Homeകഥകൾപ്രകൃതിവിരുദ്ധം

പ്രകൃതിവിരുദ്ധം

Published on

spot_imgspot_img

ലിജീഷ്‌ കുമാര്‍

” ഇപ്പോള്‍ എവിടെയാണ്?”

– എടോടീന്ന് റെയില്‍വേസ്റ്റേഷനിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ രവീന്ദ്രാ ഹോട്ടലിനപ്പുറത്ത് പുരുഷുവേട്ടന്റെ പീട്യേന്റെ മുമ്പില് ഒരു കെട്ടില്ലേ, ഞാനയിമലിരിക്ക്ന്ന്ണ്ട്.
(എ.ഡി.15-ാം ശതകത്തില്‍ കുരുമുളക് പെറുക്കാന്‍ വന്ന പോര്‍ച്ചുഗീസുകാര്‍ പൊള്ള് പാറ്റി ചാക്കില്‍ക്കെട്ടിത്തിരിച്ചത് ഈ കെട്ടിന്റെ മുകളിലിരുന്നായിരുന്നു. വാസ്‌കോഡഗാമയുടെ ചന്തിയേക്കാള്‍ വീതി അതിനുണ്ടായിരുന്നു. അവന് ആ അടയാളം മനസ്സിലാവാതിരിക്കില്ല)

” ഇതൊരു ജീവിതമാണോ?”

ഞാന്‍ മിണ്ടിയില്ല. ആണെന്നോ അല്ലെന്നോ ഒരുത്തരം അവന്‍ കണ്ടുവെച്ചിട്ടുണ്ടാവും. അവന്‍ എന്നേക്കാള്‍ ഭയങ്കരനാണ്.
1 x 2 = 2
2 x 2 = 4
3 x 2 = ?
ചോദ്യങ്ങളേക്കാള്‍ ചെറിയ ഉത്തരങ്ങള്‍ കാട്ടി വിശാലാക്ഷി ടീച്ചര്‍ എന്നെ അന്ധാളിപ്പിച്ചു തുടങ്ങിയ കാലത്താണ്
1 ദിനാര്‍ = 150 ഇന്ത്യന്‍രൂപ
1 റിയാല്‍ = 15 ഇന്ത്യന്‍ രൂപ തുടങ്ങിയ ചോദ്യങ്ങളേക്കാള്‍ വലിയ ഉത്തരങ്ങള്‍ പഠിച്ച് ശിഹാബുദ്ദീന്‍ വളര്‍ന്നത്.
”കുനീലെ ശിഹാബിനെ പോക്കര്‍ക്ക വേറെമാതിരി കണക്കാണല്ലോ ടീച്ചറേ പഠിപ്പിക്കുന്നത്?”
-അറിവ് സാന്ദ്രതയാണ്. അതിന് കുറുക്കുവഴികളില്ല. നല്ലോണം പഠിച്ചാലേ ഉള്ളുണ്ടാവൂ (വചനം: വിശാലാക്ഷി ടീച്ചര്‍ (34) മാക്കൂല്‍ പീടിക അംശം, പുതിയാപ്പ് ദേശം)

ഉള്ളുണ്ടായാല്‍ പറക്കാന്‍ കഴിയില്ലെന്ന് ശിഹാബുദ്ദീന്‍ പഠിച്ചു. പാസ്‌പോര്‍ട്ടില്‍ വയസ്സ് തിരുത്തി കുവൈത്തില്‍പോയ ആദ്യത്തെ വടകരക്കാരന്‍ അവനാണ്. പിഡിസിയുടെ പരീക്ഷാ പേപ്പറില്‍ സാന്ദ്രതയില്ലാത്തതുകൊണ്ട് അന്തരീക്ഷോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുവിനെ ഞാനുദാഹരിച്ചതും ശിഹാബുദ്ദീന്റെ നാമത്തിലായിരുന്നു. പണ്ടേ അവനായിരുന്നു സംഭവം.

”നിനക്ക് പണം വല്ലതും വേണോ?”

ഞാന്‍ പിന്നെയും പകച്ചു. കാമുകിയോടൊപ്പം വിനോദസഞ്ചാരം നടത്തുന്ന വസന്തകാലത്ത് നാട്ടിലെ പ്രാചീന സുഹൃത്തിന് സിങ്കപ്പൂര്‍ ഡോളര്‍ അയച്ചുകൊടുക്കുന്ന സുഹൃത്ത് ഇതാ അല്‍പം മുമ്പ്‌വരെ എനിക്ക് സിനിമാക്കഥയായിരുന്നു. ശിഹാബുദ്ദീന്‍ അങ്ങനെയെനിക്ക് കണ്‍കണ്ട മോഹന്‍ലാലായി.

”രക്ഷപ്പെടണോ, നീയിങ്ങുവാ”

ശിഹാബുദ്ദീന്‍ മാത്രമല്ല ഷാഹിര്‍, ആരിസ്, കുട്ടു, അങ്ങനെ കടല്‍കടന്ന സുഹൃത്തുക്കളെല്ലാം എനിക്കു രാത്രിയായിരുന്ന അവരുടെ പകലുകളില്‍ അതാവര്‍ത്തിച്ചു. അവരുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധങ്ങള്‍ക്കും നമ്മള്‍കാണാത്ത ലോകങ്ങള്‍ ആണ് ലോകങ്ങള്‍ എന്ന പൗര്‍ണ്ണമിയുടെ നൈറ്റ്ക്ലാസുകള്‍ക്കും എന്നെ കീഴ്‌പെടുത്താന്‍ കഴിയാതെ പോയത് എല്ലാ ദിശകളിലേക്കും വലിക്കപ്പെടുന്ന വസ്തു എങ്ങോട്ടും നീങ്ങുകയില്ല എന്ന കുട്ടിക്കാലങ്ങളിലെ ചലന നിയമത്തിന് ഞാന്‍ കീഴ്‌പ്പെട്ടുപോയതുകൊണ്ടാണ്. അതുകൊണ്ടിപ്പോഴും പുരുഷുവേട്ടന്റെ ജൗളിക്കടക്കുമുമ്പില്‍ അപരിചിതത്വം മറയ്ക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കിടയില്‍ ഒരു രാജാവിനെപ്പോലെ ഞാനുണ്ട്.

