HomeTHE ARTERIASEQUEL 06പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

പെരുമാളിന്റെ പെട്ടകവും സത്യൻ മാസ്റ്ററും പിന്നെ ടി പി 414 ഉം

Published on

spot_imgspot_img

കഥ

ശ്യാംസുന്ദർ പി ഹരിദാസ്

ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളും അതൊടുക്കം അവശേഷിപ്പിച്ചു പോകുന്ന വേദനകളുടെ വ്യാപ്തിയുമാണ് മനുഷ്യനെ കൂടുതൽ കാല്പനികനാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റാരേക്കാളുമേറെ പെരുമാളിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരാർത്ഥത്തിൽ വാസ്തവമായിരുന്നു. അയാൾ ഒരു വിചിത്ര മനുഷ്യനായിരുന്നു. ‘അനുഭവങ്ങൾ പാളിച്ചകളിലെ’ “പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ചശില്പികളെ പറയൂ പ്രകാശമകലെയാണോ” എന്ന ഗാനരംഗത്തിലെ സത്യൻ മാസ്റ്ററെ കാണുമ്പോഴെല്ലാം എനിക്ക് പെരുമാളിനെയാണ് ഓർമ വരിക. ആത്മനിന്ദ നിഴലിക്കുന്ന, നിരാശയും വേദനയുമൂറി ഘനീഭവിച്ചു കിടക്കുന്ന ഒരു പരുക്കൻ മുഖം. തച്ചന്തുരുത്തിനാകെ അത്തരമൊരു പരുക്കൻ ഭാവമുണ്ടായിരുന്നു. കാറ്റിന് കൊടിയ വിഷാദത്തിന്റെ രാഗമായിരുന്നു. തച്ചന്തുരുത്തിനെ ചുറ്റിയൊഴുകുന്ന പുഴയിൽ നിന്ന് വീശിയടിക്കുന്ന ഉപ്പുകാറ്റേറ്റ് നിൽക്കുമ്പോൾ പെരുമാൾ പറയും –”അത് കണ്ണീരിന്റെ ഉപ്പാണ്..!”

തച്ചന്തുരുത്തിലേക്കുള്ള ദേശസാൽകൃത റൂട്ട് സ്വകാര്യമേഖലയ്ക്ക് തീറെഴുതിക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.ആർ.ടി.സി തൊഴിലാളികളും പെൻഷൻകാരും ധർണയും സമരവുമായി മുന്നോട്ട് പോകുന്ന കാലത്താണ് ഡിപ്പോയിലെ പുതിയ ഡ്രൈവറായി ഞാനവിടെ ചെല്ലുന്നത്. ബസിന്റെ വളയം പിടിക്കും മുൻപ് ഞാൻ നേരെ യൂണിയൻ നേതാക്കൾക്കൊപ്പം സമരപ്പന്തലിൽ ചെന്നിരുന്ന് കൊടിപിടിച്ചു. ഒരാഴ്‌ച നീണ്ടു നിന്ന സമരമൊടുവിൽ, ഏതാനും കിലോമീറ്ററുകൾ മാത്രം സ്വകാര്യ ബസുകൾക്ക് വിട്ടു നൽകിക്കൊണ്ടും നിലവിലുള്ളതല്ലാതെ പുതിയ പെർമിറ്റുകൾക്ക് അനുമതി നൽകുകയില്ലെന്നുമുള്ള വ്യവസ്ഥയിൽ ഒത്തുതീർപ്പാവുകയാണുണ്ടായത്. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി സി ബസുകളും തമ്മിലുള്ള മത്സരയോട്ടത്തിനു കൂടി ആ തീരുമാനം വഴിവെച്ചു എന്ന് പറയുന്നതാവും ശരി.

തച്ചന്തുരുത്തിലേക്ക് തന്നെയായിരുന്നു എനിക്കും ഡ്യൂട്ടി. അത് കാലാകാലങ്ങളായി എന്റെ ജീവിതത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണ്. എന്ത് നടക്കരുത് എന്ന് ആഗ്രഹിക്കുന്നുവോ അത് തന്നെ നടന്നിരിക്കും, എന്ത് നടക്കണം എന്നാഗ്രഹിക്കുന്നുവോ അതൊരിക്കലും സംഭവിക്കുകയുമില്ല. ദീർഘദൂര സർവീസുകളിൽ ഏതെങ്കിലും ഒന്നായിരിക്കണം എന്നായിരുന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചത്. ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പ് വെക്കുമ്പോൾ സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു – “തഞ്ചന്തുരുത്തിലേക്ക് വണ്ടിയോടിച്ചാൽ പിന്നെ കേരളത്തിലെവിടെ വേണമെങ്കിലും കണ്ണുംപൂട്ടിയോടിക്കാം”. കണ്ടക്ടർ മണിലാൽ – ഞാൻ അദ്ദേഹത്തെ ‘ലാലേട്ടാ’ എന്നാണ് വിളിച്ചിരുന്നത്, മോഹൻലാലിനെ പോലെ ഇടം തോൾ ചരിച്ചാണ് കണ്ടക്ടർ ‘ലാലേട്ടനും’നടന്നിരുന്നത് – ലാലേട്ടൻ എനിക്കു പുറകിൽ നിന്ന് പൊട്ടിച്ചിരിച്ചു. ആ ചിരിയിലെയും സ്റ്റേഷൻ മാസ്റ്ററുടെ വാക്കുകളിലെയും ധ്വനി പിന്നീട് പിടികിട്ടി. കഷ്ടിച്ച് രണ്ടു ബസുകൾക്ക് കടന്നു പോകാനുള്ള വീതിയേ തച്ചന്തുരുത്തിലേക്കുള്ള റോഡിനുണ്ടായിരുന്നുള്ളു. അത്തരം സന്ദർഭങ്ങളിൽ ഒരു ബസ് ഓരം ചേർത്ത് ഒതുക്കി നിർത്തിയെങ്കിലേ എതിരെ വരുന്ന ബസിനു കടന്ന് പോകാനാവൂ. അതിനിടയിലൂടെയാണ് സ്വകാര്യബസുകൾക്കൊപ്പമുള്ള മത്സരയോട്ടവും റോഡിലേക്ക് തള്ളി നിൽക്കുന്ന മരച്ചില്ലകളും ഭീഷണിയായ ഇലക്ട്രിക് പോസ്റ്റുകളും. കൊടും വളവുകളും തിരിവുകളും പോരാഞ്ഞ് ഇടയ്ക്കിടെ വളരെയിടുങ്ങിയ പാലങ്ങളും. മൂന്നോ നാലോ ബസുകളേ ആ വഴി സർവീസ് നടത്തുന്നുള്ളൂ. അരമണിക്കൂർ ഇടവിട്ടുള്ള ഷട്ടിൽ സർവീസുകളാണ്. അതിനുള്ള ദൂരമേയുള്ളൂ. തച്ചന്തുരുത്ത് റൂട്ടിലുള്ള ബസുകൾക്കൊന്നും റിയർവ്യൂ മിറർ പൂർണ രൂപത്തിൽ കാണാനാവില്ല. മറ്റൊന്ന് പിടിപ്പിക്കാറുമില്ല. പിടിപ്പിച്ചിട്ടെന്ത് കാര്യം. അടുത്ത ട്രിപ്പിൽ അത് തകർന്നില്ലെങ്കിലേ അദ്‌ഭുതമൊള്ളൂ.

