HomeTHE ARTERIASEQUEL 47മുറിഞ്ഞു വീണ മഴവില്ല്

മുറിഞ്ഞു വീണ മഴവില്ല്

Published on

spot_imgspot_img

ചെറുകഥ
ഹാഷിദ ഹൈദ്രോസ് 

തൊട്ടാവാടിപ്പടർപ്പിൽ കണങ്കാലുരഞ്ഞ് ചോര പൊടിഞ്ഞിട്ടും അവൾ ഓട്ടം നിർത്തിയില്ല. കരിയിലകൾ വീണ് ചിതറിയ ഇടവഴിയിലാകെ മഞ്ചാടിക്കുരുകൾ അവളുടെ പാവാടക്കീശയിൽ നിന്നും ചോരത്തുള്ളികൾ പോലെ ഊർന്നു വീണു. മഞ്ചാടിത്തോപ്പും കടന്ന് ആ ഇടവഴി തീരുന്നിടം, കശുവണ്ടി മരങ്ങൾ പെറ്റുപെരുകിയ ഒരു കുന്നിൻ ചെരിവാണ്. അവിടെ നിന്നാൽ കരിമ്പനകൾ അതിരു തീർക്കുന്ന പച്ച വയലേലകൾ കാണാം. അതിനും മീതെ ആകാശം നീണ്ടു നീണ്ടു പോവുന്നത് കാണാം. അവിടെയാണ് മഴവില്ല് ഉണ്ടാവ! അവൾടെ ഉമ്മാമ പറഞ്ഞതാണ്.

ഓടിക്കിതച്ച് ഒരു വിധത്തിൽ അവളാ കുന്നിൻ ചെരിവിലെത്തി. മഴ ഇപ്പം പെയ്യും. പെയ്യട്ടെ! മഴവില്ലും വരട്ടെ! ഇന്ന് അത് കണ്ടിട്ടേ പോവുന്നുള്ളൂ.

ആകാശം ഇരുണ്ട നിഴലായ് പച്ച വയലിനെ ആകെ മൂടി. അവശേഷിച്ച മഞ്ചാടികളെടുത്ത് അവൾ പാടത്തേക്കെറിഞ്ഞു കളിച്ചു.

മഴ വന്നെന്നാരോ പറഞ്ഞറിഞ്ഞ പോലെ എവിടെന്നോ ഒരു കൂട്ടം കൊക്കുകളപ്പോൾ ചിറകടിച്ച് പറന്നു പോയി.
പെയ്തു തുടങ്ങിയപ്പോളാണ് കുട എടുക്കായ്രുന്നൂന്ന് അവൾ ചിന്തിച്ചത്. സാരമില്ല മറ്റന്നാളെ കഴിഞ്ഞ് സ്കൂൾ തുറന്നാൽ മഴവില്ല് കണ്ടതിനെപ്പറ്റി ഷാഹിനയോടും മാജിയോടും പറയാലോ . അവർ ശെരിക്കും ഞെട്ടും.
താൻ കാണാൻ പോവുന്ന അദ്ഭുത കാഴ്ചയെപ്പറ്റി കൂട്ടുകാരികളോട് പറയുന്നതോർത്തിട്ട് അവൾക്ക് ഹരമേറി.
കരിമ്പനകൾക്കു മീതെ കണ്ണുകൾ നട്ട് അവൾ കാത്തിരുന്നു…

‘മഴയത്ത് ന്ന് കളിക്കാ ? പനി പിടിപ്പിക്കാനായിട്ട്? ‘ ഇടിയൊച്ച കേട്ട പോലെ അവളൊന്നു ഞെട്ടി.

വല്ല്യാപ്പ!..പള്ളി കഴിഞ്ഞുള്ള വരവാണ്. ഇന്ന് വെള്ളിയാഴ്ചയാണല്ലേ?. സ്കൂൾ പൂട്ടിയതിൽ പിന്നെ ദിവസങ്ങളൊന്നും മനസ്സിലാവാറില്ല. വെള്ളിയാഴ്ച മാത്രം അറിയാം.