എടോടിയുടെ വഴിക്കാഴ്ചകളിലേക്ക് പുരുഷുവേട്ടന്‍ പലകപ്പോളകള്‍ നീക്കി കണ്ണുതുറന്ന് വെച്ചിട്ട് കാലമേറെയായി. മുഖാമുഖം വരുന്ന വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ പ്രയാസമുണ്ടായിരുന്ന പഴയ എടോടിയല്ല ഇന്ന്. വീതികൂടി, അകത്തേക്ക് മാത്രം കൊണ്ടുപോകുന്നൊരു വഴി വലത്തോട്ടും എപ്പോഴോ അകത്തുകയറിയതിനെ പുറത്തേക്ക് തള്ളിത്തരുന്നൊരു വഴി ഇടത്തോട്ടും തുറക്കപ്പെട്ടു. കൂട്ടബലാത്സംഗങ്ങള്‍ തടയാന്‍ കാവല്‍നിന്ന നരകയറിയ ഹോംഗാര്‍ഡുമാര്‍ വണ്‍വെ എന്ന ചെമന്ന പ്ലക്കാര്‍ഡുകാട്ടി കണ്ണുമിഴിച്ചു. ചുരുക്കത്തില്‍ എടോടി ഇത്തിരി കഷ്ടപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും പോകാന്‍ കഴിഞ്ഞിരുന്ന നിരത്തിനെ ആനന്ദരഹിതമായ ആയാസത്തിലേക്ക് വഴിമാറ്റി. ഒരുപാടേറെ പെറ്റുകൂട്ടുന്ന പെണ്ണുങ്ങള്‍ എളുപ്പം വയസ്സികളായിത്തീരുമെന്നത് സത്യമായിരിക്കണം.

നിരത്തും യാത്രക്കാരുടെ വേഗതയും മൊത്തത്തില്‍ മാറിയിട്ടും പുരുഷുവേട്ടനിപ്പോഴും, അങ്ങനെപറഞ്ഞാലെന്താണ് എന്ന് പുതിയ കുഞ്ഞുങ്ങള്‍ അമ്മമാരോട് തിരക്കുന്ന ജൗളിക്കട എന്നു പേരുള്ള നിലവിലില്ലാത്ത ഒരു കടയുടമയുടെ ജീവിതം ധീരമായി നയിക്കുന്നു, സമ്മതിക്കണം. വിട്ടുവിട്ടു വരച്ച വെളുത്ത വരകളിലൂടെ അലസമായി സാരിചുറ്റി ഓഫീസിലേക്കൊഴുകുന്ന മദ്ധ്യധരണ്യാഴികളേയും നേരം വൈകിമാത്രം കോളേജിലെത്താന്‍ അന്നനട നടത്തുന്ന കുമാരികളേയും കാണാന്‍ പക്ഷേ പുരുഷുവേട്ടന്റെ കാലഹരണപ്പെട്ട ജൗളിക്കടതന്നെ ഇപ്പോഴുമാശ്രയം. അന്നേരങ്ങളില്‍ എടോടിയുടെ സ്ഥാനംതെറ്റിയ പാതക്കിരുവശവും പുതുമഴയില്‍ പുരുഷലിംഗങ്ങള്‍ തൊപ്പിക്കൂണുകള്‍പോലെ മുളച്ചു പൊങ്ങും. മഴ തീരുമ്പോള്‍ അവ വാടിത്തുടങ്ങുകയും പ്രായം ചെന്ന വീട്ടുകാരികള്‍ അതു നുള്ളിയെടുത്ത് കറികളുണ്ടാക്കുകയും മൃഷ്ടാന്നമുണ്ട ആലസ്യത്തില്‍ ഉറങ്ങാന്‍ തുടങ്ങുകയും ചെയ്യും.
കുട്ടി, മൊബൈല്‍, അച്ഛന്‍, അമ്മ തുടങ്ങി അസമയങ്ങളില്‍ ചിലക്കുന്ന മരണമണികളുടെ കമ്പനങ്ങള്‍ കേട്ടാവും ഇത്തരം ശാന്തനിദ്രകള്‍വിട്ട് അവര്‍ ഞെട്ടിയുണരുന്നത്. രതിപിടിച്ച രാത്രികളില്‍ സ്വബോധത്തിലേക്ക് തിരിച്ചുവിടപ്പെടുന്ന ജീവികളുടെ പെരുമാറ്റം മുന്‍കൂട്ടി ഗണിക്കുന്ന ഉപകരണം ഉടനെങ്ങാനും കണ്ടുപിടിക്കപ്പെടുമോ എന്നന്വേഷിച്ച് ന്യൂജനറേഷന്‍ ശാസ്ത്രമേളകളില്‍ വിജ്ഞാനദാഹിയുടെ കാമോദ്ദീപനയനങ്ങളുമായി ഞാനലഞ്ഞു തിരിഞ്ഞിട്ടുണ്ട്. ഇല്ലേയില്ല, രതിയുടെ രീതിശാസ്ത്രത്തില്‍ കാമുകിയല്ല ഭാര്യ, കാമുകിയല്ല കാമുകി, ഭാര്യയല്ല ഭാര്യ. ഓരോ നേരങ്ങളില്‍ ഓരോരുത്തരും ഇനിയും പരിചയപ്പെടാനിരിക്കുന്ന ശത്രുവും മിത്രവുമാണ്.
ഉദാ: പൗര്‍ണ്ണമി.