ആദ്യ പ്രണയം, അത് മുറിവുകൾ നൽകുന്നതായാലും ശരി, എത്രത്തോളം പ്രിയപ്പെട്ടതായിരിക്കുമോ അത്രത്തോളം പ്രിയപ്പെട്ടതാണ് ഒരു ഡ്രൈവർക്ക് അയാളുടെ ഔദ്യോഗിക ഡ്രൈവർ ജീവിതത്തിലെ ആദ്യത്തെ വാഹനവും.

ടി പി 414, പഴയ അശോക് ലെയ്‌ലാൻഡ് വൈകിങ് ആയിരുന്നു. നീളം കൂടുതലാണ്.

“കണ്ടം ചെയ്യാറായി. എന്നാലും തച്ചന്തുരുത്തിലേക്ക് ഇതൊക്കെ മതിയെടോ” എന്നൊരു ഭാവമാണ് എല്ലാവർക്കും. തിരസ്കരിക്കപ്പെടേണ്ട, ഒരിക്കൽ ഭൂപടത്തിൽ നിന്നും മാഞ്ഞു പോകേണ്ടുന്നതെന്ന മുൻധാരണകളോടെ മാത്രം ലോകം സമീപിച്ചിരുന്ന ഒരിടമായിരുന്നു അത്. അവിടുത്തെ ഭൂമിക്കും മനുഷ്യനും പുല്ലു വില. ഇത്ര മാത്രം അവഗണിക്കപ്പെടേണ്ട ഒരു സ്ഥലമാണോ തച്ചന്തുരുത്ത് എന്ന് ചിന്തിച്ചു കൊണ്ടാണ് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നത്. കാലപ്പഴക്കം കൊണ്ട് ക്ഷീണിതനായിരുന്നെങ്കിലും അതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ കർമനിരതനായിരുന്ന ഭൂതകാലത്തിന്റെ ഓർമ്മകളിൽ ടി പി 414 ഒന്ന് മുരണ്ടു. എളുപ്പം എന്റെ കൈകളുമായി ഇണങ്ങി. നാലാം ഗിയറിൽ ചെറിയൊരു വിറയലുണ്ടെന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ല. പുറകിലെ ഇരട്ട പാളി ചില്ലുകളിൽ ഒന്നിന് പകരം ഒരു തകര ഷീറ്റ് അടിച്ചുറപ്പിച്ചു വെച്ചിട്ടുണ്ട്.

തിരിവുകളും പാലങ്ങളും താണ്ടി അവനങ്ങനെ കുതിച്ചു. തച്ചന്തുരുത്തിൽ നിന്ന് രാവിലെ 5 30 ന് പുറപ്പെട്ട്, രാത്രി 9 30 ന് തച്ചന്തുരുത്തിൽ തന്നെ അവസാനിപ്പിക്കുന്ന ട്രിപ്പ്‌ ആയിരുന്നു ടി പി 414 ന്റേത്. അതുകൊണ്ട് മറ്റു സർവീസുകളെക്കാൾ ജനകീയമായിരുന്നു അത്. തങ്ങളുടെ സ്വന്തം ബസ് എന്ന വൈകാരികമായൊരടുപ്പത്തോടെ ഒരു കൂട്ടം നിഷ്കളങ്കരായ നാട്ടുകാർ ബസിനെയും ബസിലെ ജീവനക്കാരെയും സ്നേഹിച്ചു. ഞാൻ ഇപ്പോഴും ഓർക്കുന്നു – തുരുത്തിൽ, പെരുമാളിന്റെ, വീടെന്നോ ചായപ്പീടികയെന്നോ വേർതിരിച്ചു പറയാനാവാത്ത കൂടാരത്തിനു മുന്നിൽ, പുഴയോരത്ത് ട്രിപ്പ്‌ അവസാനിപ്പിച്ചു തിരിച്ചിടുന്നതും കാത്ത് ബസ് കഴുകാൻ ഓടിയെത്തിയിരുന്ന തച്ചന്തുരുത്തിലെ ഭാവിതലമുറയുടെ ചെറുസംഘങ്ങളെ. ഞാൻ ഓർക്കുന്നു, അവരുടെയെല്ലാം മുഖത്തെ കെട്ടുപോയ നിലാവിന്റെ ഇരുട്ടുകളെ.

അരാരാത്ത് പർവതത്തിൽ ഉറച്ചുപോയ നോഹയുടെ പെട്ടകം പോലെയായിരുന്നു പെരുമാളിന്റെ കൂടാരം. ഗോഫർ മരം കൊണ്ടായിരുന്നില്ല, പകരം മുളയും ഓലയും കൊണ്ട് മേഞ്ഞതായിരുന്നു എന്നു മാത്രം. പ്രതീക്ഷിച്ചത് പോലെത്തന്നെ ബസ് സ്റ്റാന്റോ ബസ് ഷെഡോ ഒന്നും ഉണ്ടായിരുന്നില്ല തച്ചന്തുരുത്തിൽ. റോഡ് പുഴ വക്കിൽ അവസാനിക്കും. ഒരത്തി മരം ധ്യാനിച്ചു നിന്നിരുന്നു. അതിന്റെ തണലിലായിരുന്നു ടി പി 414 ന്റെ വിശ്രമം. പുതിയ കാലത്തിന്റേതെന്ന് തോന്നിക്കുന്ന ഒരൊറ്റ നിർമിതിയേ അവിടെ കണ്ടൊള്ളു. പകുതി പണി പൂർത്തിയാക്കിയ ഒരു പാലം. പാലത്തിലേക്ക് റോഡില്ല. യുദ്ധഭൂമിയിലെ തകർന്നു പോയ ഒരു നിർമിതിയുടെ ബാക്കി കണക്കെ അത് പുഴയ്ക്ക് കുറുകെ തനിച്ചു നിന്നു. പിന്നെയുള്ളത് വിചിത്ര രൂപമുള്ള പെരുമാളിന്റെ പെട്ടകമായിരുന്നു. ഓല മേഞ്ഞ അതിന്റെ മുഖപ്പിൽ ‘സത്യൻ ടീ സ്റ്റാൾ’ എന്ന് വെളുത്ത ബോഡിൽ ചുവന്ന കൈപ്പടയിൽ എഴുതി വെച്ചിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിനകത്ത് മനുഷ്യർ മാത്രമല്ല മറ്റു പല ജീവജാലങ്ങളും ഉണ്ടെന്ന് വ്യക്തമായി. മിഠായി ഭരണികൾ നിരത്തി വെച്ചിരുന്ന മേശയ്ക്ക് താഴെ നാല് കാലുകളിലായി ആടുകൾ കുടുംബ സമേതം. കൂടാരത്തിന്റെ വശത്ത് മുളം കാലിൽ തളച്ചിട്ടിരുന്ന ഒരു പശു. മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാനം പിടിച്ച കോഴികളും കുഞ്ഞുങ്ങളും. സർവ്വാധികാരിയെന്ന മട്ടിൽ സത്യൻ ടീ സ്റ്റാളിന്റെ മുന്നിൽ കാവലിരിക്കുന്ന മാത്തുക്കുട്ടിയെന്ന നായ. വിചിത്രമായ ആ കാഴ്ചയിലേക്ക് ഞാൻ നോക്കി നിന്നു. തച്ചന്തുരുത്തിലെത്തുന്ന ബസ് ജീവനക്കാരുടെ ഏക ആശ്രയവും പെരുമാളിന്റെ ആ പെട്ടകമായിരുന്നു. വൃത്തിഹീനമൊന്നുമായിരുന്നില്ലെങ്കിലും എന്തുകൊണ്ടോ അതിനകത്തേക്ക് കയറാൻ ഞാൻ മടിച്ചു. മാത്തുക്കുട്ടിയുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ശങ്കിച്ചു നിന്നതേയുള്ളൂ.

