HomeTHE ARTERIASEQUEL 59ചോക്കേറ്

ചോക്കേറ്

Published on

spot_imgspot_img

കഥ

ഗ്രിൻസ് ജോർജ്

1. നീതു! സെക്കൻഡ് ഇയർ ബി.എസ്.സി മാത്സിൽ പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി. കോളേജുമുഴുവൻ അവളുടെ പുറകെയാണ്. ഒരുദിവസം അവൾക്കുകിട്ടുന്ന പ്രേമലേഖനങ്ങളുടെയെണ്ണം പത്തിൽ കൂടുതലാണ്. ഒരു ടിന്ന് കുട്ടിക്കൂറപൗഡർ മുഖത്തു വാരിപ്പൊത്തിയിട്ടു വന്നാലും എന്നെയൊന്നും ഒരു പട്ടിക്കുറുക്കൻ പോലും തിരിഞ്ഞുനോക്കാറില്ല. രാവിലെ കൃത്യം ഒമ്പതുമണിയാകുമ്പോൾ അവൾ തന്റെ വാഹനത്തിൽ ഡ്രൈവറോടൊപ്പം കോളേജു ഗേറ്റിനടുത്തെത്തും. ഗേറ്റിനടുത്തുനിന്നും കോളേജിലേക്കുള്ള നൂറുമീറ്റർ അവൾ നടന്നുതീർക്കുന്നതും നോക്കി ക്യാമ്പസിലെ പുരുഷപ്രജകൾ നെടുവീർപ്പിടും. ഓരോ ദിവസവും വെവ്വേറെ വണ്ടിക്കാണവൾ കോളേജിലേക്കു വരിക. ഇന്നു മാരുതിയാണെങ്കിൽ, നാളെ സെൻ. മറ്റന്നാൾ ടൊയാട്ടോ. പൂത്ത കാശാണു കൈയിൽ. പഠനത്തിലും മിടുക്കി. കഴിഞ്ഞ സെമസ്റ്ററിൽ സെക്കൻഡ് ലാംഗ്വേജ് കേഡൻസിസിന് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കവൾക്കാണ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണിലുണ്ണി! ബുദ്ധിയും സൗന്ദര്യവും ഒരുമിച്ചു വന്നാൽ… എനിക്കു പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. മനുഷ്യനിവിടെ ഉറക്കമിളച്ചു കുത്തിയിരുന്നു പഠിച്ചിട്ടും ജയിക്കാൻ പെടുന്ന പെടാപ്പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.

അവളൊരിക്കൽ ധരിച്ച ഡ്രസ്സ് അടുത്തൊന്നും പിന്നീടിട്ടുകൊണ്ടുവരാറില്ല. ഒരു വലിയ അലമാര നിറയെ അവളുടെ ഡ്രസ്സുകൾ മാത്രമായി അടുക്കിവെച്ചിട്ടുണ്ടെന്നു റീനയെന്റെ ചെവിയിൽ കുശുകുശുത്തു. ഫിലിപ്പ് സാറിന്റെ ന്യൂമെറിക്സ് ക്ലാസ്സിലായിരുന്നു ഞങ്ങൾ. അത്ഭുതം കൊണ്ടെന്റെ കണ്ണു മിഴിഞ്ഞുപോയി. ആ മിഴിച്ചിലിന്റെ ഫലമായി ഞാനുമവളും ‘ഇന്റർപ്രെറ്റേഷന്റെ’ ക്ലാസ്സ് ഒരു മണിക്കൂർ നിന്നുകേട്ടു. ആ നിൽപ്പിൽ ഞാനപകർഷതയോടെ എന്റെ പിഞ്ചിത്തുടങ്ങിയ ടോപ്പിൽ നോക്കി. ഇനിയടുത്ത വർഷമാകാതെ ഡ്രസ്സിന്റെ കാര്യം മിണ്ടിപോയേക്കെല്ലന്നാണ് അമ്മച്ചിയുടെ പത്തുകല്പനകളിലൊന്ന്. അതും ഈ സെമസ്റ്റർ ഹൈമാർക്കോടെ പാസ്സാകുക എന്ന ഒമ്പതാംകല്പന പൂർത്തീകരിച്ചാൽ മാത്രം! ഇപ്പോൾ ഞായറാഴ്ച കുർബാനയ്ക്കു പോകുമ്പോൾ കുമ്പസാരക്കൂട് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ. ഈ പോക്കാണെങ്കിൽ വൈകാതെയവിടെ മുട്ടുകുത്തേണ്ടി വരും. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞുനോക്കിയ നീതുവിന്റെ കണ്ണുകളുമായി എന്റെ നോട്ടമിടഞ്ഞു. അവളുടെ കണ്ണിലൊരു പരിഹാസച്ചിരി തത്തിക്കളിച്ചതുപോലെ! എന്റെ കറുത്തമുഖം ഒന്നുകൂടി കരുവാളിച്ചു ഭൂമിയിലേക്കു പതിച്ചു. മനസ്സു വായിച്ചിട്ടെന്നവണ്ണം റീനയെന്റെ ഇടത്തേ കൈയിൽ അമർത്തി നുളളി.
“അവളോടു പോകാൻ പറ!”
ഫിലിപ്പ് സാറിന്റെ നോട്ടം ഞങ്ങളിലേക്കു പാറിവീഴുന്നതു കണ്ടതും അവൾ തിടുക്കത്തിൽ തന്റെ നോട്ടുബുക്കിലേക്ക് എന്തൊക്കെയോ കുത്തിവരയുന്നതായി ഭാവിച്ചു. എനിക്കു ചിരിപൊട്ടി. വട്ടിപ്പെണ്ണ്.