ജനിക്കും മുമ്പുതന്നെ ഞങ്ങള്‍ കാമുകീകാമുകരും കാമവിവശരുമായിരുന്നു. അഭിമാനഭാരം കൊണ്ട് തലയുയര്‍ത്തിപ്പിടിക്കാനാവാതെ പുഷ്പയുടെ വീതികുറഞ്ഞ വിടവിലൂടെ പട്ടാപ്പകല്‍ എ-പടം കണ്ടിറങ്ങി പിടിക്കപ്പെട്ടതിനു ശേഷമാണ് പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടതുകൊണ്ട് വിവാഹം കഴിപ്പിക്കുന്നു എന്ന ഘോരവിളംബരം നടത്തി വീട്ടുകാര്‍ ഞങ്ങളെ ലിംഗബന്ധരാക്കിയത്. നീരുവറ്റിയ ഉടലുമായി എഫ് ചാനലിലെ ഉണക്കബ്യൂട്ടികളെ അസൂയപ്പെടുത്തി, നാട്ടിന്‍പുറത്തെ പെണ്‍കാഴ്ചകളെ അസ്വസ്ഥപ്പെടുത്തി പിന്നെ പൗര്‍ണ്ണമി പറന്നുനടന്നു. റോഡരികിലെ പീടികവരാന്തകളില്‍ ശാന്തരായുറങ്ങുന്ന നായ്ക്കള്‍ക്കരികില്‍ ചടഞ്ഞിരുന്ന് പാതിരയോളം സില്‍ക്ക് സ്മിതയേയും രമണിയേയും ഫോണ്‍ചെയ്ത് ഞാനും.
പൗഡര്‍ തേച്ചുമിനുക്കി മിനുസപ്പെടുത്തിയ ബോര്‍ഡില്‍ പെരുവിരലമര്‍ത്തിപ്പിടിച്ച് അകലെയുള്ള മാളങ്ങളിലേക്ക് കരുക്കള്‍ തള്ളിവിടുന്ന ബ്രദേഴ്‌സ് ക്ലബ്ബിന്റെ തട്ടിന്‍പുറത്തെ ലഹരിവിട്ട് ഫ്രോയിഡിയന്‍ ആത്മരതി!!പവീട്ടുമുറികളിലേക്ക് ഞാനൊതുങ്ങിയത് രണ്ടുപെറ്റ് പൗര്‍ണ്ണമി പുരനിറഞ്ഞ ശേഷമാണ്. പൗര്‍ണ്ണമി എന്ന ഉദാഹരണത്തിലേക്ക് നമുക്ക് തിരിച്ച് വരാം. അവള്‍ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നു. വിശ്വാസം തലക്കുപിടിച്ചൊരു നട്ടുച്ചയ്ക്ക് ഓഫര്‍വിലക്ക് ശിവലിംഗം വില്‍ക്കുന്ന പീടികക്കാരനോട് ബുദ്ധലിംഗം ചോദിച്ച് കലാപമുണ്ടാക്കിയ പൊള്ളുന്ന കൗമാരം പൗര്‍ണ്ണമിക്കുണ്ടായിരുന്നു.
”നിങ്ങള്‍ക്കിഷ്ടമുള്ളത് നിങ്ങള്‍ വില്‍ക്കുകയും എനിക്കാവശ്യമുള്ളത് ഞാന്‍ വാങ്ങുകയും ചെയ്യും. സ്വീകരണമുറിയിലെ കണ്ണാടിയലമാരയില്‍ ലിംഗം വെച്ചാരാധിക്കേണ്ട കുട്ടിക്കാലം കഴിഞ്ഞുപോയി. എനിക്ക് വയസ്സായി” [പൗര്‍ണ്ണമി (16)] പൗര്‍ണ്ണമി ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നു. പറഞ്ഞുവന്നത് അതാണ്. അവള്‍ക്ക് സെക്‌സ് ദൈവവിളിയാണ്. പുണരുകയും കിതക്കുകയും മുരളുകയും അലറുകയും മോഹാലസ്യപ്പെടുകയും ചെയ്ത് അവളാള്‍ദൈവമാകുന്ന നേരങ്ങളില്‍ ഭക്തിസാന്ദ്രമായ കണ്ണുകളോടെ അവളില്‍നിന്ന് പുറപ്പെടുന്ന വേദവാക്യങ്ങള്‍ക്ക് കാതോര്‍ത്ത് ഞാനങ്ങനെ കിടക്കും. ധ്യാനനിമഗ്നമായ കാതുകളെ പ്രകമ്പനം കൊള്ളിച്ച് കയറിവരുന്ന അപശബ്ദങ്ങള്‍ക്ക് ആണ്‍സഹജമായ കൗതുകം കൊണ്ട് കീഴ്‌പെട്ടുപോകുമ്പഴേക്കും അവളിലെ ദൈവം പിന്‍വാങ്ങിക്കഴിഞ്ഞിരിക്കും. രതിപിടിച്ച രാത്രികളില്‍ സ്വബോധത്തിലേക്ക് തിരിച്ചുവിടപ്പെടുന്ന ഇതര സഹജീവികളില്‍ നിന്ന് പൗര്‍ണ്ണമി വ്യത്യസ്തയായിരുന്നില്ല.
പുതപ്പുകൊണ്ടുടല്‍ ചുറ്റിപ്പിടിച്ച് കിടക്കയില്‍നിന്നെഴുന്നേറ്റ് പോകുമ്പോള്‍ പൗര്‍ണ്ണമി പുലമ്പി

”നിന്നെയാണ്, രാവുംപകലുമില്ലാത്തൊരു തെണ്ടി” അവള്‍ ശക്തിയായി വലിച്ചെറിഞ്ഞ മൊബൈല്‍ തൊട്ടുതൊട്ടില്ല എന്ന ഭാവത്തില്‍ ചിലച്ചുകൊണ്ട് എന്റെയരികില്‍വന്നുവീണു. ഞാനനങ്ങിയില്ല

