HomeTHE ARTERIASEQUEL 66റബ്ബർമരങ്ങൾക്കിടയിലെ ഓക്കുമരം

റബ്ബർമരങ്ങൾക്കിടയിലെ ഓക്കുമരം

Published on

spot_imgspot_img

കഥ

ഗ്രിൻസ് ജോർജ്

ഏകകേന്ദ്രമായ മൂന്നു വലിയ വൃത്തങ്ങൾ. ഞാൻ കുറച്ചുസമയം ആ പൂക്കളത്തെ നോക്കി നിന്നു. കണക്കുടീച്ചർ അളന്നു കൊടുത്തുവിട്ട മഞ്ഞച്ചരടിൽ ചോക്കു കെട്ടി സുജിത്തു വരച്ച വൃത്തങ്ങൾ. വൃത്തങ്ങൾക്കു നടുവിൽ നീലനിറത്തിൽ ഓളംതള്ളുന്നയൊരു കായൽസന്ധ്യ. കായലിനു മുകളിൽ നാണയവലിപ്പത്തിലുള്ള അസ്തമയസൂര്യനു ചുവന്ന ചെത്തികൾ നിറം പകരുന്നു. മിക്കവാറും പൂക്കളമത്സരത്തിൽ ഞങ്ങൾ ഫസ്റ്റടിച്ചേക്കും.
“എടാ കൊള്ളാലേ.. “
പൂക്കളത്തിനു ചുറ്റും വരയ്ക്കപ്പെട്ട കുട്ടികളുടെ വൃത്തത്തിലൊരു കുഞ്ഞു പൂവായി നിന്ന എനിക്കു പുറകിൽ എത്തി കുത്തി നിന്നു വർഷ ചോദിച്ചു. അവളുടെ തലമുടിയിൽനിന്നും മുല്ലപ്പൂവിന്റെ കടുത്തഗന്ധം.
“കൊള്ളാം.” എന്റെ നോട്ടം വീണ്ടുമാ പൂക്കളത്തിലേക്കായി. നീല കായലിനു മുകളിൽ അസ്തമയസൂര്യനെ നോക്കി തന്റെ വള്ളം തുഴയുന്ന മത്സ്യത്തൊഴിലാളി. അയാളുടെ ചലനങ്ങളിൽ വല്ലാത്തൊരു തിടുക്കം. അതു കാത്തിരിപ്പിന്റെ തിടുക്കമാണ്. തീരത്തു തിമിർത്തു പെയ്യുന്ന മഴയിൽ കണ്ണുനീർ പോലെ മൺഭിത്തി നനയുന്നയൊരു കുടിലിൽ ഒരമ്മയും മകനും അയാൾക്കായി കാത്തിരിക്കുന്നു.
കാത്തിരിപ്പ്…  ഒരിക്കൽ കൂടിയാ വാക്കാവർത്തിച്ചു.
ഞാൻ പുറത്തേക്കു നോക്കി. എട്ടാംക്ലാസ്സിന്റെ ജനലഴികൾക്കപ്പുറം റബ്ബർമരങ്ങളിൽ  നേർത്തു പൊടിയുന്ന മഴ.
താനും കാത്തിരുന്നിട്ടില്ലേ.. മഴയ്ക്കപ്പുറം മൗനം നിറയുന്ന ഫ്രീ പിരിയഡുകളിൽ, ഇന്റർവെൽടൈമിൽ ക്ലാസ്സ്മുറിയിൽ ഞാൻ കാത്തിരുന്നതാരെയായിരുന്നു?
എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം മലയാളമായിരുന്നു. എല്ലാ ടീച്ചർമാർക്കുമുള്ളതുപോലെ മലയാളം ടീച്ചറായിരുന്ന ഡയനടീച്ചറുടെ ആ വർഷത്തെ ഫേവറേറ്റു സ്റ്റുഡന്റു ഞാനായിരുന്നു. ഞാൻ മലയാളം മാത്രം നന്നായി പഠിച്ചു. ബാക്കി വിഷയങ്ങൾക്കു നടത്തിയ പരീക്ഷകളിൽ പാസ്സ് മാർക്കു വാങ്ങി കഷ്ടിച്ചു ജയിച്ചു.