ഫിലിപ്പ് സാർ.. പുള്ളിയൊരു പ്രത്യേക സ്വഭാവക്കാരനാണ്. അദ്ദേഹം, ഞങ്ങളെയിടയ്ക്കിടയ്ക്കു സ്പ്ലിറ്റ് ചെയ്യിക്കും. സ്കൂളിലെപ്പോലെ ബെഞ്ച് റൊട്ടേഷൻ! അങ്ങനെ സീറ്റു ചേഞ്ചുചെയ്തുവരുമ്പോൾ കറങ്ങിത്തിരിഞ്ഞ് ആഴ്ചയിലൊരുദിവസം ഞാൻ നീതുവിന്റെയടുത്തെത്തും. എന്റെ ചങ്കിടിക്കുന്ന ദിവസം. തേച്ചു വൃത്തിയായി വസ്ത്രങ്ങൾ ധരിച്ചു വിവിധ പൂക്കളിൽനിന്നും ഊറ്റിയെടുത്ത ഗന്ധങ്ങളുമായി ഇരിക്കുന്ന അവളുടെയടുത്തു ഞാൻ മടിച്ചു മടിച്ചാണിരിക്കാറ്. അവളാരെയും ശ്രദ്ധിക്കാറില്ല. സദാസമയവും പുസ്തകത്തിലോട്ടു മുഖം പൂഴ്ത്തിയിരിക്കും. അവളുടെയാ ദേഹത്തു തട്ടാതെയുള്ള ഇരിപ്പു കാണുമ്പോൾ എന്റെ ദേഹത്തൂടെ ഒച്ചിഴയുന്നതുപോലെ തോന്നും. ‘നിനക്കെന്താണിങ്ങനെയൊക്കെ തോന്നുന്നത്? നീ ചിന്തിക്കുന്നതു തെറ്റാണ്. അവൾ സ്വന്തം കാര്യം നോക്കി പഠിക്കുന്നയൊരു പാവം പെണ്ണ്. നീയൊരിക്കലെങ്കിലും ആരെയെങ്കിലും ചിരിച്ചു കാണിച്ചിട്ടുണ്ടോ? ഇങ്ങനെ മുഖം വീർപ്പിച്ചു നടക്കുന്നതുകൊണ്ട് നിനക്കുതന്നെ തോന്നുന്ന കാര്യങ്ങളാണിത്. നീയവളോടൊന്ന് മിണ്ടിനോക്ക്’ – ഇടയ്ക്ക് ഉപബോധമനസ്സെന്നെ ഉപദേശിക്കും. എന്നാൽ ബോധമനസ്സ് എന്നെ തല്ലണ്ടമ്മാവാ എന്ന ലൈനിലുറച്ചുനിന്ന് ആ വാദങ്ങളെയെല്ലാം ശക്തിയുക്തമെതിർക്കും. ‘അവൾ തനി മൂശേട്ട.. തന്നിഷ്ടക്കാരി, തന്നെക്കാൾ സൗന്ദര്യം കുറഞ്ഞവരോട് അവൾക്കു പരമ പുച്ഛമാ. നീയടുത്തിരിക്കുന്ന ദിവസങ്ങൾ തീനരകത്തിലെന്നവണ്ണമാണ് അവൾ കഴിച്ചു കൂട്ടുന്നത്. സെന്റടിക്കാതെ നിന്നിൽ നിന്നും വരുന്ന വിയർപ്പുനാറ്റം. ഹോ, എങ്ങനെ സഹിക്കുമവൾ?’ – ബോധ മനസ്സിങ്ങനെയെല്ലാം പറഞ്ഞുകൊണ്ടിരിക്കും. അവളുടെ മട്ടും ഭാവവും ദേഹത്തുമുട്ടാതെയുള്ള ഇരിപ്പും കാണുമ്പോൾ ഞാനാ ഉപദേശങ്ങളെ തൊള്ളതൊടാണ്ടങ്ങു വിഴുങ്ങും. അവളുടെ അപ്പൻ കരുവിങ്കൽ മാത്തച്ചനെ എനിക്കറിയാം. ലുലു ഗ്രൂപ്പിലയാൾക്കു പാർട്ണർഷിപ്പുണ്ട് . അയാളുടെ ഭാര്യ സിസിലി എന്റമ്മച്ചിയുടെ അടുത്ത സുഹൃത്താണ്. കുടുംബശ്രീകളിലും ഞായറാഴ്ച കുർബാനകളിലും അവർ അണിഞ്ഞുവരാറുള്ള ആഭരണങ്ങളെക്കുറിച്ചും സാരികളെക്കുറിച്ചും വായിട്ടലയ്ക്കാനേ അമ്മച്ചിക്കു നേരമുള്ളൂ. ചെവിതല കേൾക്കാതാകുമ്പോൾ അപ്പൻ അമ്മയോടു കയർക്കും

