കവിത
റീന. വി
ഈ തടിപ്പാലം ഒന്നു
കടക്കയേ വേണ്ടൂ
ഒടനെ വിളി വരും
ന്താന്നല്ലേ ?
അമ്മൂട്ട്യേ … അമ്മൂട്ട്യേന്ന് .
ദേഷ്യം വരണ്ട്ട്ടാ
ഇനീം വിളിച്ചാ
ഉരിയാടില്ലമ്മൂട്ടി
കണ്ണുരുട്ടി
തീഗോളാക്കും
നാക്കു തുറുപ്പിക്കും
പേടിക്കട്ടെ അമ്മ
ന്തേയ് ….?
പറഞ്ഞിട്ടില്ലേ
ഇക്കാണണ വെള്ളാരങ്കല്ല് മലേ ടെ
അങ്ങേച്ചെരിവില്
പാലരുവിക്കരേല്
കണ്ണു തുറക്കാറായ
കൂരിയാറ്റണ്ടേന്ന്
അപ്പൊ ഒരു കത
ഒരു പൊട്ടക്കത
എപ്പളും പറയണ അമ്മക്കത
നിക്ക്
അച്ഛൻ പറയണ
ആനേടെ
കൊക്കിന്റെ
മൊയലിന്റെ
കതമതീലോ..
പിന്നെ
അക്കതേണ്ടല്ലോ
നടന്ന് നടന്ന് കാട്ടിലെത്തീതും വഴിതെറ്റീതും
കാറ്റ് നെലോളിച്ചതും
അവസാനം അമ്മൂട്ടീം കരേം
പൊട്ടക്കത
നിക്ക് ആനേടെ കൊക്കിന്റെ മൊയലിന്റെ
കത മതീലോ!
എങ്ങന്യാ കേക്കാന്നെല്ലേ
അച്ഛനെഞ്ചോട് ചേർന്നുറങ്ങി യുറങ്ങി …
അല്ലതാരാ കരേണേ ?
മ്മ്യാ ?
ച്ഛയാ ?
നെലോള ക്കെന്തിനേ?
ദാരാ കെടക്കണേ ?
യ്യോ.. വിട്
അമ്മൂട്ടിക്കെണീക്കണം
വേണ്ടല്ലോ
അമ്മൂട്ടിക്ക്
വെള്ളാരങ്കല്ല് മലേം
പാലരുവീം
കൂരിയാറ്റേം
ഒന്നും.
…
റീന. വി
ആനുകാലികങ്ങളിൽ എഴുതി വരുന്നു. ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസിൽ. മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു. കണ്ണൂർ ജില്ലയിലെ പിണറായിയിൽ. താമസിക്കുന്നു. ഭർത്താവ് കണ്ണൂർ വിജിലൻസിൽ ASI ആയ പി.ബിജു. മക്കൾ ശ്രീനന്ദ്, ശ്രീലക്ഷ്മി.