നീല പുറംചട്ടയുള്ള മലയാളത്തിന്റെ പാഠപുസ്തകം.
അതിലെ ഓരോ പേജുകളും എനിക്കു കാണാപാഠമാണ്. മലയാളത്തിൽ എന്നെ വെല്ലാൻ ആരുമില്ലെന്നു ഞാൻ അഹങ്കരിച്ചിരുന്നു. ഓരോ ക്ലാസ്സ് ടെസ്റ്റിനും ഉയർന്ന മാർക്കുകൾ ഞാൻ വാങ്ങിക്കൂട്ടി. മലയാളത്തിന്റെ പരീക്ഷാപേപ്പർ വിതരണം ചെയ്യുമ്പോൾ എന്റെ പേരു വിളിക്കുമ്പോൾ ക്ലാസ്സിൽ നിറയുന്ന കനത്ത നിശ്ശബ്ദതയെ ആവോളം ആസ്വദിച്ചു.
പക്ഷേ.. പക്ഷേ അതൊരു കാത്തിരിപ്പിന്റെ ഇടവേള മാത്രമായിരുന്നു.
“ഇവിടെ മഞ്ഞ നിറമാകാമല്ലേ?” വർഷ ചോദിക്കുന്നു.
“ആവാം.”  ഞാൻ മെല്ലെ പറഞ്ഞു. പൂക്കളത്തിലെ വലിയവൃത്തത്തിനു മുകളിൽ സൂര്യകാന്തികളെ തൂവുന്ന ഒന്നിലധികം കരങ്ങൾ. കൂട്ടത്തിൽ നീല ഞരമ്പുകൾ പിടച്ചു കിടക്കുന്നയൊരു കൈത്തണ്ട ധൃതിയിൽ ചലിക്കുന്നു. വെളുത്ത കൈയിൽ അക്ഷരങ്ങൾപോൽ ഓടിയകലുന്ന രോമരാജികൾ. കണ്ണൊന്നടച്ചു തുറന്നു. ഇല്ല തോന്നലാണ്. ഈ ഓണത്തിനു പൂക്കളമിടുവാനും പ്രസംഗമത്സരത്തിൽ ഒന്നാമതാകാനും അലീന ഞങ്ങൾക്കൊപ്പമില്ല.
“എടാ.. മോനേ അലീനയില്ലാത്തകൊണ്ടു പ്രസംഗമത്സരത്തിൽ നീയായിരിക്കുമല്ലോ ഫസ്റ്റ്. ചെലവുണ്ടേ..”
ആരോ പറയുന്നു. ക്ലാസ്സ്മുറിയുപേക്ഷിച്ചു വരാന്തയിലേക്കിറങ്ങി. ഉരുളൻതൂണുകളിൽ നീളത്തിൽ കെട്ടിയിരിക്കുന്ന വർണ്ണത്തോരണങ്ങൾ. കാറ്റിൽ പറക്കുന്ന ബലൂണുകൾ. കണക്കുടീച്ചർ ബ്ലെസി സിസ്റ്റർ ബോർഡിൽ വരച്ചിട്ട സമചതുരംപോലെ വെളിമാനം സ്കൂളിന്റെ ചരൽ വിരിച്ച നടുമുറ്റം മഴയിൽ കരയുന്നു.
ഞാൻ വീണ്ടും അലീനയെ ഓർത്തു.