“കിടന്നലയ്ക്കാതെടീ… കാശുള്ളവരങ്ങനെ പലതും കാണിക്കും… മിണ്ടാണ്ട് അടുക്കളേന്റെ മൂലയ്ക്കാനും പോയിരുന്നോണം.”

മറുപടിയായി അടുക്കളയിൽ നിന്നും പാത്രങ്ങൾ പല്ലുഞെരിക്കും. കുപ്പിഗ്ലാസ്സ് താഴെ വീണുടയും.

“അല്ലെങ്കിലും നിങ്ങളോടൊക്കെ ഇതു പറയാൻ വന്ന എന്നെ പറഞ്ഞാ മതി. അതെങ്ങനാ വീട്ടിലെ ആണുങ്ങള് നന്നാകണം. സിസിലീടെ മോളൊരുത്തിയുണ്ട്. അതീ കൊച്ചിന്റെ കൂടെയാ പഠിക്കുന്നത്. അവളൊരോ ദിവസോം മാറി മാറിയിട്ടോണ്ടു വരുന്ന ഡ്രസ്സിനെപ്പറ്റിയൊക്കെ ഇവളു പറയുന്ന കേക്കാം.. നിങ്ങക്കു നേരാവണ്ണമൊരു അടിക്കുപ്പായമെങ്കിലും ഈ പെങ്കൊച്ചിനെടുത്തു കൊടുക്കാൻ പറ്റോ?’

എന്റെ മുഖം തുടുത്തു. അമ്മച്ചിയങ്ങനാ. ദേഷ്യവും സങ്കടോം വന്നാപ്പിന്നെ ലക്കും ലഗാനുമില്ല. വായിൽ വരുന്നതു വിളിച്ചുപറഞ്ഞു കളയും.

”ഡീ നിന്നോടു മിണ്ടാതിരിക്കാനാ പറഞ്ഞത്. അപ്പൻ ചോറു കഴിക്കുന്നതു നിർത്തി.

”എന്നെ മിണ്ടാതാക്കാൻ നിങ്ങൾക്കെളുപ്പം കഴിയും. കാര്യം പറയുമ്പോ നിങ്ങക്കു പണ്ടേയുള്ളതാ ഈ തുള്ളല്. എന്റെ മാതാവേ…”

“എടീ…”

അപ്പൻ അലറിക്കൊണ്ടെണീറ്റു. കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് നിലത്തുവീണ് ശബ്ദമുണ്ടാക്കി. ഇനിയെന്താ നടക്കാൻ പോകുന്നതെന്ന് എനിക്കറിയാം. മുഖത്തേക്കു തെറിച്ച മീൻചാറ് പുറം കൈകൊണ്ടു തുടച്ച്, വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ഞാൻ ധൃതിയിലെണീറ്റു.

