻ സ്കോപ്പില്ലല്ലോ
എന്നാലോചിച്ച് നാട്ടുകാര്
കുട്ടിമാളെ കെട്ട്യോനെ
കാണുമ്പോ കാണുമ്പോ സഹതപിച്ചു.
മക്കളും അവരുടെ മക്കളുമെല്ലാം കൂടിയിരുന്നന്ന്
ചക്ക വെട്ടിപ്പൊളിക്കുമ്പോഴാണ്
“അങ്ങേത്തെ പുത്യെണ്ണിനോട്
ആസ്പത്രീല് പണിക്ക് പോണ്ടാന്ന്
ഓളെ കെട്ട്യോൻ പറഞ്ഞത്രേ” എന്ന്
ആരോ കഥ തുടങ്ങിയത്.
“ഓഹ്, ഓളോട് ജീവിക്കണേൽ
പണിക്ക് പോവാൻ പറയ്,
പത്തുറുപ്യാണേലും
സ്വന്തായിട്ട് ഉണ്ടാക്കിയാൽ ഓക്ക് നന്ന്”
എന്ന് കുട്ടിമാള് പറഞ്ഞതും
ഒറ്റ വെട്ടിന് ചക്ക രണ്ടായി പിളർന്നു.
കുട്ടിമാളും കെട്ടിയോനും തമ്മീക്കണ്ടാല്
പല്ല് കൂട്ടിയിറുമ്മുന്ന ഒച്ച മാത്രേ കേൾക്കൂന്ന്
പിന്നെയാര് പറഞ്ഞാലും
എനിക്ക് ചിരി പൊട്ടി.
…
അളകനന്ദ ലാൽ
കോഴിക്കോട് മുക്കം സ്വദേശി. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്തു. മുക്കം എം എ എം ഒ കോളേജിൽ അധ്യാപികയായി ജോലി ചെയ്തു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.