“ദാരിദ്ര്യം, രോഗം, വാർദ്ധക്യം, മരണം എന്നീ നാലു ജീവിതാവസ്ഥകളെ വരച്ചു കാട്ടിയ പഥേർ പാഞ്ചാലി. ഈ ചിത്രം നിങ്ങൾ കണ്ടിട്ടില്ലെന്നു പറയുന്നതു സൂര്യനെയും ചന്ദ്രനെയും കണ്ടിട്ടില്ലെന്നു പറയുന്നതു പോലെയാണെന്നു ജർമ്മൻ ചിന്തകനായ അകിറ കുറസോവ പറയുന്നു. പഥേർ പാഞ്ചലി എന്ന വാക്കിന്റെയർത്ഥം പാതയുടെ സംഗീതം എന്നാണ്. എന്താണ്?”
ഡയനടീച്ചർ ക്ലാസ്സിനോടു ചോദിക്കുന്നു.
“പാതയുടെ സംഗീതം… പാതയുടെ സംഗീതം.” ക്ലാസ്സ് ഒന്നടങ്കം വിളിച്ചു പറയുന്നു.
“വെരിഗുഡ്.” സാധാരണഗതിയിൽ ആർക്കും മുൻപേ ഞാനുത്തരം ചാടി പറയേണ്ടതാണ്. പക്ഷേ ഇപ്പോൾ കുറച്ചുദിവസങ്ങളായി എനിക്കു മലയാളം ക്ലാസ്സിലിരിക്കാൻ ഒരുത്സാഹവും തോന്നുന്നില്ല. അതിനു കാരണക്കാരി അലീനയാണ്. ഒരുമാസം മുൻപ് ഏതോ സ്കൂളിൽ നിന്നും ടി.സി വാങ്ങിവന്ന പെൺകുട്ടി.
കഴിഞ്ഞയാഴ്ച ഡയനടീച്ചറൊരു ക്ലാസ്സ്ടെസ്റ്റു നടത്തി. ശിശിരത്തിലെ ഓക്കുമരം എന്ന പാഠഭാഗത്തെ ആസപദമാക്കിയൊരു ആസ്വാദനം. നീല നിറമുള്ള ടെക്നോടിപ്പിൽ മുറുകെപ്പിടിച്ചു ഞാനൊരു ആറുപേജു കാച്ചുകാച്ചി. കിട്ടിയ മാർക്കുകളുടെയടിസ്ഥാനത്തിലാണു ഡയനടീച്ചറുടെ പേപ്പറു വിതരണം. ഏറ്റവും കുറവുള്ളവർക്ക് ആദ്യം. മാർക്കു കൂടിയവർക്ക് അവസാനം. പേരു വിളിച്ചു പരീക്ഷക്കടലാസുകൾ  കൊടുത്തുകൊടുത്തുവരുമ്പോൾ ക്ലാസ്സിലെ ആകാംഷയും പിരിമുറുക്കവും വർദ്ധിച്ചു വരും. എനിക്കാ പിരിമുറുക്കമില്ല. എന്റെ ആകാംഷ ആർക്കാണു സെക്കന്റെന്നറിയുന്നതിലാണ്. ഇതൊക്കെ എന്ത് എന്ന മട്ടിൽ പുറത്തു മഴയിൽ നനയുന്ന ചെമ്പരത്തിയിൽ കണ്ണുനട്ടിരിക്കുമ്പോഴാണു ഡയനടീച്ചർ എന്റെ പേരു വിളിക്കുന്നത്. ടീച്ചറുടെ കൈയിൽ അവശേഷിക്കുന്നതു രണ്ടേ രണ്ടു പേപ്പറുകൾ. ഞാൻ അമ്പരന്നു പോയി.
“നോക്കൂ.. ക്ലാസ്സിൽ താമസിച്ചു ചേർന്ന കുട്ടി എത്ര മനോഹരമായി എഴുതിയിരിക്കുന്നുവെന്നു കണ്ടോ.. “
അലീനയെ എണീപ്പിച്ചുനിർത്തി ഡയന ടീച്ചർ പ്രശംസിക്കുന്നു.