”എന്റമ്മച്ചീ ഒന്നു മിണ്ടാതിരിക്കോ, അടുത്ത മാസം ഫൈനൽ എക്സാമാ.. ഞാൻ രണ്ടക്ഷരം പഠിച്ചോട്ടെ”

”ഓ, ഒരു പടുത്തക്കാരി… ആ നീതൂന് റാങ്ക് കിട്ടിയ കാര്യം സിസിലിയിന്നലെ പള്ളീൽ വെച്ച് കണ്ടപ്പോ പറയുന്നതു കേൾക്കണം. നീയിങ്ങനെ കുത്തിയിരുന്ന് പഠിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ലല്ലോ… നിന്നെ പഠിപ്പിക്കാൻ പെടുന്ന പാടെനിക്കറിയാം. ഇനി താലിമാല കൂടിയേ പണയം വയ്ക്കാനുള്ളൂ…..”

അമ്മച്ചി ട്രാക്കുതെറ്റിച്ച് എനിക്കുനേരെ മലബാർ എക്സ്പ്രസ് കണക്കേ പാഞ്ഞുവരുന്നതുകണ്ട ഞാൻ നിലത്തിരുന്ന പുസ്തകവുമെടുത്ത് പതിയെ അകത്തേക്കു വലിഞ്ഞു. ഇനിയിവിടെ നിന്നാൽ ശരിയാകില്ല. എന്റെ കാര്യം പറയാൻ തുടങ്ങിയാലവർ അവർ തമ്മിലുണ്ടാക്കിയ വഴക്കിന്റെ കാര്യം മറന്നുപോകും. അപ്പനും അമ്മച്ചീടെ മലബാർ എക്സ്പ്രസിൽ കയറി എനിക്കെതിരെ കൂരമ്പ് തൊടുത്തുവിടും.

മുറിയടച്ചിരുന്നു പുസ്തകത്തിലോട്ടു കണ്ണുനാട്ടി. ഒരു കോൺസൻട്രേഷൻ കിട്ടുന്നില്ല. പുസ്തകത്തിലെ എല്ലാ അക്ഷരങ്ങളും കൂടിച്ചേർന്ന് ‘നീതു’വെന്നായി മാറുന്നു. ദേഷ്യം പിടിച്ച ഞാൻ പേജുകളാഞ്ഞാഞ്ഞു മറിച്ചു. ഓരോ പേജിൽനിന്നും വരിവരിയായി ഇറങ്ങിവന്ന നീതുമാർ പൊട്ടിച്ചിരിച്ചു. ‘നീയെത്ര പഠിച്ചാലും എനിക്കൊപ്പമെത്തില്ലെടീ ‘ – അതിൽ കറുത്ത ഉടുപ്പിട്ടയൊരു നീതുവെന്നെ നോക്കി പറഞ്ഞു. അപ്പോളവളെ കാണാൻ അമർച്ചിത്രകഥകളിലെ ദുഷ്ടമന്ത്രവാദിനിയെപ്പോലുണ്ടായിരുന്നു. നീണ്ട നഖങ്ങളുള്ള കൈകൾ നീട്ടിയവളെന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ആയിരം ഒച്ചുകൾ എന്റെ ശരീരമാകെ ഇഴഞ്ഞുനടന്നു.

കടുത്ത തലവേദനയുമായാണ് പിറ്റേന്നു കോളേജിലേക്കു പോയത്. ഗേറ്റിനടുത്തുനിന്നും നിരനിരയായി കുത്തിനിർത്തിയ മുളന്തൂണുകളിൽ കെട്ടിയ നൂലിൽ തോരണങ്ങൾ തിളങ്ങുന്നു. കാറ്റിൽ പറക്കുന്ന ബലൂണുകൾ.. ആർട്സ്ഡെയാണ്. ഏറ്റവും പുറകിലത്തെ നിരയിലെ കസേരയിൽ തളർന്നുകുത്തിയിരിക്കുമ്പോഴാണു തോളത്തൊരടി വീണത്.

“ഡീ”

റീനയാണ്. നിലത്തിഴയുന്ന സ്കേർട്ടിന്റെ തുമ്പുപൊക്കിപ്പിടിച്ചവൾ എനിക്കരികിലിരിപ്പുറപ്പിച്ചു.

“അടുത്തതായി സ്റ്റേജിൽ കോളേജിലെ ആസ്ഥാനഗായകൻ മുരളിയോടൊപ്പം കോളേജിന്റെ സ്വന്തം ബ്യൂട്ടി ക്വീൻ നീതു.”

മൈക്കനൗൺസ്മെന്റു മുഴങ്ങി. റീനയെന്റെ കൈയിലമർത്തി തോണ്ടി.

