HomeTHE ARTERIASEQUEL 30ജലം തീയിൽ പടരും പോൽ, ഭൂമി ആകാശത്തിൽ ഒഴുകും പോൽ ( പി. എസ്....

ജലം തീയിൽ പടരും പോൽ, ഭൂമി ആകാശത്തിൽ ഒഴുകും പോൽ ( പി. എസ്. മനോജ്‌ കുമാറിന്റെ കവിതകള്‍ )

Published on

spot_imgspot_img

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ

ഡോ. രോഷ്നി സ്വപ്ന
“Find the self
and
Kill it”
-NORMAN JORDAN

ആരാണ് പൊട്ടിത്തെറിച്ചത്?
നിന്നിലെ ഞാനോ അതോ എന്നിലെ നീയോ എന്ന് കവിതയോട് മുഖാമുഖം ഒരു കവി.
അയാള്‍ കവിതയിൽ എരിഞ്ഞതത്രയും അസുഖകരമായ യൗവനങ്ങൾ !.
അസ്ഥിയും ആത്മാവും പുറത്തറിയിക്കാതെ എരിഞ്ഞ വാക്കാണയാളുടേത് .
ചീഞ്ഞും എരിഞ്ഞും ചീര്‍ത്തും തളംകെട്ടിക്കിടന്ന ജന്മമോഹങ്ങളാണയാൾക്ക്.
ഒരിക്കലും ഒരനിഷ്ടത്താലോ ജ്വരത്താലോ ഒന്ന് സ്പര്‍ശിച്ചിട്ടുകൂടിയില്ലാത്ത
ഉടലാണയാളുടെ പ്രണയം.

മൗനത്തിന്‍റെ ആഴത്തിലയാൾ ഒരു ഒളിക്കലിന്റെ സുഖത്തിൽ മനസ്സിൽ
കീറിവരഞ്ഞു മുറിവുകളെ ഒരു വാക്ക് തടഞ്ഞുനിർത്തുമെന്നും,
വാക്കുകളുടെ തന്നെ ഒഴുക്ക് നിലക്കുമെന്നും, അത് പ്രണയമാകുമെന്നും
പ്രത്യാശിക്കുന്നുണ്ട്.

ഒരു ഉമ്മയോ തലോടലോ കൊണ്ട് ഉടഞ്ഞുപോകും ഈ മൗനങ്ങൾ എന്ന
കിതപ്പിലാണ് അയാളുടെ പ്രണയ പ്രതീക്ഷ.
പിന്നെ എവിടെയാണ് ഈ കവിതകള്‍ / പ്രാർത്ഥനകൾ മുറിഞ്ഞു പോകുന്നത് ?
കാലമായി കനക്കാനും
ശാന്തി ബോധമായി ഉടലിലാഴാനും ,
പരമ ശാന്തിയായി ഓർമയിൽ തങ്ങാനും, സ്വയം മഹാ കാലമാകാനും
അറിയുമെന്ന ‘ജ്ഞാനം’ ജനന-മരണ രഹസ്യങ്ങൾ എന്നപോലെ അയാൾക്കൊപ്പം ഉണ്ട് .

പക്ഷേ
‘’പൂർവ്വ മരണ പ്രണയമെത്രമേൽ
ക്ഷണികം ‘’
എന്ന് സ്വന്തം ആത്മത്തെ മുറിച്ചു ചേർത്ത് കവിതയിലിണക്കാനുള്ള തന്ത്രം
അയാൾക്കു മാത്രമേ അറിയൂ.
നമുക്ക് അതില്‍ പങ്കില്ല ,
കാരണം തന്റെ വേവുകളിൽ കണ്ണീര് തൂകാൻ അയാൾ ആരെയും പ്രതീക്ഷിക്കുന്നില്ല.
‘’മുറിഞ്ഞ കാലു കണ്ടാനന്ദിക്കാൻ
ആരും വരണ്ട ‘’
എന്നാണ് അയാളുടെ പക്ഷം.
സ്വന്തം കണ്ണാടിയിൽ തന്നെ തന്നെ കണ്ട് ഭയക്കുന്നുണ്ട് അയാൾ ചിലപ്പോൾ.
തൊട്ടടുത്ത നിമിഷം
‘’ഉടയാത്തോരീ
ഉടല്‍ദര്‍ശനമെത്ര
നഗ്നം,സുഖകരം ‘’
എന്നാണയാളുടെ ആത്മസംതൃപ്തി .