“ശിശിരം പൊഴിച്ചിട്ട മഞ്ഞുവഴികളിൽ സവുഷ്കിൻ എൽക്കിനെയും പ്രതീക്ഷിച്ചു കാത്തുനിൽക്കുന്നു.” ടീച്ചറവളുടെ ആൻസർഷീറ്റിൽ അടിവരയിട്ട പ്രശസ്തഭാഗങ്ങൾ വായിച്ചു കേൾപ്പിക്കുകയാണ്.
പുറത്തു മഴ പെയ്യുന്നു. എന്നിലെ അഹങ്കാരി ഇടിമിന്നലിൽ കരിഞ്ഞു പോയി.
കാത്തിരിപ്പ്.. ടീച്ചറുടെ വാക്കുകൾ  കാതിൽ  മുഴങ്ങുന്നു. ഞാൻ വെറുതെ പുറത്തെ മഴയിൽ നനയുന്ന ചെമ്പരത്തിയെ ഓർത്തു.
അലീനയുമായി സൗഹൃദത്തിലായതു പെട്ടെന്നാണ്. കഴിവുള്ളവർ എങ്ങനെയാകണമെന്ന് അവളെനിക്കു പഠിപ്പിച്ചു തരികയായിരുന്നു. ഒരിക്കൽ ഫ്രീ പിരിയഡിൽ ബാക്ബെഞ്ചിൽ പുറം തിരിഞ്ഞു വെയിലിൽ കൈകൾ തളർന്ന റബ്ബർമരങ്ങളെ നോക്കി വെറുതേയിരിക്കുമ്പോഴാണു ഞങ്ങൾ വീണ്ടും കാത്തിരിപ്പിനെക്കുറിച്ചു സംസാരിച്ചത്.
“എല്ലാത്തിലുമൊരു കാത്തിരിപ്പുണ്ട്. കാത്തിരിക്കുന്നില്ലെങ്കിൽ പ്രകൃതിക്കു പോലുമൊരു പ്രത്യേകതയില്ല. ചെടികൾ മരമാകാനെന്ന പോലെ. മൊട്ടുകൾ പൂവാകാനെന്ന പോലെ.” അവൾ  പറഞ്ഞു.
ഞാനപ്പോൾ പ്രണയങ്ങളിലെ കാത്തിരിപ്പിനെക്കുറിച്ചാലോചിക്കുകയായിരുന്നു. മജീദിനെ കാത്തിരിക്കുന്ന സുഹ്‌റ. മഞ്ഞിലെ വിമല… മനസ്സു കാരണമില്ലാതെ തുടിക്കുന്നതു ഞാനറിഞ്ഞു.
“കാത്തിരിപ്പു പ്രണയത്തിൽ മാത്രമോ?” മനസ്സുവായിച്ചിട്ടെന്നവണ്ണം അവൾ ചോദിച്ചു.
“വെള്ളപ്പൊക്കത്തിലെ വൃദ്ധൻ കാത്തത് ആരെയായിരുന്നു? സക്കേവൂസിന്റെ കാത്തിരിപ്പ്..”
മഴ ശക്തി പ്രാപിക്കുന്നു. പെട്ടെന്നു വീശിയടിച്ച കാറ്റിൽ ഒരു റബ്ബറില എന്റെ മുഖത്തു വന്നൊട്ടി. അതിലെ മെലിഞ്ഞ രേഖകൾ ഒരു അസ്ഥികൂടത്തെ ഓർമ്മിപ്പിച്ചു. അത് അലീനയുടെ അപ്പൻ  മാത്യുച്ചേട്ടനാണ്.
അവൾ പഠിപ്പു നിർത്തിയത് ആകസ്മികമായിട്ടായിരുന്നു. ഒരുദിവസം ഇന്റർവെൽടൈമിൽ അലീന അവളുടെ അമ്മയ്‌ക്കൊപ്പം ഓഫീസ് മുറിയിലേക്കു കയറുന്നതു ഞാൻ കണ്ടിരുന്നു. ചോറു കഴിച്ചു പാത്രം കഴുകി ക്ലാസ്സിലെത്തിയപ്പോഴാണറിഞ്ഞത് അവൾ ടിസി വാങ്ങിപ്പോയതാണെന്ന്. കാരണമെന്താണെന്ന് ആർക്കുമറിയില്ല. അവളുടെ വീടു കോളിക്കടവെന്ന സ്ഥലത്താണെന്ന് അറിയാമായിരുന്നെങ്കിലും കൃത്യമായി എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു.