“ഒരു ചിക് ചിക് ചിറകിൽ മഴവില്ലു വിരിക്കും മനസ്സേ ശുക്രിയ…”

സ്റ്റേജിൽ പാട്ടിനൊത്ത നൃത്തച്ചുവടുകളുമായി കുഞ്ചാക്കോബോബനെപ്പോലെ മുരളി. അവനരികിൽ ശാലിനിയെ കടത്തിവെട്ടുന്ന സൗന്ദര്യവുമായി നീതു. സിനിമയിലെപ്പോലെ ഇളകിമറയുന്ന വേദി. ആർപ്പുവിളികൾ. ആകാശത്തേക്കു കളർ കടലാസു കഷ്ണങ്ങൾ മഴവില്ലിന്റെ തുണ്ടുകൾപോൽ ചിതറിത്തെറിച്ചു. അഞ്ചുമിനിറ്റു മുൻപുവരെ കൂകി പൊളിച്ചുകൊണ്ടിരുന്ന ആൺപിള്ളേരെല്ലാം കസേരയുടെ മുകളിൽ കയറി നിന്നു ഡാൻസു ചെയ്യുകയാണ്. കഴുതകൾ! എനിക്കരിശം തോന്നി. അസൂയയും ദേഷ്യവും തലയിലേക്കൊരു കടൽ കണക്കേ ഇരച്ചു കയറി.

“കൂവി പൊളിച്ചോടീ…”

പറഞ്ഞതും റീനയൊരു കസേരയുടെ മുകളിൽ വലിഞ്ഞുകേറി ആഞ്ഞുകൂവി. അവൾ ചിലപ്പോഴങ്ങനെയാണ്. തലയുടെ പിരി പോയ കളിയേ കളിക്കുവുള്ളൂ. സ്ഥലകാലബോധത്തിലെന്റെ അമ്മച്ചിയുടെ ബാക്കി!

“അടങ്ങിയിരിക്കു പെണ്ണേ.” ഞാനവളുടെ കാലിൽ കുത്തി.

“കൂ…….യ് ,കൂ…..യ്…..”

കൂവാൻ തുടങ്ങിയാൽ കുറുക്കൻ പോലുമവളുടെ ഏഴയൽവക്കത്തെത്തത്തില്ല. സംസാരിക്കുമ്പോൾതന്നെ തൊണ്ടയിൽ മെഗാവാൾട്ടിന്റെ സ്പീക്കർ പിടിപ്പിച്ചിട്ടുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അന്തരീക്ഷം നിശബ്ദമായതു പെട്ടെന്നായിരുന്നു. മരണവീടിനെ വെല്ലുന്ന നിശ്ബ്ദത. കസേരയുടെ മോളിൽ തുള്ളിക്കൊണ്ടിരുന്ന ആൺകുട്ടികൾ തുള്ളൽ നിർത്തി ആജന്മശത്രുക്കളെപ്പോലെ ഞങ്ങളെ തുറിച്ചുനോക്കി. എസ് എഫ് ഐ യുടെ ചെയർമാൻ സതീശൻ പല്ലു ഞെരിക്കുന്നതു കണ്ടു. ആണുങ്ങളാരേലുമായിരുന്നേലു മൊത്തിക്കൊരടിയുറപ്പാണ് ! ഒന്നാമതേ അവനൊരു കലിപ്പ് റീനയോടുണ്ട്. കഴിഞ്ഞ സെം എക്സാമിനവൻ കോപ്പിയടിക്കുവാൻ തുണ്ടെടുക്കുന്നതു കണ്ടയിവൾ ചാടിയെഴുന്നേറ്റ് എക്സാമിനറായിരുന്ന ലില്ലിക്കുട്ടി ടീച്ചറോടു വിളിച്ചു പറഞ്ഞു,

‘മിസ്സേ സതീശന്റെ ജെട്ടീലു കോപ്പിയുണ്ട്.’

ആധവും കഥയുമില്ലാത്ത പെണ്ണ്! എന്തായാലും അന്നു ക്ലാസ്സ് മുറിയിൽ പടർന്നുപിടിച്ച ചിരിയോടൊപ്പം സതീശനൊരു ഇരട്ടപ്പേരും സമ്മാനിക്കപ്പെട്ടു. ‘ജെട്ടി സതീശൻ’. സന്തോഷ്പണ്ഡിറ്റിന്റെ ‘ഉരുക്കുസതീശൻ ‘ പുറത്തിറങ്ങിയ കാലമായിരുന്നത്.