‘ഇബ് ലീസിനെ കാണണോ? ജുമാ തീരുന്ന യ്നു മുന്നെ പള്ളീന്നിറങ്ങി വരുന്നവനെ നോക്ക്യാ മതി.’ –  മദ്റസയിലെ ഉസ്താദ് പറഞ്ഞത് അവളോർത്തു.
ശെരിയാ , ഇയാളൊരു ഇബ് ലീസ് തന്നെ.! ഇനിയിപ്പോ വീട്ടിൽ പോയി പറഞ്ഞ് കൊടുക്കും. മഴയത്ത് ന്ന് കളിച്ചതിന് അടി വാങ്ങിത്തരും.!

അയാളെ അവൾ മനസ്സിൽ ശപിച്ചു കൊണ്ട് തിരിഞ്ഞോടി. പക്ഷെ മഴവെള്ളത്തിൽ കാലു വഴുതി അവൾ ഊരി വീണു. അണ്ണാൻ കടിച്ചു തുപ്പിയ കശുവണ്ടികൾക്കിടയിൽ ബാക്കി വന്ന മഞ്ചാടികൾ കൂടി തെറിച്ച് വീണു.
ഓടിയതിന് വല്യാപ്പ അവളെ വഴക്ക് പറഞ്ഞു. പിടിച്ചെഴുന്നേൽപ്പിച്ച് നിലത്ത് ചാഞ്ഞ് കിടന്ന ഒരു കിഴവൻകശുവണ്ടി മരക്കൊമ്പിൽ അവളെയെടുത്തിരുത്തി.

‘സാരല്ലാട്ടോ’ – മുട്ട് പൊട്ടി ചോര വന്നത് തുടച്ചു കൊണ്ടയാൾ പറഞ്ഞു ..
നനഞ്ഞു ചെളി പുരണ്ട പാവാടക്കുള്ളിൽ കൈത്തലം അമർന്നത് പിടിച്ച് മാറ്റാൻ നോക്കിയപ്പോളും അയാൾ പറഞ്ഞു:

‘സാരല്ലാട്ടോ’ .!

കെട്ട് ചീഞ്ഞ ഒരു കശുവണ്ടി ചെളി വെള്ളത്തിൽ ഒലിച്ചു പോവാതെ തങ്ങി നിന്നു.
വേദന കൊണ്ടവൾ കരഞ്ഞപ്പോൾ വാ പൊത്തിപ്പിടിച്ച് അയാൾ- ‘കരയണ്ടാട്ടോ ,  വല്യാപ്പ മോൾക്ക് കശുവണ്ടി പറിച്ച് തരാം. മഴയത്ത് കളിച്ച കാര്യം വീട്ടിപ്പറഞ്ഞ് കൊടുക്കൂല’..

കരിമ്പനകൾക്ക് മീതെ ശക്തമായ് ഇടി വെട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകൾ, ആകാശത്ത് നിന്ന് ഒരു മഴവില്ല് പാടത്ത് മുറിഞ്ഞു വീഴുന്നത് കണ്ടു.
വരമ്പു മുറിച്ച് പാടത്തേക്കോടുന്ന ഷാഹിനയും മാജിയും പിറകെ മുണ്ടു മടക്കിക്കുത്തി കുട ചൂടി ഇബ് ലീസ്.!
ആകാശം മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്….  പച്ച വയലുകളെ മുഴുവൻ മുക്കിക്കളഞ്ഞു.!
അവൾ ഓടി… ഇബ് ലീസ് എത്തുന്ന യ്ന് മുന്നേ ഷാഹിനയേം മാജിയേം കൂട്ടി വേഗം  മഴവില്ലിൻ്റെ മുറിഞ്ഞ അറ്റത്തെത്തണം.!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...