“പുതിയ ആളാണല്ലേ. കയറി ഇരിക്കൂ.” പെരുമാൾ പറഞ്ഞു. ലാലേട്ടൻ അതിനോടകം തന്നെ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചിരുന്നു.

“മനുഷ്യരെ പോലെയല്ല ഈ മിണ്ടാപ്രാണികൾ. അവറ്റകൾക്ക് അയിത്തമില്ല. വിശ്വസിക്കാം” പെരുമാൾ പരുക്കനായി.സമോവറിൽ നിന്ന് ആവി പറക്കുന്നു. മാത്തുക്കുട്ടി നാലു കാലിൽ നിവർന്ന് ചെവി കുടഞ്ഞു, വാലിളക്കി, എന്റെ കാലുകളിൽ മുട്ടിയുരുമ്മി. ഞാൻ അകത്തേക്ക് കടന്ന് ബെഞ്ചിലിരുന്നു. റേഡിയോയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ പ്രാദേശിക വാർത്തകൾ കേൾക്കുന്നുണ്ടായിരുന്നു. അതൊരു പഴയ റേഡിയോ ആയിരുന്നു. അങ്ങനെയൊന്ന് ഇപ്പോൾ മാർക്കറ്റുകളിൽ കണ്ടെത്തുക ശ്രമകരമാണ്. ശ്രമകരമെന്ന് പറഞ്ഞാൽ ആവില്ല, അങ്ങനെയൊന്നിപ്പോൾ ഇല്ല. അതിനേക്കാളുപരി അയാളുടെ ആത്മാവ് അതിനകത്തായിരുന്നു എന്ന് വേണം കരുതാൻ. പെരുമാളിന്റെ പെട്ടകത്തിനകത്ത് പഴമയുടെ ഗന്ധം തങ്ങി നിന്നിരുന്നു. ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരിടമായാണ് എനിക്ക് തോന്നിയത്. ചുറ്റും കണ്ണോടിച്ചപ്പോൾ പിന്നെയും പലതും കണ്ണിൽപ്പെട്ടു. ഓലച്ചുവരുകളിൽ നിറയെ സത്യൻമാസ്റ്ററുടെ സിനിമാ പോസ്റ്ററുകളായിരുന്നു. പല കാലങ്ങളിലെ പല ഭാവങ്ങളിലുള്ള സത്യൻ മാസ്റ്റർ. ചുവരിൽ ഒരു കോണിൽ ഒരാളുയരത്തിൽ കെട്ടിനിർത്തിയ തട്ടിൽ ഇഎംഎസിന്റെ ഫോട്ടോ. തൊട്ടടുത്ത് യേശുവിന്റെ മറ്റൊരു ഫോട്ടോ. രണ്ടു ‘വിപ്ലവകാരികൾ’ ചേർന്നിരിക്കുന്ന കാഴ്‌ച എനിക്ക് കൗതുകമായിരുന്നു. പെരുമാൾ വൃദ്ധനായിരുന്നു. എന്നു കരുതി അവശനായിരുന്നില്ല. ഉറച്ച രോമാവൃതമായ ശരീരമായിരുന്നു അയാളുടേത്. നെഞ്ചിലും കൈകാലുകളിലും നിറയെ വെളുത്ത രോമങ്ങളുണ്ടായിരുന്നു. ഷർട്ട്‌ ധരിച്ചു കണ്ടിട്ടേയില്ല. ഖാദിമുണ്ടായിരുന്നു സ്ഥിരം വേഷം. ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് ലാലേട്ടൻ കളിപറയുമായിരുന്നു. വളരെ പതിഞ്ഞ താളത്തിലായിരുന്നു പെരുമാളിന്റെ ചലനങ്ങൾ, ചലിക്കുന്നുണ്ടെന്ന് തിരിച്ചറിയാനാവാത്ത വിധം സൂക്ഷ്മവും കണിശവുമായിരുന്നു അവ. അംഗ വിക്ഷേപങ്ങൾ മാത്രമല്ല, വികാര പ്രകടനങ്ങളും വാക്കുകളും വളരെ പരിമിതമായിരുന്നു, അളന്നു മുറിച്ച് കൃത്യതയോടെ.

ഒരിക്കൽ പെരുമാൾ ഇങ്ങനെ പറഞ്ഞു -“ഇവിടെ സമയത്തിന് പ്രസക്തിയില്ല. പോയകാലത്തിലെവിടെയോ ഒരിടത്ത് വെച്ച് പെട്ടെന്ന് നിലച്ചുപോയത് പോലെയാണ്. എല്ലാം പതിഞ്ഞ താളത്തിലാണ്. എല്ലാം പഴയതാണ്. ചിലപ്പോൾ തോന്നും സഞ്ചാരം പിറകോട്ടാണെന്ന്. അല്ലെങ്കിൽ തന്നെ ഈ സമയത്തിലെന്തിരിക്കുന്നു. ജീവിതത്തിലിനിയും എന്തെങ്കിലുമൊക്കെ നേടണമെന്നുള്ളവർക്കല്ലേ സമയമാവശ്യമൊള്ളൂ. കൈയെത്തി പിടിക്കാൻ ഒന്നുമില്ലാത്തവർക്ക് എന്ത് സമയം, ഏത് കാലം!” ഒരു തത്ത്വജ്ഞാനിയെ പോലെ അയാൾ സംസാരിച്ചു. ആദ്യ കാഴ്ച മുതൽ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത വളരെ നിസ്സാരനായ ഒരാൾ എന്ന മട്ടിലായിരുന്നു പെരുമാളിനോടുള്ള എന്റെ സമീപനം. മുൻധാരണകളെല്ലാം തെറ്റായിരുന്നെന്ന് പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് ബോധ്യമായി. അച്ചടിച്ച പുസ്തകങ്ങളേക്കാൾ ആഴം ജീവിതമെന്ന മഹാപുസ്തകത്തിനാണല്ലോ.