“എടീ… താഴെയിറങ്ങെടീ.” – ഞാനവളുടെ കാലിൽ പിടിച്ചുവലിച്ചു.
“കൈവിട്ടു പോയീന്നു തോന്നുന്നു മോളേ…” നീളൻ വരാന്തയുടെ പടിക്കെട്ടു ചാടിയിറങ്ങി വരുന്ന ലില്ലിക്കുട്ടിടീച്ചറെ കണ്ട് അവളെന്നോടായി പറഞ്ഞു. ഇളകിയും തെറിച്ചും പെരുമാറുന്ന പെൺപിള്ളേരോടു വല്ലാത്ത കലിപ്പാണു ലില്ലിക്കുട്ടിക്ക്. അതിനാൽ തന്നെ റീനയോടു നല്ല പഥ്യമാണ്.

”പെമ്പിള്ളേർക്കുമിടേലുണ്ടോ കുറുക്കൻ കുഞ്ഞുങ്ങൾ… ഇങ്ങുവാ രണ്ടാളും…”

ടീച്ചർ രണ്ടെണ്ണത്തെയും ചെവിയിൽ പിടിച്ചു തൂക്കി. എന്റെ മുഖം വിവർണ്ണമായി. പണ്ടാരമടങ്ങാൻ. ഞാനെന്തു ചെയ്തു. ഞാനെന്നോടു തന്നെ ചോദിച്ചു. അല്ലേലും വാതുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നേൽ ഞാനാരായേനേ! പിടിച്ച പിടിയാലേ ടീച്ചർ ഞങ്ങളെ സ്റ്റേജിൽ കൊണ്ടു പോയി നിർത്തി..

“ഇതാ നമുക്കു രണ്ടു കുറുക്കൻ കുഞ്ഞുങ്ങളെ കിട്ടിയിരിക്കുന്നു..” നീതു മൈക്കിലൂടെ വിളിച്ചു പറഞ്ഞതും കൂക്കുവിളികളുയർന്നു. റീന കൈ ചുണ്ടോടുചേർത്തു തിരിച്ചും കൂവാൻ തുടങ്ങി. അവൾക്കു തൊലിക്കട്ടി ജാസ്തിയാണ്. ലില്ലിക്കുട്ടി ചാടിത്തുള്ളി സ്റ്റേജിൽ നിന്നുമിറങ്ങിപ്പോയി.

“ശുക്രിയാ… ശുക്രിയാ…. ”

പാട്ടിനൊപ്പം ദേഷ്യവും നാണക്കേടും കാരണം തലവെട്ടി പിളർന്നു. തലേന്നു കണ്ട സ്വപ്നം പിന്നെയും ആവർത്തിക്കുന്നു. സ്റ്റേജിൽ കറുത്തയുടുപ്പിട്ട അനേകം നീതുമാർ ! പിന്നോക്കം മറിയുന്നതിനും മുൻപേ ആരോ എന്നെ താങ്ങി.

2. “നമുക്കവൾക്കിട്ടൊരു പണി കൊടുക്കാടീ”.

പിറ്റേന്നു ക്ലാസ്സ്മുറിയോടു ചേർന്നുള്ള രണ്ടാംനിലയിലേക്കു പോകുന്ന സ്റ്റെയർക്കേസിന്റെ കീഴിൽ നിൽക്കുമ്പോൾ റീനയെന്നോടു പറഞ്ഞു.

”എന്തു പണി?” ഞാനാകാംഷയോടെ ചോദിച്ചു. മറുപടിയായവൾ യൂണിഫോമിന്റെ കോട്ടിന്റെ പോക്കറ്റിൽനിന്നും ഭംഗിയായി മടക്കിവെച്ചിരുന്ന കടലാസെടുത്തു കാണിച്ചു. അതു വായിച്ചുതീർന്നതും എന്റെ മുഖം ചുളിഞ്ഞു.

“ഇത് നീയെഴുതിയതല്ലേ… ഇതു കൊടുക്കാൻ പോകുവാണോ? എന്റെ കർത്താവേ ഡിസ്മിസ്സുറപ്പായി. ഞാനില്ല. ഈ രക്തത്തിൽ നീയെന്നെ കൂട്ടരുത്.”

