തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലർട്ടും അതീവ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു. ആഗസ്റ്റ് 14ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ ഡാം തുറന്നു. നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കുടുതൽ ഉയർത്തി.
മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു. 9 ജില്ലകളില്‍ ഓറഞ്ച് അലർട്ടായതിനാൽ ജാഗ്രത തുടരും.