രാത്രി 9 30 ന് ട്രിപ്പ്‌ അവസാനിപ്പിച്ച് ലാലേട്ടൻ വീട്ടിലേക്ക് പോകുന്നത്തോടെ ടി പി 414 ഉം ഞാനും പെരുമാളിന്റെ പെട്ടകവും അത്തിമരവും പിന്നെ ഇരുട്ടും മാത്രമാകും തച്ചന്തുരുത്തിൽ. ലാലേട്ടൻ ഇനി രാവിലെ കൃത്യം 5 30 ന് ഒരു കറുത്ത സ്പ്ലണ്ടറിൽ പറന്നെത്തും. എനിക്ക് ബസിനകത്ത് തന്നെ കിടക്കാനായിരുന്നു ഇഷ്ടം. ചിലപ്പോഴെല്ലാം കൊതുക് കടിയേറ്റ് ഉറക്കം നഷ്‍ടപ്പെട്ട് ഞാൻ പുഴവക്കിൽ പോയി ഇരിക്കാറുണ്ട്. അപ്പോഴും സത്യൻ ടീ സ്റ്റാളിനകത്ത് മുനിഞ്ഞു കത്തുന്ന മഞ്ഞ ബൾബിന്റെ മങ്ങിയ വെളിച്ചം കാണാം. അത്തിമരത്തിലുമുണ്ട് ഒരു തൂങ്ങിയാടുന്ന മഞ്ഞ ബൾബ്. ടി പി 414 നോടും എന്നോടുമുള്ള താല്പര്യംകൊണ്ട് ഞങ്ങൾ ഇരുട്ടിലാവരുത് എന്ന് കരുതി നാട്ടുകാർ സ്നേഹത്തോടെ ഘടിപ്പിച്ചു തന്നതാണത്. ഇലകൾക്കിടയിലൂടെ ചിതറി വീഴുന്ന വെളിച്ചത്തിനടിയിലെ ബസും, അല്പം മാറി പുരാതനഭാവത്തോടെ മഞ്ഞ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന പെരുമാളിന്റെ പെട്ടകവും, ദൂരെ പശ്ചാത്തലത്തിൽ പുഴയിലെ ചീന വലക്കെട്ടുകളിലെ പൊട്ടുപോലുള്ള വെളിച്ചവുമെല്ലാം ചേർന്നുള്ള രാത്രിക്കാഴ്ച അവിസ്മരണീയമായിരുന്നു. ചെറുതായൊക്കെ എഴുതുന്ന ശീലമുണ്ടായിരുന്നത് കൊണ്ട്, ആ നേരങ്ങളിൽ എന്നിലെ സർഗ്ഗശേഷി ഒട്ടൊരാവേശത്തോടെ ഉണർന്നെഴുന്നേൽക്കാറുണ്ടായിരുന്നു. ബാഗിൽ എപ്പോഴും കരുതി കൊണ്ട് നടക്കാറുള്ള ഡയറിയും പേനയുമായി പുഴവക്കിൽ അങ്ങനെ ഇരുന്നിരുന്ന ഒരു രാത്രിയാണ് പെരുമാൾ എനിക്കരികിലേക്ക് വന്നത്.

“എന്താണ് എഴുതുന്നത്?” പെരുമാൾ ചോദിച്ചു.

“വെറുതേ… ചില ചെറിയ കവിതകൾ. ചിലപ്പോൾ കഥകൾ. അങ്ങനെ കൃത്യമായൊരു രൂപമൊന്നുമില്ല. എന്തൊക്കെയോ കുറിച്ചിടുന്നു.”

പെരുമാൾ ഒരു അരസികനാണെന്നായിരുന്നു എന്റെ ധാരണ. ആരോടും അങ്ങനെയൊന്നും എളുപ്പത്തിൽ അടുത്തിടപഴകാത്ത ഒരു പ്രകൃതം. എന്നാൽ ഞാൻ ചെറുതായൊക്കെ എഴുതുമെന്ന് പറഞ്ഞപ്പോൾ എന്നിൽ അയാൾക്കൊരു താല്പര്യമുണ്ടായെന്നത് പെരുമാളിന്റെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു.

അയാൾ എനിക്കരികിൽ ഇരുന്നു.

“പെരുമാൾ വായിക്കുമോ?” ഞാൻ ചോദിച്ചു.

“ഓഹ്.. ഇല്ല.”

അവിശ്വസനീയമായിരുന്നു ആ മറുപടി. പുസ്തകങ്ങൾ വായിക്കാത്ത ഒരാൾ എങ്ങനെ ശുദ്ധമായ ഭാഷയിൽ സാഹിത്യവും തത്വശാസ്ത്രവും പറയുമെന്നായി എന്റെ ചിന്ത. അത് മനസ്സിലാക്കിയിട്ടെന്ന പോലെ പെരുമാൾ പറഞ്ഞു –”റേഡിയോ കേൾക്കും. പുതിയ കാലത്തെ നിലയങ്ങളല്ല കേട്ടോ. അതൊന്നും എനിക്ക് മനസ്സിലാവില്ല.” പുതിയ എഫ് എം നിലയങ്ങളെയാണ് പെരുമാൾ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.

“അതൊക്കെ പുതിയ കുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാണ്. അപരിചിതമായ ഒരു പ്രദേശത്ത് എത്തിപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുക. ആകാശവാണിയാണ് എനിക്ക് പ്രിയം. റേഡിയോ നാടകങ്ങളും നോവൽ പാരായണങ്ങളും കേൾക്കും. വളരെ സുഖമാണ് അത് കേട്ടിരിക്കാൻ.”

എനിക്കും പെരുമാളിനോട് സംസാരിച്ചിരിക്കാൻ താല്പര്യമായി.

“സത്യൻ മാസ്റ്ററുടെ ആരാധകനാണ് അല്ലേ?” ഞാൻ ചോദിച്ചു. അതിനു മറുപടി പറയാതെ ചിരിച്ചുകൊണ്ട് അകത്തേക്ക് പോവുകയാണ് അയാൾ ചെയ്തത്. വിചിത്രമായിരുന്നു പലപ്പോഴും പെരുമാളിന്റെ പെരുമാറ്റ രീതികൾ. എപ്പോൾ എങ്ങിനെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ല. അതുകൊണ്ട്തന്നെ പെരുമാളിനോട് സംസാരിക്കുമ്പോൾ വാക്കുകൾക്കിടയിൽ അതീവ ജാഗരൂകനായിരിക്കുവാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും എന്റെ വാക്കുകളിൽ പിഴവ് സംഭവിച്ചിട്ടുണ്ടാകുമോ എന്ന് ഞാൻ ആശങ്കാകുലനായി. പെട്ടെന്ന് കൈയിൽ ഒരു ഇൻലൻഡുമായി പെരുമാൾ തിരിച്ചു വന്നു. ഒരു നിധിപോലെ നിവർത്തി എനിക്കു വായിക്കാൻ പാകത്തിൽ കാണിച്ചു, അയാൾ അത് കൈമാറ്റം ചെയ്യാൻ മടിച്ചിരുന്നു എന്ന് ഞാൻ പ്രത്യേകം ഓർക്കുന്നു. അരികുകളിൽ കാലപ്പഴക്കത്തിന്റെ മഞ്ഞ നിറം പറ്റിയ ആ കത്ത് ഞാൻ വായിച്ചു. എനിക്ക് കോരിത്തരിച്ചു.

‘പ്രിയപ്പെട്ട ജോസഫ് പെരുമാൾ, മറുപടി വളരെ വൈകിയതിൽ ക്ഷമിക്കൂ. ജോലിത്തിരക്കിൽ പലപ്പോഴും പലതും നീക്കി വെക്കേണ്ടി വരുന്നു. അത് നിങ്ങളെപ്പോലുള്ളവർ മനസ്സിലാക്കുമെന്ന ആശ്വാസമാണ്. എന്റെ അഭിനയത്തെ കുറിച്ചുള്ള താങ്കളുടെ പരാമർശങ്ങൾ ആത്മാർത്ഥത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു. എന്റെ അകമഴിഞ്ഞ സ്നേഹം. സ്നേഹപൂർവ്വം സത്യൻ.’