”ദൈവം വിട്ടുപോകുന്നിടത്ത് ചെകുത്താന്‍ താമസം തുടങ്ങും” അമ്മ- എനിക്ക് (9), അമ്മയ്ക്ക് (31)
കുളിമുറിയുടെ വാതിലടഞ്ഞതും ചാടിയെഴുന്നേറ്റ് ഫോണുമായി ഞാന്‍ പുറത്തുകടന്നു. ‘പ്രൈവറ്റ് നമ്പര്‍’, ദൈവമേ ഏതു ചെകുത്താനാണ് എന്നെ ഷെയ്ക്കാക്കാന്‍ വളിക്കുന്നത്.
– ഹലോ
”ഞാനാണ് ശിഹാബ്”
ശിഹാബുദ്ദീന്‍, അവനൊരു ടോണിക്കാണ്. സ്വസ്ഥവും ഭദ്രവുമായി ജീവിക്കുന്നു എന്ന് സ്വയംബോധ്യം വരുന്ന സമയത്ത് എവിടെനിന്നെന്നില്ലാതെ അവന്റെ വിളിവരും. വിപണിയിലിറങ്ങിയ പുതിയ മൊബൈല്‍, കാറ്, ഷര്‍ട്ടി, ഷഡ്ഡിവരെ ലിംഗവിശപ്പ്! ലിംഗവിശപ്പ്! ഒക്കെയും മധുരമെന്നുതോന്നുന്ന ലാസ്യത്തോടെ തൊണ്ടതൊടാതെ വിഴുങ്ങിച്ച് ആമാശയത്തിനുള്ളില്‍ പണിതുടങ്ങും.

” നീയെന്താണ് ഒന്നും മിണ്ടാത്തത്?”

-അത് ശിഹാബെ, എനിക്കിപ്പം വല്ല്യ പ്രശ്‌നങ്ങളൊന്നുമില്ല. കുമാരേട്ടന്റെ പീട്യേല് പറ്റില്ല, കറിക്കും ഉപ്പേരിക്കും വീട്ടിലുണ്ടാക്കും. കൊള്ളിക്കഷണം കത്തിക്കുന്ന പൊകവരുന്ന അടുപ്പില്ലേ, പിന്നെ ചമ്മന്തി പൊടിക്കുന്ന അമ്മി. മൊത്തത്തില് ഞാന്‍ ലാഭത്തിലാണ്. വാടകയ്ക്ക് ഒരുമുറിയേക്കാള്‍ ബെസ്റ്റ് കാഴ്ചബംഗ്ലാവാണെന്ന മ്മളെ ഉര്‍വ്വശി തിയേറ്റേഴ്‌സിലെ മത്തായിച്ചേട്ടന്റെ പഴയ ഡയലോഗില്ലേ അത് സത്യാണ് ശിഹാബേ. പിന്നെ ചൈനേന്റെ മൊബൈലും തിരൂര്‍ പൊന്നും ഒക്കെക്കൂടിയായി നാട് ജഗപൊഗയാണ്. ആളോളെപ്പറ്റിക്കുന്ന് ആനന്ദംകൊണ്ട് ഏറോപ്ലെയിനോടിക്കാനുള്ള എനര്‍ജീണ്ട് ഞരമ്പില്. സത്യത്തില് ഞാനൊക്കെ നിന്റെ ഷെയ്ക്കാണ്. പിന്നെ പണിയെടുത്താല്‍ തലവെട്ടുന്ന നിന്റെ കോടതിയില്ലേ അതൊന്നും ഇവിടെ വന്നിട്ടില്ല. ഒന്നരുറുപ്പ്യേന്റെ മയക്കുഗുളികമതി രമണീന്റെ പൊരേലെ നായിനെ മയക്കിക്കിടത്താന്‍. ഓള ഭര്‍ത്താവ് സിക്‌സ്പാക്കുണ്ടാക്കാന്‍ ജിമ്മ്ക്കിടന്ന് കഷ്ടപ്പെടുമ്പോള്‍ എന്റെ തൂങ്ങിയ നെഞ്ചില്ക്കിടന്ന് ഓളൊറങ്ങുന്നൊരൊറക്ക്ണ്ടല്ലോ ഞ്ഞി അതൊന്ന് കാണണം. ശിഹാബെ, ആണുങ്ങള് വെട്ടിപ്പിടിക്കുന്ന സൗഭാഗ്യങ്ങളിലൊന്ന്വല്ല മ്മളെ പെണ്ണ്ങ്ങള മനസ്സ്. അയിന്റൊക്കൊരു സൈക്കോളജി വേറെയാ. ജീവിക്കണോ, ഞ്ഞിങ്ങ് പോരിമോനേ.

” അതല്ല”

-പിന്നെ ഏതാണ്

” ഞാന്‍ വിളിച്ചത് അതിനല്ല. വാപ്പക്കെന്തോ വയ്യാണ്ട്ണ്ട്. എന്നെ രണ്ടുമൂന്നുവട്ടം വിളിച്ചു. ഞ്ഞ്യൊന്ന് പോവ്വോ ഇപ്പത്തന്നെ?”