ഞാൻ കൈ കഴുകി. കോളേജിനുമുന്നിലെ പള്ളിവരാന്തയിലെ സ്തൂപത്തിൽ കൈയും വിരിച്ചുനിന്ന കർത്താവെന്നെ നോക്കി ചിരിച്ചു.
”ശോ, ഇങ്ങനൊരു കഴുത”. നീയിങ്ങു വന്നേ എല്ലാം പറയാം. അവളെന്റെ കൈയിൽ പിടിച്ചുവലിച്ചുകൊണ്ട് ക്ലാസ്സ് റൂമിലേക്കു കയറി. അന്ന് ന്യൂമെറിക്സിന്റെ അസൈൻമെന്റ് സബ്മിഷന്റെ ദിവസമാണ്. ഉച്ചയ്ക്കു ക്ലാസ്സിലെയെല്ലാവരും ചോറുകഴിക്കാൻ പോയപ്പോൾ റീനയെന്നെയും പിടിച്ചു ബാക്കിലെ ബെഞ്ചിൽ ഉദാസീനയായി ഇരുന്നു. അവസാനയാളും പോയെന്നുറപ്പായപ്പോൾ വാതിൽക്കൽ എന്നെ കാവൽ നിർത്തിയിട്ടു മേശമേൽ അടുക്കിവെച്ചിരിക്കുന്ന അസൈൻമെന്റുകൾക്കിടയിൽ നിന്നുമവൾ നീതുവിന്റെ അസൈൻമെന്റ് വലിച്ചെടുത്തു പോക്കറ്റിലെ കടലാസുകഷ്ണം അതിന്റെയിടയിൽ തിരുകി ഭംഗിയായി ഇരുന്നതുപോലെ തന്നെ വെച്ചു. വാതിൽക്കൽനിന്ന എന്റെ നെഞ്ചു പടപടാന്നിടിക്കുന്നുണ്ടായിരുന്നു. കർത്താവേ ഈ പെണ്ണിതെന്തു ഭാവിച്ചാ? ഉച്ചകഴിഞ്ഞ് ആദ്യ പിരിയഡ് ക്ലാസ്സെടുത്ത ശേഷം ഫിലിപ്പ് സാർ അതെല്ലാമെടുത്തു സ്റ്റാഫ്‌റൂമിലേക്ക് പോകുന്നതുകണ്ട റീന എന്നെനോക്കി കണ്ണിറുക്കി. എന്റെ ശ്വാസം നേരെവീണിരുന്നില്ല.

അവസാന പിരിയഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷാണ്. ക്ലാസ്സ് ‘ഫൊണറ്റിക്സിലെത്തിയപ്പോൾ’ ക്ലാസ്സ് മുറിയുടെ വാതിൽക്കൽ പ്യൂൺ ശശാങ്കൻ പ്രത്യക്ഷപ്പെട്ടു.

‘പ്രിൻസിപ്പാൾ വാണ്ട് റ്റു മീറ്റ് നീതു ”

റീനയെന്നെ നോക്കി ചിരിച്ചു.

“പൂരം..തുടങ്ങുവല്ലേ മോളേ.”
എന്റെ ചങ്കിടിപ്പ് ഉച്ചസ്ഥായിലായി. ഒരു അരമണിക്കൂറു കഴിഞ്ഞു കാണും. വരാന്തയിൽനിന്നും എന്തോ ആരവം കേട്ടു പിള്ളേരെല്ലാം പുറത്തേക്കോടി. കൂടെ ഞാനും. സ്റ്റാഫ്റൂമിൽ നിന്നും കരഞ്ഞുകൊണ്ടോടി വരികയാണ് നീതു. സ്റ്റാഫ്റൂമിന്റെ വാതിൽക്കൽ അദ്ധ്യാപകർക്കും ആൻസി ടീച്ചർക്കുമരികിൽ വിയർത്തുകുളിച്ചുനിൽക്കുന്ന ഫിലിപ്പ് സാർ. ആൻസി ടീച്ചർ ഫിലിപ്പ് സാറിന്റെ ഭാര്യയാണ്.

“അറിഞ്ഞില്ലേ….. ആ പെണ്ണ് ഫിലിപ്പ് സാറിന് അസൈൻമെന്റിൽ വെച്ച് ലവ് ലെറ്റർ കൊടുത്തെന്ന്.” – ബി കോമിലെ ശാരിയാണ്. അവൾ ജനിച്ചതുതന്നെ മറ്റുള്ളവരുടെ സ്വകാര്യങ്ങൾ പരസ്സ്യപ്പെടുത്താനാണെന്ന് അവളായിട്ടു തന്നെ പലയവസരങ്ങളിൽ തെളിയിച്ചു തന്നിട്ടുണ്ട്. കൂക്കുവിളികൾക്കിടയിലൂടെ ഓടിക്കിതച്ചുവന്ന നീതു ക്ലാസ്സ്മുറിയിൽ കയറി ഡെസ്കിൽ തലവെച്ചു കരയുമെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. റീനയും അത്രയേ പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കുകയുള്ളൂ. എന്നാൽ ക്ലാസ്സ്മുറിയുടെ അരികിലെ പിരിയൻഗോവണി കയറി മുകളിലേക്കു കുതിക്കുന്ന അവളെ കണ്ടതും പന്തികേടു മണത്തു. ഒട്ടൊരു അമാന്തത്തിനുശേഷം കൂടിനിന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും പുറകേ കുതിച്ചു.