സത്യൻ മാസ്റ്ററുടെ കൈപ്പടയിൽ എഴുതി അയക്കപ്പെട്ട ആ കത്ത് എന്റെ കൈയിലിരുന്ന് വിറച്ചു. പെരുമാളിന്റെ കണ്ണുകളിൽ നനവുണ്ടായിരുന്നു.

“അറുപത്തഞ്ചിൽ ‘ഓടയിൽ നിന്ന്’ കണ്ട് എഴുതിയ കത്തിനു കിട്ടിയ മറുപടിയാണ്.”

സസൂക്ഷ്മം കത്ത് മടക്കി വെക്കുമ്പോൾ പെരുമാൾ പറഞ്ഞു.

ഞാൻ ‘സത്യൻ ടീ സ്റ്റാൾ’ എന്ന ബോർഡിലേക്ക് തിരിഞ്ഞു നോക്കി.

“എന്റെ മകനും പേര് സത്യനേശൻ എന്നായിരുന്നു. സത്യൻ മാസ്റ്ററുടെ മുഴുവൻ പേര് മാന്വൽ സത്യനേശൻ എന്നായിരുന്നല്ലോ.”

പെരുമാളിന്റെ കുടുംബ ജീവിതം അതുവരെ എനിക്കജ്ഞാതമായിരുന്നു. അയാൾ വിവാഹിതനായിരുന്നുവെന്നോ കുട്ടികളുണ്ടായിരുന്നോ എന്നൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാൻ ചോദിച്ചതുമില്ല. അങ്ങനെ ചോദിക്കണമെന്ന് എനിക്ക് തോന്നിയതുമില്ലായിരുന്നു. ഒരാളുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നു ചെന്നിട്ടെന്താണ്. പക്ഷേ ആ രാത്രി ഞാൻ ചോദിക്കാതെ തന്നെ പെരുമാളിന്റെ ‘മകൻ’ ഞങ്ങളുടെ സംഭാഷണത്തിൽ കടന്നു വന്നപ്പോൾ കൂടുതൽ വിശദമായി അറിയണമെന്നായി എനിക്ക്.

“മകനിപ്പോൾ എവിടെയാണ്?” ഞാൻ ചോദിച്ചു.

ഒരു നിമിഷം അയാൾ സ്തംഭിച്ചിരുന്നു.

“അതൊക്കെ പഴയ കഥകളാണ്. ആർക്കും ഒരു പ്രയോജനവുമില്ലാത്ത പഴംകഥകൾ.”

പെരുമാൾ എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

ഒരു കഥയ്ക്കും പ്രയോജനമില്ലാതാകുന്നില്ല. വിശേഷിച്ച് എന്നെപ്പോലെ കഥകളെഴുതാൻ ആഗ്രഹിച്ചു നടക്കുന്ന ഒരാൾക്കെങ്കിലും.

“എനിക്ക് കഥകൾ കേൾക്കാനിഷ്ടമാണ്.” ഞാൻ പറഞ്ഞു.

അൽപനേരം നിശബ്ദനായിരുന്ന് പെരുമാൾ പറഞ്ഞു – “ദാ നോക്കൂ…”

അയാൾ അത്തിമരത്തിന്റെ ഒരു ചില്ലയിലേക്ക് വിരൽ ചൂണ്ടി.

“ആ കൊമ്പിലാണ് അവൻ നിന്ന് തൂങ്ങിയാടിയത്!”

ഒരു നടുക്കത്തോടെ ഞാൻ ആ ചില്ലയിലേക്ക് നോക്കി. പെരുമാളിന്റെ മുഖത്ത് ഭാവവ്യതിയാനങ്ങൾ ഉണ്ടായിരുന്നില്ല. അയാൾ പിന്നെയൊന്നും പറയാതെ എഴുന്നേറ്റ് പോവുകയാണുണ്ടായത്. ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഇരുട്ടിൽ ടി പി 414 ന് മുകളിലെ മരക്കൊമ്പിൽ ഒരു ശരീരം തൂങ്ങിയാടുന്നത് പോലെ എനിക്ക് തോന്നിക്കൊണ്ടിരുന്നു. ബസിനകത്ത് കിടന്ന് കണ്ണടക്കുമ്പോഴെല്ലാം മുകളിൽ ഒരാളുണ്ടെന്ന തോന്നൽ. പിറ്റേന്ന് ബസ് ഓടിക്കുമ്പോഴും വശങ്ങളിൽ കാണുന്ന മരച്ചില്ലകളിലൊക്കെ ആരോ ഒരാൾ തൂങ്ങിക്കിടക്കുന്നത് ഒരു മായാകാഴ്ച്ചപോലെ ഞാൻ കണ്ടുകൊണ്ടിരുന്നു.

ഒന്ന് രണ്ട് ദിവസം പെരുമാളും ഞാനും തമ്മിൽ സംഭാഷണങ്ങളുണ്ടായില്ല. ഞാനതിനു മുൻകൈ എടുത്തില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. ഓർമകൾ പെരുമാളിനെ ഉലച്ചു കളഞ്ഞിരിക്കുമെന്ന് ഞാൻ ഊഹിച്ചു. മകനെ കുറിച്ച് ചോദിക്കേണ്ടതില്ലായിരുന്നു. ഓർക്കാൻ ഒരിക്കലും ഇഷ്ടപ്പെടാതിരിക്കുന്ന കാര്യങ്ങൾ പക്ഷേ എത്ര ശ്രമിച്ചാലും ഒടുവിൽ നമ്മെ തേടിവരുമല്ലോ. എനിക്കും അതനുഭവമുള്ളതാണ്. പെരുമാളിന്റെ കാര്യത്തിൽ ഞാൻ അതിനൊരു നിമിത്തമായി എന്നതിലായിരുന്നു എനിക്ക് വിഷമം. അറിഞ്ഞുകൊണ്ടല്ലെങ്കിൽ പോലും ഒരു മനുഷ്യനെ വേദനിപ്പിച്ചിട്ടെന്ത് കാര്യം.

എന്നും കുളിക്കാനും മറ്റു പ്രാഥമിക കാര്യങ്ങൾക്കും നാട്ടുകാർ തന്നെ പണി കഴിപ്പിച്ചു തന്ന ‘കുളിമുറിയെന്ന് തോന്നിപ്പിക്കുന്ന’ ഒരു നിർമിതിയുണ്ടായിരുന്നു പെരുമാളിന്റെ പെട്ടകത്തോട് ചേർന്ന്. മേൽക്കൂരയില്ലാത്ത ടർപൊളിൻ ഷീറ്റ് കൊണ്ട് വളച്ചു കെട്ടിയ ഒരു സാങ്കല്പിക കുളിമുറി. കുളിച്ചുകൊണ്ടിരുന്നപ്പോൾ എങ്ങിനെയോ എന്റെ നാക്കിലൊരു പാട്ട് കയറി വന്നു.