ദൈവമേ പോക്കര്‍ക്കക്കെന്താണ്. പുറങ്കര കടപ്പുറത്ത് കടലിലേക്കിറങ്ങിയാണ് പോക്കര്‍ക്കയുടെ വീട്. വീടെന്നൊന്നും പറഞ്ഞുകൂട, മാളിക-കൊട്ടാരം അങ്ങിനെയൊക്കെ പറയണം മനസിലാകാന്‍. അതൊന്നും ശിഹാബോ, അസ്‌നേന്റെ പുയ്യാപ്ലയോ ഉണ്ടാക്കിയതല്ല. പോക്കര്‍ക്കയുടെ ഭാഷയില്‍ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയതാണ്. ഒരിക്കല്‍ എല്ലു മുറിഞ്ഞിട്ടുമുണ്ട്. അത് പത്തൊമ്പതാം വയസ്സില്‍ തോട്ടവെച്ച് പാറപൊട്ടിക്കുമ്പൊഴാണ്. പിന്നെ പാറപ്പണി നിര്‍ത്തി അഴീക്കല്‍ കടപ്പുറത്തെ കറുത്ത പൂഴിക്ക് ബിനാമിയായി. അത് കേറ്റിക്കേറ്റി ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് വരെയെത്തി. പുറങ്കര മലയാളം തര്‍ജ്ജമ ചെയ്യാന്‍ ദ്വിഭാഷിയായ കേളുക്കുറുപ്പിനേയും കൂട്ടി സായിപ്പന്മാര്‍മാര്‍ പോക്കര്‍ഹാജിയെത്തേടി വന്നു. ന്യൂഇന്ത്യ ഹോട്ടലിന്റെ അരികില്‍ ഡോളറുമാറ്റാന്‍ നിക്കുന്ന കച്ചോടക്കാര്‍ പോക്കര്‍ഹാജിയെക്കാണാന്‍ പുറങ്കരക്കടപ്പുറത്തെത്തി. അസ്‌നേന്റെ പുയ്യാപ്ല ഓളെ മൊഴിചൊല്ലുന്നതുംകാത്ത് കണ്ണിലെണ്ണയൊഴിച്ചിരുന്നിട്ടുണ്ട് പോക്കര്‍ക്ക. അസ്‌ന ശിഹാബിന്റെ മൂത്തതാണ്. പതിനഞ്ചാം വയസ്സില്‍ അസ്‌നയെ കെട്ടിക്കുമ്പം പോക്കര്‍ഹാജി പ്രസ്ഥാനമായി കഴിഞ്ഞിരുന്നില്ല. അങ്ങനെ ആയതിന് ശേഷമാണ് അസ്‌നയെ വ്യവസായ മന്ത്രിക്ക് നിക്കാഹ്കഴിച്ച് കൊടുക്കുന്ന കച്ചോടം പോക്കര്‍ക്ക മനസ്സില്‍ കണ്ടത്. ബീരാനാകട്ടെ പോക്കര്‍ക്ക പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും അസ്‌നയെ മൊഴിചൊല്ലിയില്ല.

മണ്ണും മലയും കടലുംവിറ്റ് പോക്കര്‍ക്ക വളര്‍ന്നു. അതൊരു വളര്‍ച്ചതന്നെയായിരുന്നു. വടകരേന്ന് പേരാമ്പ്രവഴി പെരുവണ്ണാമൂഴിക്ക് തിരിയുന്ന സ്റ്റേറ്റ് ഹൈവേ പുറങ്കര കടപ്പുറംവരെ നീട്ടണം എന്ന്‌വരെ ആലോചനയുണ്ടായി. കോളേജ്, സ്‌കൂള്‍, ആശുപത്രി പൊന്നുവിളയുന്ന വകകളെല്ലാം പോക്കര്‍ഹാജി വിലക്കുവാങ്ങി. ശിഹാബുദ്ദീനെ ബര്‍മിംഗ്ഹാമില്‍ വിട്ട് ബിസിനസ് പഠിപ്പിച്ചു. പക്ഷെ കടല്‍തുരന്ന് മണലെടുത്ത ബാപ്പയായിരുന്നു ശിഹാബിന്റെ മാഷ്. ബാപ്പ തുരന്ന് നിര്‍ത്തിയേടത്ത്‌നിന്ന് ശിഹാബുദ്ദീന്‍ തുടങ്ങി. കണ്ണെത്താത്ത ദൂരത്തോളം എണ്ണപ്പാടങ്ങള്‍. ഒരിക്കലും പുറങ്കരക്കടപ്പുറം നേരിട്ട് കാണാത്ത യു.എ.ഇ എക്‌സ്‌ചേഞ്ചിലെ മാസശമ്പളക്കാര്‍വരെ പോക്കര്‍ക്കയെത്തേടിവന്നു. വടകരക്ക് പുറത്തായിരുന്നു പോക്കര്‍ക്കയുടെ കളി. വല്ലപ്പോഴും ടൗണിലെത്തിയതാകട്ടെ മാര്‍ക്കറ്റിന്റെ മുമ്പില്‍ സര്‍ബത്ത് കച്ചോടം നടത്തുന്ന സുധീറിന്റെ പീടികയില്‍ നിന്ന് ഉറുപ്യക്ക് മൂന്നെണ്ണം വില്‍ക്കുന്ന ഹോര്‍ളിക്‌സ് കുപ്പിയില്‍ സൂക്ഷിച്ച കോണ്ടങ്ങള്‍ ഹോള്‍സെയില്‍ വാങ്ങാന്‍ മാത്രമാണ്. അത് കണ്ട്പകച്ച സര്‍ക്കാര്‍, എ.ടി.എം.കൗണ്ടറുകള്‍ തുറന്നപോലെ നാട്ടിലെമ്പാടും കോണ്ടംബൂത്തുകള്‍ ആരംഭിച്ചു. മെഷീനില്‍ കോണ്ടം നിറക്കാന്‍ സ്യൂട്‌കേസുമായി വരാറുള്ള പയ്യന്മാര്‍ പോക്കര്‍ക്കയുടെ മാളികയില്‍നിന്ന് ദംബിരിയാണി കഴിച്ച് ഏമ്പക്കംവിട്ട് മടങ്ങി. അങ്ങനെ പോക്കര്‍ഹാജി എന്ന വി.ഐ.പി. കടപ്പുറങ്ങളായ കടപ്പുറങ്ങളുടെയെല്ലാം കിരീടം വെക്കാത്ത രാജാവായി. നീയല്ല, നിന്റപ്പന്‍ വിചാരിച്ചാലും പോക്കറാജിയെപ്പോലാവാനാവില്ലെന്ന പ്രയോഗം നാട്ടില്‍ സര്‍വത്ര വ്യാപിച്ച കാലത്താണ് ഞാന്‍ കോളേജ് പഠിത്തം തുടങ്ങിയത്. നീയാരാണ് എന്ന് ചോദിച്ചാല്‍ പോക്കര്‍ഹാജി എന്റെ വാപ്പയാണ് എന്ന് മറുപടിപറഞ്ഞ് ശിഹാബ് ഹീറോ ആയകാലമാണ്. അസൂയയോ കുശുമ്പോ പണ്ടുമുതലേ എന്റെ രക്തത്തില്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ സഹനടനും തഞ്ചംകിട്ടിയാല്‍ ക്യാരക്ടര്‍ റോള്‍ ചെയ്യുന്നവനുമായി ഒതുങ്ങി. ഞങ്ങളുടെ നോട്ടുബുക്കിന്റെ ചട്ടയില്‍ ഫോണ്‍നമ്പര്‍ എഴുതിവെച്ച് ശിഹാബ് രാജാവിന്റെമകനായി വിലസി. വടകരയിലെ ആദ്യത്തെ മൊബൈല്‍ ഉപഭോക്താവ് എന്ന സ്ഥാനപ്പേരോടെ ശിഹാബ് അക്ഷരവിജയേട്ടന്‍ പത്ത്‌രൂപയ്ക്ക് വിറ്റ പി.എസ്.സി പുസ്തകത്തിലും കയറി. ബാപ്പയായിരുന്നു അവന്റെ വഴി, അവന്റെ മോഡല്‍റോള്‍. ശിഹാബുദ്ദീന്‍ കരഞ്ഞു.