ഞാൻ എല്ലാദിവസവും അതിരാവിലെയെണീറ്റ് ഓടാൻ പോകും. ഒരു പതിവുശീലം. ഒരു ശനിയാഴ്ച കോളിക്കടവു വഴി വിയർത്തു കുളിച്ച് ഓടുമ്പോഴാണു പിന്നെയും അലീനയെക്കുറിച്ചോർത്തത്. ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്നു ചിന്തിച്ചു കൈകൾ വീശി കുടഞ്ഞപ്പോൾ പുറകിൽനിന്നുമൊരു സൈക്കിളിന്റെ ബെല്ലടി. ചെറുചിരിയുമായി അലീന. അവളുടെ സൈക്കിളിന്റെ പുറകിലെ കമ്പിയിൽ കെട്ടിവച്ചിരിക്കുന്ന പത്രക്കെട്ട്.
“എന്താ മാഷേ ജയനാകാൻ പഠിക്കുവാണോ.” അവൾ ചിരിച്ചുകൊണ്ടു ചോദിച്ചു. എനിക്കു ചിരിയും ഒപ്പം ചെറിയ നാണവും വരുന്നുണ്ടായിരുന്നു. എന്റെ വേഷം കൈയില്ലാത്തയൊരു ബനിയനും ചെറിയ നിക്കറുമാണ്.
“അല്ല മാഷേ നീയിപ്പോ പത്രക്കാരിയായോ
?” എനിക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചത് ഇതാണ്.
“ഏതാ വീട്?”  മറുപടിയായി അവൾ മാതാവിന്റെ ഗ്രോട്ടോയ്ക്കു പിന്നിലേക്കു കൈചൂണ്ടി. പനി പിടിച്ച കുട്ടികളെപ്പോലെ മഞ്ഞിൽ കുളിർന്നുനിന്ന റബ്ബർമരങ്ങൾക്കിടയിലൂടെ വളഞ്ഞു പോകുന്ന ഇടവഴി. അതുകണ്ടപ്പോൾ എനിക്കവളുടെ കൈത്തണ്ടയിലെ നീലഞരമ്പുകളോർമ്മ വന്നു. അതൊരു ചെറിയ കുടിലായിരുന്നു. പൊട്ടിയ തകരഷീറ്റുകളാണതിന്റെ വാതിലുകൾ. മുഷിഞ്ഞയൊരു ഷിഫോൺസാരി ചുറ്റിയ അവളുടെയമ്മ മെലിഞ്ഞയൊരു റബ്ബർമരത്തെ ഓർമ്മിപ്പിച്ചു. അവരെനിക്കു കട്ടൻചായ വെച്ചു തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോഴാണു ഞാനവളുടെ അപ്പനെ കണ്ടത്. അകത്തെ ഒടിഞ്ഞുവീഴാറായ ഒരു പ്ലാസ്റ്റിക് കട്ടിലിൽ വിരിച്ച ചാക്കുകൾക്കു മുകളിൽ കിടക്കുന്നയൊരു മെലിഞ്ഞ മനുഷ്യൻ. ജീവൻ ബാക്കിയുണ്ടെന്നറിയിച്ചു കൊണ്ടയാൾ നിർത്താതെ ചുമച്ചു.
“അപ്പനു സുഖമില്ല. ട്രീറ്റ്മെന്റിനൊക്കെ ഒത്തിരി പൈസ വേണം. അമ്മ ഒറ്റയ്ക്കു കൂടിയാൽ കൂടില്ല. അതാ ഞാൻ.” അപ്പനെ നോക്കി അലീന കണ്ണു തുടച്ചു.