‘പെരിയാറേ.. പെരിയാറേ…

പർവത നിരയുടെ പനിനീരേ…

കുളിരും കൊണ്ട് കുണുങ്ങി നടക്കും മലയാളിപ്പെണ്ണാണ് നീ…

ഒരു മലയാളിപ്പെണ്ണാണ് നീ…’

ചിലപ്പോഴെല്ലാം അങ്ങനെയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നേരങ്ങളിൽ വിസ്‌മൃതിയിലാണ്ട് പോയെന്ന് കരുതിയ ചില പാട്ടുകൾ നാക്കിൻ തുമ്പിലേക്ക് എവിടെ നിന്നോ കടന്നു വരും. പിന്നെ എത്ര ശ്രമിച്ചാലും വിട്ടുപോകാതെ ആ പാട്ട് ദിവസം മുഴുവൻ കൂടെയുണ്ടാവും. അന്ന് രാത്രി

ടി പി 414 നകത്ത്, അരിച്ചു കയറുന്ന തണുപ്പിലിരുന്ന് പിന്നെയും ആ പാട്ട് മൂളിക്കൊണ്ടിരിക്കെ പെരുമാൾ എനിക്കരികിലേക്ക് വന്നു. മാത്തുക്കുട്ടിയും കൂടെയുണ്ടായിരുന്നു. അതിനോടകം മാത്തുക്കുട്ടി എന്നോട് ഇണങ്ങിയിരുന്നു. അവൻ എന്റെ കാൽപാദങ്ങൾ നക്കിത്തുടച്ചുകൊണ്ട് നിന്നു.

“ഏ ആർ രാജയുടെ പാട്ടാണ്. എനിക്കിഷ്ടമാണ് ഈ പാട്ട്.”

എന്നെ അതിശയപ്പെടുത്തിക്കൊണ്ട് പെരുമാൾ പാട്ട് ഏറ്റുപിടിച്ചു. അയാൾ ഓർമ്മകളുടെ കെട്ടുവള്ളികളിൽ നിന്ന് മുക്തനായതായി എനിക്ക് തോന്നി.

“സത്യൻ മാസ്റ്റർക്ക് ഏറ്റവും യോജിച്ച ശബ്ദം ഏ ആർ രാജയുടേതാണ്. അല്ലേ..?”

പെരുമാൾ ചോദിച്ചു.

“അത് സത്യമാണ്. എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. മറ്റൊരു പാട്ടുണ്ടല്ലോ… അടിമകളിൽ…

‘താഴം പൂ മണമുള്ള

തണുപ്പുള്ള രാത്രിയിൽ

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി…

പൂമുഖ കിളി വാതിൽ അടയ്ക്കുകില്ല…

കാമിനീ നിന്നെ ഞാൻ ഉറക്കുകില്ല…”

എനിക്കൊപ്പം പെരുമാളും പാടുന്നുണ്ടായിരുന്നു. ഞാൻ മൂലം പെരുമാളിനുണ്ടായ വിഷമത്തിൽ നിന്ന് പുറത്ത് കടക്കാൻ ആ പാട്ടുകളിലൂടെയെങ്കിലും കഴിയുന്നുണ്ടെങ്കിൽ, അതൊരു പ്രായശ്ചിത്തമാവുന്നെങ്കിൽ ആവട്ടെ എന്ന് ഞാനും കരുതി. എന്നാൽ അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്തത്. പാട്ടിനിടെ പെരുമാൾ പെട്ടെന്ന് സ്തബ്ധനായി. ഓർമ്മകൾ അയാളിലേക്ക് ഇരച്ചു കയറുകയാണെന്ന് എനിക്ക് മനസ്സിലായി. പെരുമാൾ പുറത്തിറങ്ങി പുഴവക്കിലേക്ക് നടന്നു. ഒരു നിമിഷം ഞാനൊന്ന് ഭയന്നു. ഞാനും പുറത്തേക്കിറങ്ങി. വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന ചന്ദ്രൻ പുഴയിൽ മുങ്ങി നിവരുന്നതും നോക്കി നിന്ന് പെരുമാൾ പറഞ്ഞു –

“മേരിക്കിഷ്ടമുള്ള പാട്ടായിരുന്നു. ഞാൻ അവൾക്ക് പാടി കൊടുക്കുമായിരുന്നു.”

എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.

“ഈ പുഴയിൽ അവളുണ്ട്. ഈ കടവിലാണവളിറങ്ങിയത്. പിന്നെ തിരിച്ചു വന്നില്ല. അതിൽ പിന്നെയാണ് ഞാൻ എന്റെ താമസം ഇവിടേക്ക് മാറ്റിയത്. എന്നെങ്കിലുമൊരിക്കൽ അവൾ പുഴക്കടിയിൽ നിന്ന് കൈകളുയർത്തും. പിടിച്ചു കയറ്റാൻ ഞാനിവിടെ ഉണ്ടാവണമല്ലോ..!”

അയാൾ എനിക്ക് മുഖം തരാതെ കടന്നു കളഞ്ഞു. മാത്തുക്കുട്ടി കുറച്ച് നേരം കൂടി എന്നെ ചുറ്റിപ്പറ്റി നിന്ന് പിന്നെ യജമാനന്റെ പിറകെ ചെന്നു. പെരുമാൾ അവനെയെടുത്ത് മടിയിലിരുത്തി ലാളിക്കുന്നത് സത്യൻ ടീ സ്റ്റാളിന്റെ മരയഴികൾക്കിടയിലൂടെ എനിക്ക് കാണാമായിരുന്നു. പുഴക്കരയിൽ നിൽക്കാൻ എനിക്കല്പം ഭയം തോന്നി. പുഴക്കടിയിൽ നിന്നും ഒരു കൈ മുകളിലേക്ക് പൊന്തി വരുന്നതായി എനിക്ക് തോന്നുന്നുണ്ടായിരുന്നു.

എന്നാൽ മുൻപത്തേത് പോലെ പെരുമാളിൽ നിന്ന് ഒഴിഞ്ഞു നടക്കാൻ എനിക്ക് തോന്നിയില്ല. ഇനിയും സംസാരിക്കണമെന്ന് തന്നെ ഞാൻ ഉറപ്പിച്ചു. അതിൽ ഒരല്പം സ്വാർത്ഥതയുമുണ്ടായിരുന്നു. അഴിക്കാൻ ശ്രമിക്കും തോറും കൂടുതൽ കുരുക്കുകളായി മാറുന്ന പെരുമാളിന്റെ കഥയുടെ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിച്ചേ തീരൂ എന്നായി എനിക്ക്. അന്നൊരു മിന്നൽ പണിമുടക്കായിരുന്നു. ഉച്ച നേരത്ത് തച്ചന്തുരുത്തിലെത്തി പിന്നെ തിരിച്ചു പോയില്ല. ബസ് നേരത്തേ കഴുകിയിട്ട് ഞാൻ എന്റെ പണികൾ തീർത്തു വെച്ചു. സമയം ഏതാണ്ട് നിശ്ചലമായിരുന്നതായാണ് എനിക്ക് തോന്നിയത്. പെരുമാൾ ഉച്ചമയക്കത്തിലായിരിക്കുമെന്ന് കരുതി ഞാൻ അവിടേക്ക് പോയില്ല. ബസിനകത്ത് തന്നെയിരുന്ന് ഒന്ന് മയങ്ങി. പൊടുന്നനെ ആരോ ഒരാൾ തൊട്ടു വിളിച്ചു. കണ്ണു തുറന്നപ്പോൾ പെരുമാളായിരുന്നു അത്.

“കഥകൾ കേൾക്കാൻ ഇഷ്ടമുള്ളയാൾക്ക് ബാക്കി കഥയറിയേണ്ടേ?”