”വാപ്പയ്ക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. നീയിപ്പത്തന്നെ പോണം.”

ദൈവമേ പോക്കര്‍ക്കക്കെന്തുപറ്റി. ബൈക്കിന്റെ കീയെടുത്ത് ചാടിപ്പുറപ്പെടുമ്പോള്‍ പൗര്‍ണ്ണമിയാണ് പറഞ്ഞത്

”അവിടെയെത്താന്‍ വൈകിയാലോ? ഒന്നു വിളിച്ച്പറ”

-ഹേയ് ഞാനിപ്പത്തന്നെയെത്തും.

”സുഖയില്ലാത്താളേടുത്തല്ലേ ചെല്ലണ്ടത്?”

ശരിയാണ് എന്റെ ഇപ്പം എത്രചെറുതായിരുന്നാലും ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അത് വലുതാണ്.

-യൂ ആര്‍ റൈറ്റ്.

ശിഹാബിന്റെ ലാന്റ്‌ലൈന്‍ നമ്പറില്‍ വിളിച്ചു. ‘ഡിസ്‌കണക്ടഡ്’. പിന്നെ രണ്ടും കല്‍പിച്ച് പോക്കര്‍ക്കയുടെ നമ്പറില്‍ത്തന്നെ വിളിച്ചു.

”ഹലോ”

-പോക്കര്‍ക്കയല്ലേ?

”അതെ, പോക്കറാണ്”

-ഇപ്പം എങ്ങനെയുണ്ട്?

” ഇപ്പൊ അവര്‍ അടിയില്‍ കുഴിച്ച് തുടങ്ങി. വാര്‍പ്പിന്റെ മേലെ ഒരുകൂട്ടര്‍ ഇടിതുടങ്ങീട്ടുണ്ട്. മുകളിലെ ജാലകത്തിന്റെ ചില്ല് തച്ച്‌പൊട്ടിച്ചു. അതിലൂടെ അകത്തേക്ക് ഡീസലോ പെട്രോളോന്നറിയില്ല ഒയിക്ക്ന്നുണ്ട്.”

-ആര്? പോക്കര്‍ക്ക എന്തൊക്കെയാണ് പറയുന്നത് ?

”മോനേ, നാട്ടിന്‍പുറം നഗരത്തെ വളയുന്നു. വിപ്ലവം, വിപ്ലവം വര്വാണ്. എന്താ ചെയ്യാ?”

ഞാന്‍ മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.

”എന്തുപറ്റി” പൗര്‍ണ്ണമി ചോദിച്ചു.

-നൊസ്സാണ്. ഒരിക്കലും സംഭവിക്കാത്തതൊക്കെ സംഭവിക്കുന്നു എന്ന് പറയുന്നു.

”എന്താത്?”

-വിപ്ലവം

പൗര്‍ണ്ണമി ചിരിച്ചു. ശിഹാബിനോടെങ്ങനെ പറയും ബാപ്പയ്ക്ക് വട്ടായെന്ന്. വേണ്ട, ഒന്നും പറയേണ്ട. ഞാന്‍ ഫോണ്‍ ഓഫ് ചെയ്ത് അകത്ത് കയറി.
പൗര്‍ണ്ണമി ചോദിച്ചു. ” പോകുന്നില്ലേ?”

-വേണ്ട. ഈ രാത്രി എന്തുചെയ്യാനാണ്. നേരം വെളുക്കട്ടെ.

നേരം വെളുത്തതും ഞാനിറങ്ങി. ഫോണ്‍ ഓണ്‍ചെയ്തപ്പോള്‍ മിസ്ഡ്‌കോള്‍ അലര്‍ട്ടുകളുടെ വരവായിരുന്നു. പാവം, നേരം വെളുക്കുംവരെ അവന്‍ വിളിച്ചുകാണും. അല്ല, ശിഹാബ് മാത്രമല്ല, വിനയയും വിളിച്ചിട്ടുണ്ട് ആറേഴുവട്ടം. അതൊക്കെ അല്പം മുമ്പാണ്.

– ഹലോ വിനയാ,

”ഹലോ”

-ഞാന്‍ ഓഫായിരുന്നു.

”നീയിപ്പോ എവിടെയാണ്? ഒന്നര്‍ജന്റായി ഹോസ്പിറ്റല്‍വരെ വരണം.”