“വാടീ”

റീനയുടെ കൈപിടിച്ച് ഞാൻ മുകളിലേക്കോടി. മൂന്നാംനിലയുടെ മുകളിൽനിന്നും സ്റ്റെപ്പുവഴി ഒരു നീതുവോടി കയറിയത് ടെറസ്സിലേക്കാണ്.

“നീതൂ… ഡോണ്ട് ഡൂ ഇറ്റ്.”

ആരൊക്കെയോ അലറി വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ താമസിച്ചു പോയി. പാരപ്പെറ്റിന്റെ തുഞ്ചത്തുനിന്നും കാറ്റിൽ പറക്കുന്നയൊരു നീലത്തൂവാല പോലെയവൾ താഴേക്കൊഴുകി പോയിക്കൊണ്ടിരുന്നു.

3. നീലിച്ച ആകാശം. ആകാശച്ചെരുവിൽ ചിതറിക്കിടക്കുന്ന വെളുത്ത മേഘത്തുണ്ടുകൾ. ഡിസംബറിന്റെ കടുത്ത തണുപ്പിനെ വകവയ്ക്കാതെ കൈകൾ വീശിനടന്നു. കോളേജു ഗേറ്റിനടുത്തു റീന നിൽക്കുന്നതു കണ്ടു.

“വേഗം വാടീ….”

അവളെന്നെ കൈയാട്ടി വിളിച്ചു. അല്പനേരത്തെ കാത്തുനിൽപ്പ്. റോഡിലൂടെയൊരു കാർ ഒഴുകി വന്നു ഞങ്ങൾക്കരികിൽ ബ്രേക്കിട്ടു. സൈഡിലെ ഗ്ലാസ് താഴ്ന്നു. ഉള്ളിൽ നീല കുപ്പായമണിഞ്ഞിരുന്ന നീതു ഞങ്ങളെ നോക്കി പുഞ്ചിരിച്ചു..
അങ്ങനെയങ്ങു നോക്കിനിൽക്കുമ്പോൾ അവളുടെ ഇരുചുമലുകളിൽനിന്നും രണ്ടു ചിറകുകൾ മുളയ്ക്കുന്നതുപോലെ എനിക്കു തോന്നി.
ശരിക്കുമൊരു മാലാഖ തന്നെ. ഞാൻ മനസ്സിൽ പറഞ്ഞു.

“എന്തു വായിൽ നോക്കി നിക്കുവാടീ വന്നെന്നെ പുറത്തിറക്ക്.” അവൾ വിളിച്ചതും ഞാൻ ചിന്തകളിൽനിന്നും ഞെട്ടിയുണർന്നു.

റീന ഓടിപ്പോയി കാറിന്റെ ഡിക്കി തുറന്നൊരു വീൽച്ചെയർ പുറത്തെടുത്തു.
വാകമരങ്ങൾ പൂക്കൾ പൊഴിച്ച വഴിയിലൂടെ അതിന്റെ ചക്രങ്ങളുരുണ്ടു. ഉണ്ണീശോപ്പുല്ലിന്റെ മണമുള്ള കാറ്റ് ഞങ്ങളെ തട്ടി കടന്നുപോയി. നീതുവിന്റെ കൈയിലിരുന്ന നോട്ടു ബുക്കുകളിൽനിന്നും എന്റെ വടിവില്ലാത്ത അക്ഷരങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു.

ഹാ….. നിങ്ങളിനിയും ഞങ്ങളെ നോക്കി നിൽക്കുവാണോ? പൊയ്‌ക്കോളൂ…. ഞങ്ങൾക്കിനി തിരക്കുകളാണ്. ഈ മാസാവസാനം സെം എക്സാമാണ്..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

4 COMMENTS

  1. വായിക്കാൻ രസം ഉണ്ട്. പട്ടിക്കുറുക്കൻ ഏത് മൃഗമാണ്??

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...