എനിക്കെല്ലാം മനസ്സിലായി. പൊട്ടിയ ഓടുകൾ കണ്ണുനീരു പോലെ തൂങ്ങി നിന്നയാ വീട്ടിൽനിന്നും പുറത്തിറങ്ങുമ്പോൾ മനസ്സു റബ്ബർമരങ്ങൾക്കിടയിലെ ഇടവഴി പോലെ ശൂന്യമായി. അപ്പോളവളൊരു ഓക്കുമരമാണെന്ന് എനിക്കു തോന്നി. അനേകം സൂക്ഷ്മജീവികൾക്ക് അഭയം നൽകിയ ശിശിരത്തിലെ ഓക്കുമരം.
“ഡാ പോകണ്ടേ.. ടൈമായി.” വർഷ തോളിൽ തട്ടി വിളിച്ചപ്പോൾ ഞെട്ടിപ്പോയി. പതിയെ ക്ലാസ്സ്മുറിയിലേക്കു നടന്നു. പൂക്കളം പൂർത്തിയായിരിക്കുന്നു. പുറത്തെ വലിയ വൃത്തങ്ങളെ മൂന്നു നിറങ്ങൾ പൊതിഞ്ഞിരിക്കുന്നു. സ്വർണ്ണം പൊഴിയുന്ന കായൽസന്ധ്യയിൽ വള്ളം തുഴയുന്ന തുഴക്കാരൻ. ഞാനയാളുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി. അതെ. അതു കാത്തിരിപ്പിന്റെ തിളക്കമാണ്. എനിക്കുറപ്പായി. അയാളെയാരോ കാത്തിരിക്കുന്നു.
റബ്ബർമരങ്ങൾക്കിടയിലൂടെ ഞങ്ങൾ ഇരുപത്തിയെട്ടുപേർ ഒരുമിച്ചു നടന്നു. സ്കൂളിലിപ്പോൾ ആഘോഷങ്ങൾ പൊടി പൊടിക്കുകയായിരിക്കും. കമ്പവലിയുണ്ട്. ഗംഭീരമായ ഓണസദ്യയും കലാപരിപാടികളുമുണ്ട്. പക്ഷേ ഞങ്ങളുടെയോണം ഇവിടെയാണ്. അലീനയുടെ വീട്ടിൽ ചെന്നിട്ടു വേണം ഭക്ഷണം പാകം ചെയ്യാൻ. പെൺകുട്ടികളുടെ കൈകളിലെ ഷിമ്മിക്കൂടുകളിലേക്കു റബ്ബർമരങ്ങൾ അസൂയയോടെ നോക്കി. എനിക്കുറപ്പുണ്ട്. അലീന വൈകാതെ തന്നെ ഞങ്ങളുടെ ക്ലാസ്സിലേക്കു മടങ്ങിവരും. എന്നിട്ടുവേണം ഞങ്ങൾക്കു വീണ്ടും മലയാളം പരീക്ഷയിൽ പരസ്പരം മത്സരിക്കാൻ.. ബാക് ബെഞ്ചിലിരുന്നു കാത്തിരിപ്പുകളെക്കുറിച്ചു സംസാരിക്കാൻ..
സ്കൂളിലിപ്പോൾ അദ്ധ്യാപകർ ആളൊഴിഞ്ഞ ക്ലാസ്സ്മുറിയിലെ വള്ളക്കാരനെയും നോക്കി അന്തംവിട്ടു നിൽപ്പുണ്ടാകും. ഇതൊരു രസകരമായ കാത്തിരിപ്പാണ്. അല്ല ഇതൊരു കാത്തിരിപ്പിന്റെ ഇടവേള മാത്രമാണ്. ചെവിയിൽ അലീന മന്ത്രിച്ചു. അകലെ റബ്ബർമരങ്ങൾക്കിടയിൽ മഴ പെയ്യുന്നു. കാരണമൊന്നുമില്ലാതെ എന്റെയുള്ളം വീണ്ടും തുടിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...