വിനയ എന്റെ പ്രിയപ്പെട്ട സുഹൃത്തും താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന പ്രഗത്ഭയായ ഡോക്ടറുമാണ്.

-ഞാനില്ലേ, ഞാന്‍ മറ്റൊരുവഴിക്ക് ഇറങ്ങിയതാണ്. അത്യാവശ്യമാണോ?

” അര്‍ജന്റാണ്, നമ്മുടെ ശിഹാബിന്റെ ബാപ്പയില്ലേ, അലിഞ്ഞ് ദ്രവിച്ച് മുഖോക്കെ പോയിട്ടുണ്ട്. പക്ഷെ, എനിക്കുറപ്പുണ്ട് അത് പോക്കര്‍ഹാജിയാണ്. ഇപ്പോ എന്റെ ടേബിളിലുണ്ട്.”

-വിനയാ, നീ ഒന്നുംകൂടെ നോക്ക് . അലിഞ്ഞ് ദ്രവിച്ച്, ഹേയ് അത് പോക്കര്‍ക്കയല്ല. ഇന്നലെ രാത്രിക്കൂടെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചതാണ്.

വിനയ തര്‍ക്കിച്ചു ” അത് പോക്കര്‍ഹാജിയാണ്.”

വിനയ അങ്ങനെ വാദിക്കാന്‍ ഒരു കാരണമുണ്ട്. ഹോള്‍സെയില്‍ വിലക്ക് വാങ്ങിയ കോണ്ടം പാക്കറ്റുകളുമായി പോക്കര്‍ഹാജി വിനോദ സഞ്ചാരത്തിനിറങ്ങുന്ന ചില ഋതുക്കളുണ്ട്. അത്തരം സീസണുകളില്‍ പോക്കര്‍ഹാജിയെ വരുത്തന്മാര്‍ വെട്ടുപോക്കര്‍ എന്ന് പേര്‍വിളിച്ചു പോന്നു. എണ്‍പതുകളുടെ മദ്ധ്യത്തിലാണ്, അന്ന് വിനയ പിഡിസി കഴിഞ്ഞ് എം.ബി.ബി.എസിന് ചേരുന്ന കാലം. വിലമതിക്കാനാവാത്ത ഉടല്‍പ്പെരുപ്പം കൊണ്ട് ഡൊണേഷന്‍ കെട്ടിയ പാതിരക്ക് മുരണ്ടും കിതച്ചും അവളെക്കടിച്ചുകീറിക്കടന്നുപോയ മനുഷ്യന് ഇരുട്ടിനെക്കാള്‍ കറുപ്പുണ്ടായിരുന്നെങ്കിലും അയാളെ വിനയ ഓര്‍ത്തുവെച്ചു. വിനയ മാത്രമല്ല സംഭോഗത്തിനിടയില്‍ പോക്കര്‍ഹാജിയെ ഉടുതുണിയില്ലാതെ കണ്ടവരാരും അയാളെ മറന്നില്ല. പി.എസ്.സി.ഒരു സദാചാര പരീക്ഷയായതുകൊണ്ട് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഓര്‍ത്തുവെച്ച ആണ്‍ലിംഗം എന്ന ചോദ്യം പത്തുരൂപയുടെ പുസ്തകത്തില്‍ കയറിയില്ല.
കടപ്പാട്: ഒസ്സന്‍ അസ്സൈനാര്‍ (Late.)

അസ്സൈനാര്‍ക്ക് മാര്‍ക്കം ചെയ്യാന്‍ കത്രികപോലും വേണ്ടെന്ന് പ്രചരിച്ച കാലം. പുറങ്കര കടപ്പുറം കാണാന്‍ വന്ന വിദേശികള്‍വരെ അസ്സൈനാര്‍ക്ക് ദക്ഷിണവെച്ചു. എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചാണ് പോക്കറിന്റെ ജനനം. ഇബ്രാഹിം സേട്ടിന്റെയും കുഞ്ഞീബിയുടേയും എട്ടുമക്കളില്‍ ഇളയവനായാണ് പോക്കര്‍ ഭൂജാതനായത്. പോക്കറിന്റെ ജനന സമയത്ത് കടല്‍ കറുത്തിരുണ്ടുവെന്നും ഭൂമി ഒന്നു കുലുങ്ങി എന്നുമൊക്കെ പില്‍ക്കാലത്ത് കഥകളുണ്ടായിട്ടുണ്ട്. അതെന്തെങ്കിലുമാവട്ടെ ഒസ്സന്‍ അസ്സൈനാര്‍ അവസാനം മാര്‍ക്കം ചെയ്തത് പോക്കറിനെയാണ്. അതൊരാഘോഷം തന്നെയായിരുന്നു. ഇബ്രാഹിം സേട്ടിന്റെ ഓലപ്പുരയുടെ വിടവുകള്‍വിട്ട് ബിരിയാണി മണം കടപ്പുറം മൊത്തം പരന്നു. ഏഴു സഹോദരങ്ങളുംകൂടെ കുരുത്തോലയും വര്‍ണ്ണക്കടലാസും തൂക്കി കടപ്പുറം അലങ്കരിച്ചു. അബ്ദുറഹ്മാന്‍ ഓടിച്ച ജീപ്പില്‍ അസ്സൈനാര്‍ വന്നു.

” അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ ” ഫാത്തിഹ ഓതി അസ്സൈനാര്‍ അകത്തു കയറി. പോക്കറിനെ വെള്ളമുണ്ടുടുപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. പാത്തും പതുങ്ങിയും നോക്കിയവരെ പോക്കര്‍ മുണ്ടുപൊക്കിക്കാണിച്ചു. കുട്ടികളോടി. അസ്സൈനാരുടെ ധ്യാനനിമഗ്നമായ ചുണ്ടുകള്‍ പതുക്കെ ഉരുവിട്ടു. ”ബിസ്മില്ലാഹി റഹ്മാനിറഹീം”

‘റബ്ബേ, ചോര’ കണ്ടുനിന്നവര്‍ പേടിച്ചുപോയി. ഒസ്സന്‍ അസ്സൈനാറുടെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും അബദ്ധം. അസ്സൈനാര്‍ തലകുനിച്ചു മടങ്ങി. അബ്ദുറഹ്മാന്റെ ജീപ്പില്‍ പോക്കറിനെയും വാരിയെടുത്ത് ഇബ്രാഹിം സേട്ടും കണ്ണില്‍ കണ്ടവരും ഒക്കെ വടകര താലൂക്കാശുപത്രിയിലേക്ക് കുതിച്ചു. മുക്കാപ്പക്കിപ്പോക്കറെന്ന് കൂട്ടുകാര്‍ കളിയാക്കിയപ്പോഴൊക്കെ പോക്കറിന് അസ്സൈനാറെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു.

”അയാളെവിടെ വാപ്പാ?”

-അറിയില്ല.

ഇബ്രാഹിംസേട്ട് മാത്രമല്ല എല്ലാവരും അതുതന്നെ പറഞ്ഞു. പോക്കര്‍ കുട്ടിക്കാലത്തേ പാതകം ചെയ്യുമെന്ന പേടികൊണ്ടല്ല, സത്യത്തില്‍ പിന്നെയാരും പുറങ്കരക്കടപ്പുറത്ത് അസ്സൈനാരെ കണ്ടിട്ടില്ല.

ജനതാ – സീയെമ്മിനടുത്ത് മമ്മിഡോക്ടറുടെ ആസ്പത്രി നോക്കി പുറങ്കരക്കാര്‍ പിന്നെ വടകരയ്ക്ക് വന്നു.

”മമ്മി ഡോക്ടര്‍ ഒരു പൂമ്പാറ്റയെക്കൊല്ലുന്ന ലാഘവത്തോടെ സംഗതി കഴിക്കും” പറഞ്ഞുപറഞ്ഞ് മമ്മിഡോക്ടറുടെ പേര് പരന്നു. കാലം ഒസ്സന്‍ അസ്സൈനാറെ മറന്നു. മുക്കാപ്പക്കിപ്പോക്കര്‍ പോക്കര്‍ഹാജി മുതലാളിയായി.

വിനയ പറഞ്ഞു. ”മുഖമളിഞ്ഞുപോയിട്ടുണ്ട്. പക്ഷേ എനിക്കുറപ്പാണ് എന്റെ ടേബിളില്‍ കിടക്കുന്നത് പോക്കര്‍ഹാജിയാണ്.”
എനിക്ക് വിശ്വാസം തോന്നിയില്ല. അങ്ങനെയെളുപ്പം മരിച്ചുപോവേണ്ട ആളല്ല പോക്കര്‍ക്ക. വീട് കടലെടുക്കുമെന്ന് പറഞ്ഞ് പേടിത്തൊണ്ടിയായ അയല്‍ക്കാരി രാജഭവനത്തിനുമുമ്പില്‍ സമരം ചെയ്യാന്‍ പോയപ്പോള്‍ കടപ്പുറത്ത് മൂന്നുവട്ടം ആഞ്ഞുതുപ്പി സ്വന്തം അടുക്കളപ്പടിയിലിരുന്ന് മണല്‍വാരി വിറ്റ് ധീരതകാട്ടിയ ആളാണ് പോക്കര്‍ക്ക. എനിക്ക് വിശ്വാസം വന്നില്ല. ഞാന്‍ ധൃതിയില്‍ വണ്ടിയോടിച്ച് പുറങ്കരയ്ക്ക് കുതിച്ചു. പോകുന്ന വഴിയില്‍ അവിടെയും ഇവിടെയും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. എന്തോ കുഴപ്പമുണ്ട്. അത് തീര്‍ച്ചയാണ്. പോക്കര്‍ക്കയുടെ വീടെത്തിയില്ല. റോഡ്‌നിറയെ ജനം. അവര്‍ക്കിടയിലൂടെ തിക്കിത്തിരക്കി നടന്നു. വീടെവിടെ?

പേരറിയാത്തൊരു പ്രദേശവാസിയാണ് പറഞ്ഞത് ” രാത്രി വൈകിയായിരിക്കണം. എങ്ങനെയാണ് സംഭവിച്ചതെന്ന് ഒരെത്തുംപിടിയുമില്ല. എന്തായാലും കടലാണ്, അതൊറപ്പാ”

അസ്സൈനാറുടെ കൊട്ടാരം മറ്റാരെയും അറിയിക്കാതെ കടല്‍ അങ്ങുകൊണ്ടുപോയി. ജാലകച്ചില്ല് കുത്തിത്തുറന്ന് ഡീസലും പെട്രോളുമൊഴുക്കിയ പോരാളികളെ എനിക്ക് പിടികിട്ടി. വിപ്ലവം വന്നാല്‍ എന്തുചെയ്യും എന്ന പോക്കര്‍ക്കയുടെ നേരംകെട്ട ചോദ്യം നേരമായി ഓര്‍മ്മയിലേക്ക് തിരിച്ചുവന്നു. എവിടെനിന്നോ കേഡര്‍മാര്‍ വരുന്നുണ്ട്. അവരുടെ റൂട്ട് മാര്‍ച്ച് എനിക്കു കേള്‍ക്കാം. വിപ്ലവത്തിന്റെ മൂലധനം ചൂഷണമാണെന്ന് പ്രവചിച്ചതാരാണ്? ശിഹാബെ, നീ തിരിച്ചു വരരുത്. നാട്ടിന്‍പുറം നഗരത്തെ വളയാന്‍ തുടങ്ങിയിരിക്കുന്നു. സര്‍വ്വശക്തനായ മാര്‍ക്‌സേ അങ്ങെവിടെയാണ്?

ചിത്രീകരണം: സുബേഷ് പത്മനാഭന്‍


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in


spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...