വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത ‘കറുപ്പ് ‘ സിനിമയ്ക്ക് വീണ്ടും അംഗീകാരം. റഷ്യയിലെ,’വൈറ്റ് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ’, ആഫ്രിക്കയിലെ റിയൽ ടൈം ഫിലിം ഫെസ്റ്റിവൽ എന്നീ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മത്സര വിഭാഗത്തിലേക്കാണ് കറുപ്പിന് സെലക്ഷൻ ലഭിച്ചത്.
ഇതോടെ കറുപ്പ് സിനിമ പതിനൊന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു. ഭൂട്ടാനിലെ ഡ്രൂക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും (DIFF) ഈജിപ്തിലെ റിട്രോ അവന്റ് ഗ്രേഡ് ഫിലിം ഫെസ്റ്റിവലിലും (RAGFF) മികച്ച സിനിമക്കുളള പുരസ്കാരം കറുപ്പ് നേടിയെടുത്തു.
നിറത്തിന്റെയും വർഗത്തിന്റെയും പേരിൽ അവഗണിക്കപ്പെടുന്നവരുടെ കഥ പറയുന്ന ചിത്രം നിർമിച്ചത് വേങ്ങാട് ഇ.കെ നായനാർ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇന്ത്യ യിൽ ആദ്യമായി ഒരു സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നിർമിച്ച സിനിമ എന്ന പ്രത്യേകതയും കറുപ്പിനുണ്ട്.
അനിൽ രാമകൃഷ്ണൻ, രാജീവൻ.കെ, പ്രജിത്ത് തെരൂർ, വിനീത്.കെ. എന്നിവരാണ് സിനിമക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകത്ത്. ടി ദീപേഷും ഡോ. ജിനേഷ് കുമാർ എരമവും ചേർന്നാണ് തിരക്കഥ രചിച്ചത്. ആറളം പുനരധിവാസ മേഖലയിൽ നിന്നുള്ള നന്ദൻ എന്ന ബാലനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നാൽപതോളം കുട്ടികളും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. വിഷ്ണു ആർ ആർ ക്യാമറയും ബിബിൻ അശോക് സംഗീതവും, ശരത് എം. കലാസംവിധാനവും അരുൺ വർമ അനുപ് എന്നിവർ ശബ്ദമിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നു. ജിയോ തോമസിന്റേതാണ് എഡിറ്റിംഗ്.