എന്നെ അതിശയപ്പെടുത്തിക്കൊണ്ട് അയാൾ ചോദിച്ചു. മയക്കമൊക്കെ ഏത് വഴിക്ക് പോയെന്നറിയാതെയായി. എവിടെ നിന്നാണ് പെരുമാൾ തുടങ്ങുക എന്ന് ആകാംക്ഷയോടെ ഞാനിരുന്നു. മുഖവുരകളില്ലാതെ അയാൾ തുടർന്നു.

“പഠിക്കാൻ ആഗ്രഹമുള്ളവനായിരുന്നു അവൻ. പട്ടണത്തിലെ ഒരു വലിയ കോളേജിൽ ചേർത്തു. അക്കാലത്ത് ബസ് സർവീസ് ഇല്ലായിരുന്നു. കടവ് കടക്കണം. പോയി തുടങ്ങി അധികമൊന്നുമായില്ല. ഒരുദിവസം പതിവിലും നേരത്തെ അവനിങ്ങു മടങ്ങിവന്നു. ഒരല്പം വാത്സല്യം കൂടുതലായിരുന്നു ഞങ്ങൾക്ക്. ഒന്നല്ലേ ഉണ്ടായിരുന്നുള്ളൂ. നേരിയ വിഷമം പോലും താങ്ങാനാവില്ല. നോക്കുമ്പോൾ കണ്ണൊക്കെ ചുവന്ന് കലങ്ങിയിരുന്നു. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോൾ വിതുമ്പുകയാണ്. കോളേജിൽ എന്തോ പ്രശ്നമാണെന്ന് മനസ്സിലായി. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു. കൂട്ടുകാരാരും ഒപ്പമിരിക്കുന്നില്ലെന്ന്. അവനൊറ്റയ്ക്ക് ഒരു ബെഞ്ചിൽ. അധ്യാപകർ കൂട്ടമായി എടുത്ത തീരുമാനമായിരുന്നത്രെ..! കാരണമെന്തെന്നോ. അവന് തീട്ടത്തിന്റെ മണമാണെന്ന്.”

എനിക്ക് പൊള്ളി.

“മനസ്സിലായില്ല അല്ലേ… ആ പാലം കണ്ടോ… അതെന്താണ് പണി തീരാതെ അങ്ങനെ കിടക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?”

പെരുമാൾ ചോദിച്ചു.

ഞാൻ തലകുലുക്കി. ഉണ്ടെന്നോ ഇല്ലെന്നോ അർത്ഥമില്ലായിരുന്നു അതിന്.

“തച്ചന്തുരുത്ത് എന്നാണ് പേരെങ്കിലും പുറത്തുള്ളവർക്ക് ഇത് തോട്ടിത്തുരുത്താണ്. തോട്ടിപ്പണിക്കാരായിരുന്നു ഞങ്ങളുടെയൊക്കെ പൂർവീകർ.

വലിയ വലിയ നഗരങ്ങളിലെ മനുഷ്യരുടെ മാലിന്യങ്ങളുടെ വിലയേ ഞങ്ങൾക്കൊള്ളൂ. അവരുടെ ലോകവുമായി ഒരിക്കലും കൂട്ടിക്കെട്ടരുതെന്ന് ആർക്കൊക്കെയോ നിർബന്ധ ബുദ്ധിയുള്ളത് പോലെ… പാലം പണി പൂർത്തിയായാൽ ചുറ്റി വളയാതെ തച്ചന്തുരുത്തുകാർ എളുപ്പത്തിൽ പട്ടണത്തിലെത്തുമല്ലോ… പിറ്റേന്ന് നേരം പുലർന്നപ്പോൾ ദാ ഈ കൊമ്പിൽ തൂങ്ങിയാടുകയായിരുന്നു അവൻ.”

പെരുമാൾ വിരലുകൾ മുകളിലേക്ക് ചൂണ്ടി ഒന്ന് നിർത്തി.

“എനിക്ക് പിന്നെയും സഹിക്കാനാവുമായിരുന്നു. പക്ഷേ… മേരി… അവൾക്ക് ഏറെ നാളൊന്നും പിടിച്ചു നിൽക്കാനായില്ല. ഒരുച്ചയ്ക്കാണ്. ഞാൻ മയക്കത്തിലായിരുന്നു. വിളിച്ചെഴുന്നേൽപ്പിച്ച് പറഞ്ഞു, പോവുകയാണെന്ന്. അയൽ വീട്ടിലേക്കോ മറ്റോ ആണെന്ന് കരുതി ആദ്യം. പക്ഷേ ആ യാത്ര പറച്ചിലിൽ എന്തോ ഒരു പന്തികേട് തോന്നി പിറകെ ചെന്ന ഞാൻ കണ്ടുകൊണ്ടിരിക്കെ അവൾ മെല്ലെ മെല്ലെ പുഴയിലേക്കിറങ്ങി. ഇറങ്ങിയിറങ്ങി ആഴങ്ങളിലേക്ക് പോയി. ഞാൻ നോക്കി നിന്നതേയുള്ളൂ. ഇറങ്ങിപ്പോകുന്നെങ്കിൽ പോകട്ടെ എന്നാണ് അപ്പോൾ തോന്നിയത്.”

പെരുമാളിന്റെ കഥ ഒടുക്കം എന്നെയാണ് ഉലച്ചു കളഞ്ഞത്. കേട്ടു കഴിഞ്ഞപ്പോൾ ആ കഥ അറിയേണ്ടതില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അറിഞ്ഞ കഥകളെക്കാൾ നല്ലതായിരുന്നിരിക്കണം അറിയാത്ത കഥകളെന്ന ധാരണയിൽ മുന്നോട്ട് പോകാമായിരുന്നു.

“കേട്ടിട്ട് എന്ത് തോന്നുന്നു. എഴുതി പിടിപ്പിക്കാൻ മാത്രം വല്ലതുമുണ്ടോ..?”

പെരുമാൾ ചോദിച്ചു. തണുത്ത മൂർച്ചയുള്ള ചോദ്യമായിരുന്നു അത്. ഉത്തരമില്ലാതെ ശിരസ്സ് കുനിച്ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അല്ലെങ്കിൽ തന്നെ എന്തുത്തരമാണ് പെരുമാളിന്റെ ജീവിതത്തിനു കൊടുക്കാനുള്ളത്.

സത്യൻ മാസ്റ്ററുടെ ഓർമ്മകൾ അമ്പത് വർഷം പിന്നിടുന്നു എന്ന വാർത്ത വായിച്ചപ്പോൾ വെറുതേ ഓർത്തു പോയതാണ് പെരുമാളിനെ കുറിച്ച്. യാദൃശ്ചികമെന്ന് പറയട്ടെ, അന്ന് കാലത്ത് ലാലേട്ടൻ ഏറെ നാളുകൾക്ക് ശേഷം എന്നെ ഫോണിൽ വിളിക്കുകയുണ്ടായി. നാട്ടിലേക്ക് സ്ഥലം മാറി വന്നതിൽ പിന്നെ സ്ഥിരമായി ഫോൺ വഴിയുള്ള അത്തരം ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ സ്വാഭാവികമായ ഒഴുക്കിൽ പഴയ പല മുഖങ്ങളും മാഞ്ഞുപോയിരുന്നു. പകരം പുതിയ മുഖങ്ങൾ വന്നു. എങ്കിലും ഇടയ്ക്കിടെ ഓർക്കാറുണ്ടായിരുന്നു. റിട്ടയർമെന്റ് വിളിച്ചറിയിച്ചിരുന്നു. ഇപ്പോൾ വിളിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിച്ചുകൊണ്ടാണ്. കോവിഡും ലോക്ക് ഡൗണുമൊക്കെയായതു കൊണ്ട് ചെറിയ രീതിയിലേ ഉള്ളൂ. പ്രാർത്ഥനകളും ആശംസകളും എന്നും കൂടെയുണ്ടാവുമെന്ന് ഞാൻ പറഞ്ഞു.