കണ്ണാടിയിൽ കാണുന്ന വാക്കു പൊട്ടാത്ത ഈ ഉടലിനുള്ളിൽ നിന്ന്
കുതറി ചാടുമ്പോഴാണ് ചിലപ്പോൾ പ്രാർത്ഥനകൾ മുറിയുന്നത്.
എന്നിട്ടും വീണ്ടും കവിതയെക്കുറിച്ച്, മൗനത്തെക്കുറിച്ച് ,പ്രണയത്തെക്കുറിച്ച്,
സംസാരിക്കേണ്ടതുണ്ട് എന്നതുകൊണ്ട് തന്‍റെ ജീവിതം നീട്ടി വെക്കുന്നു
എന്നു മാത്രം.
ഈ കവിയുടെ വാക്കുകൾ ഇയാളെ മാത്രമേ അനുസരിക്കൂ.
അത് ചിലപ്പോൾ അതിരുകളറത്ത് ഒരായുസ്സ് കൊണ്ട് മെനഞ്ഞടുക്കിവച്ച
ഉണ്മകളാകുന്നുണ്ട്.
അതൊരിക്കലും ഓർമ്മകളിൽ നിന്ന് ഇറങ്ങി വരില്ല.
ഒരു കണ്ണാടിയിലും തെളിയില്ല.
രൂപങ്ങൾ ഇല്ലാത്ത മുഖങ്ങളെ കാട്ടി ആന്തരിക യാഥാർത്ഥ്യം എന്നത് ഇതാണെന്ന്
കാട്ടി നമ്മെ പേടിപ്പിച്ചു നിർത്തും.
ജലം ശൂന്യതയിലേക്ക് എന്ന പോലെ ഇല്ലാതാവുന്ന ഒരു ഇടമാണ് അപ്പോൾ
കവിതയിൽ തെളിയുക.
കാണാത്ത ഒരിടം,
കേൾക്കാത്ത ഒരിടം.
ഗന്ധമോ സ്പർശമോ ചെന്നെത്താത്ത ഒരിടം.
അവിടേക്കുള്ള പ്രാർത്ഥനകള്‍ ആണീ കവിതകള്‍.
അങ്ങനെ തോന്നാതിരിക്കാൻ നിവൃത്തിയില്ല.
മുളക്കാത്ത വിത്തുകളെക്കുറിച്ചും പടരാത്ത വേരുകളെക്കുറിച്ചും ഓർക്കാൻ,
വ്യാകുലപ്പെടാൻ സമയമില്ല.

അമ്മമാർ പ്രാർത്ഥിക്കുന്നത് “ജലം ശൂന്യതയിലേക്ക് മടങ്ങി പോകട്ടെ” എന്നാണ്.
ഈ പ്രാർത്ഥനകൾ വരണ്ടുപോകാതിരിക്കാൻ നാം ചവിട്ടുന്ന നടപ്പാതകളിൽ
കാവ്യ ശാസ്ത്രങ്ങൾ കണ്ടെത്താന്‍ ആവുന്നില്ല.
പൂർവ്വ ഭാരങ്ങൾ ഇല്ലാതെ അതിജീവനത്തിന്‍റെ അനുഭവങ്ങളേറ്റ്, ആകാശപ്പരപ്പിൽ
കവിത വിലസുകയാണ്.
ഉരുക്കിനേക്കാൾ പുറംകട്ടിയുള്ള മേൽപ്പുറമാണ് അതിന്റേത്.
നിറസമൃദ്ധിയുടെ പ്രത്യയ ശാസ്ത്രപ്പശയാണതിന്മേല്‍.
ഏതു കാറ്റിലും തുള്ളുന്ന ബഹുരൂപിയാണത് .
ഒരു മഴത്തുള്ളിയുടെ ചുംബനത്തോളമുള്ള ആയുസെന്നാണ്
കവി ചൂണ്ടിക്കാണിക്കുന്നത്.
പക്ഷേ അതങ്ങനെയല്ല,