പെരുമാളിന്റെയും തച്ചന്തുരുത്തിന്റെയും കഥ അവിടം കൊണ്ടവസാനിച്ചിരുന്നില്ല. രണ്ട് വർഷം കൂടി ഞാൻ അവിടെയുണ്ടായിരുന്നു. അപ്പോഴേക്കും പെരുമാളുമായി മാനസികമായി ഏറെ അടുത്തിരുന്നു. സ്ഥലം മാറ്റം കിട്ടി പോവുകയാണെന്ന് അറിഞ്ഞപ്പോൾ വികാരഭരിതമായാണ് തച്ചന്തുരുത്ത് പ്രതികരിച്ചത്.

“വേറെയൊരാൾ വരും. ജീവിതവും ഇത് പോലെയൊക്കെയല്ലേ. ടി പി 414ന് ഇനിയും യാത്ര തുടർന്നല്ലേ പറ്റൂ…”

ഞാൻ പറഞ്ഞു.

‘കളഞ്ഞു കിട്ടിയ തങ്കം’ എന്ന സത്യൻ സിനിമയിലെ ഉദയഭാനു പാടിയ പാട്ടിലെ വരികളാണ് മറുപടിയായി പെരുമാൾ പാടിയത്.

‘കഴിഞ്ഞ കാലം തിരി കൊളുത്തിയ കൽവിളക്കിന്നരികെ…

ഒരിക്കലിങ്ങനെ നമ്മൾ കാണും…

ഓരോ വഴിയേ പോകും…

ഇവിടെ വന്നവർ, ഇന്നലെ വന്നവർ, ഇതിലിരുന്നവർ എവിടെ…

കണ്ടു പിരിഞ്ഞവർ പിന്നെയും

തമ്മിൽ കണ്ടാൽ അറിയില്ലല്ലോ…’

അത്രയേറെ വികാരഭരിതനായി പെരുമാളിനെ മുൻപ് കണ്ടിട്ടില്ല.

പെരുമാൾ എന്റെ കൈകളിൽ പിടിച്ചു. വാർദ്ധക്യം കുറേക്കൂടി വേരുകളാഴ്ത്തിയിരുന്നു ആ ശരീരത്തിൽ എന്ന് തോന്നി. ടി പി 414 ന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അവസാനമായി ഞാൻ കയറിയിരുന്ന് തച്ചന്തുരുത്തിനോട് യാത്ര പറഞ്ഞു. മാത്തുക്കുട്ടി ഏറെ ദൂരം ബസിനു പിറകെ വന്നിരുന്നു.

പെരുമാൾ ആഗ്രഹിച്ചത് പോലെ പുഴയിലിറങ്ങിപ്പോയ മേരിയൊടുവിൽ തിരിച്ചു വന്നു. അങ്ങനെയേ എനിക്കതിനെ കരുതാനാവുകയുള്ളൂ. തച്ചന്തുരുത്ത് മേരിയുടെ കണ്ണീരിൽ മുങ്ങിപ്പോവുകയായിരുന്നു. പ്രളയത്തിൽ പെരുമാളിന്റെ പെട്ടകം ഒലിച്ചു പോയി. പെരുമാൾ നോക്കി നിൽക്കേയാണ് പുഴ കരകവിഞ്ഞത്. ആദ്യം സത്യനേശൻ തൂങ്ങി മരിച്ച അത്തി കടപുഴകി പുഴയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. അപ്പോൾ ചുഴിയിൽ നിന്നും മേരിയുടെ കൈകൾ ഉയർന്നു വരുന്നത് പെരുമാൾ കണ്ടു. സമയമായെന്ന് ഉറപ്പിച്ചു. അയാൾ യാത്രക്ക് തയ്യാറെടുത്തു. ആടുകളുടെയും പശുവിന്റെയും കഴുത്തിലെ കയറുകൾ നേരത്തേ തന്നെ അഴിച്ചു വിട്ടിരുന്നു. കോഴികളും കുഞ്ഞുങ്ങളും തണുത്തുവിറച്ച് പെരുമാളിനോടൊട്ടി നിന്നു. മാത്തുക്കുട്ടിയെ അയാൾ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.

“എല്ലാവരും പൊയ്ക്കോളൂ ..!

പെരുമാൾ കണ്ണീരോടെ വിടപറഞ്ഞു.

ആരും പോയില്ല. ഒലിച്ചു പോകുന്നെങ്കിൽ ഒന്നിച്ചു മതിയെന്ന് അവരുറപ്പിച്ചിരുന്നു. പുഴ കാൽക്കൽ വന്ന് തത്തിക്കളിച്ചു. സത്യൻ മാസ്റ്ററുടെ പോസ്റ്ററുകൾ ഓരോന്നോരോന്നായി മുങ്ങിത്തുടങ്ങി. ഇഎംഎസിനെയും യേശുവിനെയും പുഴയെടുത്തു. പെരുമാളിന്റെ പെട്ടകം ഇരുട്ടിലേക്ക് താഴ്ന്നു. നിധിപോലെ കാത്ത് സൂക്ഷിച്ച കത്തും വെള്ളത്തിൽ ചേർന്നു. ആഴങ്ങളിൽ ഒരു നേർത്ത പാടയ്ക്കപ്പുറം അയാൾ മേരിയെ കണ്ടു. കാല്പനികമായ ഒരവസാനമായിരുന്നു അത്. തച്ചന്തുരുത്ത് വലിയൊരു ശൂന്യതയിലേക്കുണരുകയായിരുന്നു.

ഓ… ഞാനത് പറയാൻ വിട്ടുപോയി. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ ലാലേട്ടൻ മറ്റൊന്ന് കൂടി എന്നോട് സൂചിപ്പിച്ചിരുന്നു.

“നമ്മുടെ ടി പി 414 കണ്ടം ചെയ്തു കേട്ടോ. അവനിപ്പോൾ കെടിഡിസിയുടെ ഒരു റെസ്റ്ററന്റാണ്.”

എന്റെ മനസ്സും ശൂന്യമായിരുന്നു.

ഞാൻ പതുക്കെ ചാരു കസേരയിലേക്ക് അമർന്നിരുന്നു. റേഡിയോ കേൾക്കുന്ന ശീലം തച്ചന്തുരുത്ത് വിട്ടതിൽ പിന്നെ കൂടെ കൂടിയതാണ്. ചില മനുഷ്യർ കടന്നു പോയാലും അവർ തന്നിട്ടു പോയ ചിലതൊക്കെ നമ്മിൽ അവശേഷിക്കുമല്ലോ… ചലച്ചിത്ര ഗാനപരിപാടിയിൽ അപ്പോൾ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലെ പാട്ടായിരുന്നു. വയലാറിന്റെ വരികൾ – ‘അഗ്‌നിപർവ്വതം പുകഞ്ഞു… ഭൂചക്രവാളങ്ങൾ ചുവന്നു… മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നൂ…’


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...