അത്രമാത്രമല്ല എന്ന് വായിക്കുന്നവർക്ക് അറിയാം.
ജലസാന്നിധ്യങ്ങളിൽ ചിലപ്പോൾ ഈ പ്രാർത്ഥനകൾ നിറഞ്ഞൊഴുകുന്നുണ്ട്.
കണ്ണീർ മഴയുടെ അഹോരാത്രങ്ങളായും,
തളംകെട്ടിയ മാലിന്യമായും തിളവെള്ളമായും കണ്ണിറങ്ങുന്ന കണ്ണീരായും
മഴ ,അമൃത് , ജലകണങ്ങൾ ഇങ്ങനെയായും ,മദജലമായും തീയിൽ ഒഴുകുന്ന ജലമായും
ഒരിക്കലും ഒരുമിച്ചു നനയാനാവാത്ത ചാറ്റൽമഴയായും ഒഴുക്കായും
വാക്കു പൊട്ടുന്ന ഉറവയായും മരുഭൂമിയിലെ വേരുകൾ കണ്ടെടുക്കുന്ന
കവിതയുമൊക്കെ ജലരാശികൾ നിറയുന്നു പി എസ് മനോജ് കുമാറിന്റെ
കവിതകളിൽ.

നാളെകളും ഇന്നലെകളും നഷ്ടപ്പെട്ട് ഇന്നിലേക്ക് എത്തുമ്പോൾ ,
ഇന്നിന്റെ ആഴം കണ്ട് ബഹുരൂപിയാകുന്ന കവിതയുടെ ഉള്ളുറവകളിൽ നിന്നാണ്
ഈ കവിത കവിയുന്നത്, ഒഴുകുന്നത്.
“അതേ സത്യം തന്നെ ഉണ്മ !
അതിലപ്പുറം ജീവന്റെ അന്ന രസത്തിനില്ല
ഒരുറപ്പും’’
എന്ന് തിരിച്ചറിയുന്ന നിമിഷം സസ്യമായി മാറുന്ന കവിയാണ്
ഈ കവിതകളിലെ ബുദ്ധൻ .
താൻ തോറ്റു പിൻവാങ്ങിയ ഇടത്തേക്ക് പുതിയ പോരാളികൾ എത്തിയതറിയുമ്പോള്‍
ഈ ബുദ്ധന്‍ കവിയാകുകയായിരിക്കാം. ഒരു ഇമയടച്ചു തുറക്കുന്ന നേരം കൊണ്ട് ഭൂമിക്കുള്ളിൽ നിന്ന്
ഒരുറവ പൊടിയും എന്ന വിശ്വാസമാണയാളുടെ ജ്ഞാനോദയം.
ലോകത്തിന്റെ എല്ലാ നിയമങ്ങളെയും ഈ കവി ദൈവത്തിൽനിന്ന്
അടർത്തി എടുക്കുന്നു.
പാറയും പായലും ഒരേ ജീവന്റെ തുടിപ്പുകൾ ആണെന്നും അവ വിളയുന്നത്
തന്റെ ഉടലിൽ, തന്റെ വിയർപ്പിൽ, തന്നിലെ പെൺമയിലാണെന്നുമറിയുമ്പോൾ
കവി പ്രപഞ്ചത്തോളം ഉയരുന്നു.
ആ അപാരതയോടുള്ള ആദ്യപകപ്പ്‌ അവസാനത്തേതും ആണെന്ന്
കവി തിരിച്ചറിയുന്നു .

ഈ അറിവിൽ രാജാവും ജനങ്ങളും കാലാളുമില്ല.
അതിജീവനത്തിന്‍റെ തൃഷ്ണകൾ ഒപ്പിച്ച ഒരു ജീവൻ മാത്രം.
കാൽവിരലുകളിൽ പറ്റുന്ന ചോരയാണ് അതിന് വളം.
ഞാനും നീയും എന്ന കണ്ടെത്തലാണ് അതിന് വായു .
വാക്കുകളറ്റവരെപ്പോലെ ഉറ്റവർ അലഞ്ഞു പിരിയുമ്പോൾ,
വാതിലുകൾ കൊട്ടിയടക്കപ്പെടുമ്പോള്‍
വേരും മണ്ണും ചെടിയും അടങ്ങുന്ന സമഗ്രതയെ
സ്വന്തം ജീവന്റെ വേദനയെന്ന് ഈ കവി തിരിച്ചറിയുന്നു .
എന്നാലും ഒന്നിനും മുമ്പിലും കൈകൂപ്പുന്നില്ല ഈ കവിതകൾ ,
മരവും കടലുമായി ഈ ഭൂമിയിൽ നിറയും എന്ന് ഉറപ്പുണ്ടവയ്ക്ക്.
ആ ഉറപ്പിലാണ് പി എസ് മനോജ് കുമാറിന്റെ കവിതകൾ
പ്രാര്‍ത്ഥനകള്‍ മുറിയാതെ അതിജീവിക്കുന്നതും.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...